ലോകത്തിലെ അഞ്ചിൽ ഒന്ന് ജീവൻ നഷ്ടമായത് അമേരിക്കയിൽ.... കോവിഡിന്റെ ഇഷ്ട കേന്ദ്രമായി മാറി അമേരിക്ക... പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി ആദരവ് അർപ്പിച്ചു...
അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷം പിന്നിട്ടു. 2020 ഫെബ്രുവരി 6നാണ് അമേരിക്കയിൽ ആദ്യ കോവിഡ് മരണമുണ്ടായത്. ഒരു വർഷത്തിനകം മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തി. ലോകത്തെ അഞ്ചിലൊന്ന് കോവിഡ് മരണവും അമേരിക്കയിലാണ് സംഭവിച്ചിട്ടുള്ളത്.
ജീവൻ നഷ്ടപ്പെട്ടവർക്ക് രാജ്യം ആദരം അർപ്പിച്ചു. വൈറ്റ് ഹൗസിൽ മെഴുകുതിരി കത്തിച്ച് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖാചരണത്തിൽ പങ്കുചേർന്നു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തിയാണ് ആദരവ് പ്രകടിപ്പിക്കുന്നത്.
ഒരു രാജ്യമെന്ന നിലയിൽ ഇത്തരമൊരു ക്രൂരവിധി അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രണ്ടു ലോക മഹായുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും മരിച്ച ആകെ ആളുകളെക്കാൾ കൂടുതലാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട അമേരിക്കക്കാരുടെ എണ്ണം.
ഈ ദുഃഖത്തിന്റെ മരവിപ്പിനെ ചെറുത്തേപറ്റു. നമ്മൾക്കു നഷ്ടപ്പെട്ടവരെയെല്ലാം ഓർക്കാൻ ഞാൻ എല്ലാ അമേരിക്കക്കാരോടും ആവശ്യപ്പെടുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു. അമേരിക്കയിൽ 670 പേരിൽ ഒരാൾ വീതം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമേരിക്കയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
ഫെബ്രുവരിയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ മൂന്ന് മാസത്തിനകം കോവിഡ് മരണം ലക്ഷം കടന്നിരുന്നു. നാല് മാസത്തിനകം അടുത്ത ലക്ഷം പേർ കൂടി കോവിഡിന് കീഴടങ്ങി. മൂന്ന് മാസത്തിനകമാണ് അടുത്ത ലക്ഷം പേർ മരിച്ചതെങ്കിൽ കേവലം അഞ്ച് ആഴ്ചക്കകമാണ് അടുത്ത ലക്ഷം പേർ മരിക്കുന്നത്. ആശ്രയ കേന്ദ്രങ്ങൾ, പരിചരണ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള 1.63 ലക്ഷം ആളുകളാണ് മരിച്ചത്.
അമേരിക്കയിലെ ആകെ മരണത്തിന്‍റെ മൂന്നിലൊന്ന് വരും ഇത്. മാസങ്ങൾക്ക് മുൻപ് തന്നെ ഫെബ്രുവരി അവസാനത്തോടെ യുഎസിൽ കോവിഡ് മരണം 5,00,000 ലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വാക്സീൻ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കോവിഡ് കേസുകൾ കുറഞ്ഞത് ആശ്വാസമായിരുന്നുവെങ്കിലും മരണസംഖ്യ ക്രമാതീതമായി വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു.
വെളുത്ത വർഗക്കാരേക്കാൾ കറുത്ത വർഗക്കാരിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്. കറുത്ത വർഗക്കാരിലെ കോവിഡ് മരണനിരക്ക് വെളുത്ത വർഗക്കാരെ അപേക്ഷിച്ച് രണ്ടിരട്ടി കൂടുതലാണ്. വെള്ളക്കാരെ അപേക്ഷിച്ച് തനത് അമേരിക്കൻ വർഗക്കാരിൽ 2.4 ഇരട്ടി അധികം മരണ നിരക്കുണ്ട്.
ഇത്തരമൊരു സാഹചര്യം കഴിഞ്ഞ നൂറു വർഷത്തിനിടയിൽ അമേരിക്ക അഭിമുഖികരിച്ചിട്ടില്ലെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ആന്റണി ഫൗസി പ്രതികരിച്ചു. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും ചെയ്യണമെന്നും ഡോക്ടർ ഫൗസി ആഹ്വാനം ചെയ്തു.
അതേസമയം, ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്ത ശേഷം നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലം കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ കോവിഡ് വ്യാപന തോത് ഇപ്പോൾ കുറയുകയാണ്. തിങ്കളാഴ്ച 1900 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ജനുവരിയിൽ 3300 ആളുകൾ വരെ പ്രതിദിനം മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വാക്സിൻ വിതരണം പുരോഗമിക്കുന്നുമുണ്ട്. വ്യാപന തോത് കൂടുതലായതിനാൽ കോവിഡ് വൈറസിന്‍റെ പുതിയ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ ശേഷിക്കുന്ന പ്രധാന വെല്ലുവിളി.
https://www.facebook.com/Malayalivartha