അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ ചുമതലയേറ്റ ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ ചര്‍ച്ച; ചൈനയെ തളയ്ക്കാൻ ലോക നേതാക്കൾ; ക്വാഡ് നേതാക്കളുടെ പ്രഥമ വെല്‍ച്വല്‍ ഉച്ചകോടി തുടങ്ങി

ചൈനയ്ക്ക് കൂച്ച് വിലങ്ങിടാൻ ഒരുങ്ങുന്ന ക്വാഡ് മീറ്റിങ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരാണ് വെര്‍ച്വല്‍ യോഗത്തിൽ പങ്കെടുക്കുന്നത്.
കൊവിഡിന് കാരണക്കാരായ ചൈന ആ പ്രതിസന്ധി ഘട്ടത്തിലും വളരുകയും സാമ്പത്തികമായും സൈനികമായും ശക്തിപ്രാപിക്കുകയും ചെയ്തത് ലോകത്തെ ഞെട്ടിച്ചിരുന്നു. ചൈനയുടെ ഈ വളർച്ച കുറയ്‌ക്കുന്നതിനും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്‍പാദനവും വിതരണവും ഉള്‍പ്പടെ ശക്തിപ്പെടുത്താനുമായിട്ടാണ് ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ നാല് ലോകരാജ്യങ്ങളുടെ പുതിയ ഗ്രൂപ്പ് യോഗം ചേർന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ ചുമതലയേറ്റ ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇന്നലെ നടന്നത്. പക്ഷേ പ്രധാനമന്ത്രി മോദിയും ബൈഡനും തമ്മില്‍ മാത്രമായി ചര്‍ച്ചയുണ്ടാകാൻ സാധ്യതയുണ്ട്.
ചൈനയെ വിവിധ മേഖലകളില്‍ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും ഒപ്പം കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് രോഗനിയന്ത്രണത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളും വെര്‍ച്വല്‍ യോഗത്തില്‍ നാല് രാജ്യങ്ങളും ചര്‍ച്ച ചെയ്യുവാൻ ഒരുങ്ങുകയാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്.
വാക്‌സിന്‍ വികസിപ്പിക്കുവാൻ മുന്‍കൈയെടുക്കുന്നത് അമേരിക്കയാണ്. എന്നാൽ ഇന്ത്യ വാക്‌സിന്‍ നിര്‍മ്മാണത്തിനാണ് മുന്‍കൈയെടുക്കുന്നത് . ജപ്പാന്‍ സാമ്പത്തിക സഹായവും പൂര്‍ണമായ പിന്തുണ ഓസ്‌ട്രേലിയയും നല്‍കും.
അമേരിക്കന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ നോവാവാക്‌സ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്‌ക്ക് വേണ്ടി ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായുളള കരാറാകും പ്രധാന ചര്‍ച്ച വിഷയമാകുന്നത് . ചൈനയുടെ വാക്‌സിന്‍ നയതന്ത്രത്തിനെതിരെ മറ്റ് മൂന്ന് രാജ്യങ്ങളും കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകരാജ്യങ്ങള്‍ തമ്മില്‍ സഹകരണമുണ്ടെങ്കിലും ഭരിക്കുന്നവര്‍ നേരിട്ടുളള സഹകരണമാകുമ്പോള്‍ പ്രതിരോധം കൂടുതല്‍ ശക്തമാകുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഭിപ്രായപ്പെടുകയുണ്ടായി.
മാത്രമല്ല ഇലക്‌ട്രിക് കാറുകളുടെ മോട്ടോര്‍ നിര്‍മ്മാണത്തിന് ആവശ്യമായ റെയര്‍ എര്‍ത്ത് മെറ്റലുകള്‍ ഖനനം ചെയ്‌തെടുക്കുന്നത് വര്‍ദ്ധിപ്പിക്കാനും നടപടിയുണ്ടാകും. ലോകത്ത് ഇത്തരം ലോഹങ്ങള്‍ ഖനനം ചെയ്‌തെടുക്കുന്നതില്‍ 60 ശതമാനവും ചൈനയിലാണ്.
നേരത്തേ തന്നെ ചൈനയുടെ ഭീഷണി നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമായ സൂചന നല്‍കിയിരുന്നു. ചൈനയുടെ ഭീഷണിക്കൊപ്പം കൊവിഡ്, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും .
https://www.facebook.com/Malayalivartha























