അമേരിക്കയിൽനിന്ന് 300 കോടി ഡോളറിന്റെ സായുധ ഡ്രോണുകൾ ഉടൻ ഇന്ത്യയിലേക്ക്; പ്രതിരോധ മേഖലയെ വീണ്ടും ശക്തമാക്കാനൊരുങ്ങി ഇന്ത്യ

പ്രതിരോധ മേഖലയെ വീണ്ടും ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അമേരിക്കയിൽനിന്ന് 300 കോടി ഡോളറിന്റെ സായുധ ഡ്രോണുകൾ ഉടൻ ഇന്ത്യയിലേക്ക് പറന്നിറങ്ങും. അമേരിക്കയിൽനിന്ന് 300 കോടി ഡോളറിന്റെ (ഏകദേശം 2189 കോടി രൂപയുടെ) 30 സായുധ ഡ്രോണുകൾ ഇന്ത്യ വാങ്ങാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പാകിസ്താന്റെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിനായി കരയിലും കടലിലും പ്രതിരോധം ശക്തമാക്കാനാണിത്. സാൻ ഡീഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ അറ്റോമിക്സിൽനിന്ന് എം.ക്യു-9ബി പ്രിഡേറ്റർ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യൻ മഹാമുദ്രത്തിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ചൈനയുടെ സ്വാധീനത്തെ നേരിടാൻ അമേരിക്കയുടെ പ്രതിരോധതന്ത്ര പങ്കാളിയായി ഇന്ത്യ ഉയർന്നുവരുന്നതിന്റെ സൂചനകൂടിയാണിതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1700 കിലോഗ്രാം ഭാരം വഹിച്ച് 48 മണിക്കൂർ തുടർച്ചയായി പറക്കാനാകുമെന്നതാണ് എം.ക്യു.-9ബി ഡ്രോണുകളുടെ പ്രത്യേകത. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്ത് ചൈനീസ് യുദ്ധക്കപ്പലുകളെയും ഹിമാലയത്തിലെ ഇന്ത്യ-പാക് സംഘർഷാതിർത്തിയും നിരീക്ഷിക്കാനാണ് ഡ്രോണുകൾ കൂടുതലായും ഉപയോഗിക്കുന്നത്.
എന്നാൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയമോ ജനറൽ അറ്റോമിക്സോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസറ്റിൻ മാർച്ചിൽ ഇന്ത്യ സന്ദർശിക്കുമെന്നും യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha























