കാപ്പിറ്റോൾ കലാപത്തിന് അനുയായികളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചത് ഇന്ത്യൻ വംശജ ;വിജയ ഗഡെ്ഡയെ അറിയാം
കാപ്പിറ്റോൾ കലാപത്തിന് അനുയായികളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി വിലക്കാനുള്ള തീരുമാനത്തിനു പിന്നിൽ ഇന്ത്യൻ വംശജ. ഇന്ത്യയിൽനിന്ന് യുഎസ്സിലേക്ക് കുടിയേറിയ 45കാരിയായ വിജയ ഗഡെ്ഡയാണ് ഈ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ട്വിറ്ററിന്റെ നിയമകാര്യ മേധാവിയാണ് വിജയ ഗഡെ്ഡ. ട്വിറ്ററിന്റെ നയരൂപീകരണ, സുരക്ഷാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് ഗഡെ്ഡയാണ്.യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ കലാപക്കൊടി പാറിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെയോടെയാണ് ട്വിറ്ററും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ട്രംപിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കു സാധ്യതയുണ്ടെന്നു കാട്ടിയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിക്കുകയാണെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഗഡെ്ഡ അറിയിച്ചത്.
ഇന്ത്യയിൽ ജനിച്ച ഗഡെ്ഡ കുട്ടിയായിരുന്നപ്പോൾ തന്നെ യുഎസ്സിലേക്ക് കുടിയേറിയിരുന്നു. ഗൾഫ് ഓഫ് മെക്സിക്കോയിലെ ഓയിൽ കമ്പനിയിൽ കെമിക്കൽ എൻജിനീയറായിരുന്നു അച്ഛൻ. ന്യൂ ജഴ്സിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോർണൽ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക് സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. തുടർന്ന് ഒരു ദശാബ്ദത്തോളം ടെക് സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട നിയമകാര്യ കമ്പനിയിൽ ജോലി നോക്കിയശേഷമാണ് 2011ൽ ഗഡെ്ഡ ട്വിറ്ററിൽ എത്തുന്നത്.
കോർപറേറ്റ് അഭിഭാഷക എന്ന നിലയിൽ ട്വിറ്ററിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഗഡെ്ഡ കമ്പനിയുടെ നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു. രാജ്യാന്തര രാഷ്ട്രീയത്തിൽ ട്വിറ്ററിന്റെ പങ്ക് വർധിച്ചതിൽ ഗഡെ്ഡയുടെ സ്വാധീനം വളരെയേറെയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ട്വിറ്ററിന്റെ സഹ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും 2018ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഗഡെ്ഡയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ട്രംപിനെതിരെയുള്ള ധീരമായ തീരുമാനത്തിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഗഡെ്ഡ. നിരവധി യുഎസ് മാധ്യമങ്ങളും ഗഡെ്ഡയെ പുകഴ്ത്തി രംഗത്തുവന്നിട്ടുണ്ട്. ‘ഇതുവരെ കേട്ടിട്ടില്ലാത്ത ഏറ്റവും ശക്തയായ സമൂഹമാധ്യമ എക്സിക്യൂട്ടീവ്’ എന്നാണ് ഗഡെ്ഡയെ യുഎസ് മാധ്യമമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്. 2020ൽ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയിൽ ഇന്‍സ്റ്റൈല്‍ മാഗസീനും ഗഡെ്ഡയെ ഉള്‍പ്പെടുത്തിയിരുന്നു.രഞ്ഞെടുപ്പുകാലം മുതൽ ട്രംപുമായി നിരന്തര സംഘർഷത്തിലായിരുന്ന ട്വിറ്റർ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് എന്നെന്നേക്കുമായി വിലക്കി. ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി.കൂടാതെ, യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആദ്യ വിലക്ക് നീക്കിയ ശേഷം ട്രംപ് കുറിച്ച ട്വീറ്റ് ഒഴിവാക്കി. ഈ അക്കൗണ്ട് 20ന് ബൈഡനു കൈമാറും. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടും (@TeamTrump) സസ്പെൻഡ് ചെയ്തു.ട്രംപിന്റെ മുൻസുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ, ട്രംപ് അനുകൂല അറ്റോണി സിഡ്നി പവൽ എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റർ വിലക്കി.കൂടാതെ അധികാരമൊഴിയും വരെ ട്രംപിന് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിലക്ക്. ട്രംപ് അനുകൂലികളുടെ ‘പാർലർ’ സമൂഹമാധ്യമം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. ആപ്പ് സ്റ്റോറിൽ നിന്നു നീക്കുമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്. സ്നാപ്ചാറ്റ് ട്രംപിന്റെ അക്കൗണ്ട് ലോക്ക് ചെയ്തു. സ്ട്രീമിങ് സേവനമായ ട്വിച് ട്രംപിന്റെ ചാനൽ നിഷ്ക്രിയമാക്കി. സമൂഹമാധ്യമമായ റെഡിറ്റ് ട്രംപിന്റെ പേരിലുള്ള ഗ്രൂപ്പ് നീക്കം ചെയ്തു. ഡിസ്കോഡ് ട്രംപിന്റെ പേരിലുള്ള ചാറ്റ് സെർവർ നീക്കി.ഷോപ്പിഫൈ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം ട്രംപുമായി ബന്ധമുള്ള 2 ഓൺലൈൻ സ്റ്റോറുകൾ നീക്കം ചെയ്തു. യുട്യൂബ് ആയിരക്കണക്കിനു ട്രംപ് അനുകൂല വിഡിയോകൾ നീക്കം ചെയ്തു.ടിക്ടോക് ട്രംപ് അനുകൂല വിഡിയോകളും ഹാഷ്ടാഗുകളും നീക്കി.∙ പിന്ററസ്റ്റ് ട്രംപ് അനുകൂല ഹാഷ്ടാഗുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha



























