ഹിവതാരി മസൂരി ഉത്സവം; പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും അഗ്നിശുദ്ധി, ഭാവി നന്മക്കായുള്ള ജപ്പാൻകാരുടെ പ്രധാന പ്രാർത്ഥന

ഭൂതവും വര്‍ത്തമാനവും മനുഷ്യന് അറിയാം. പക്ഷേ അറിയാത്തതായി ഒന്നുണ്ട്, ഭാവി. ഭാവിയുടെ ഈ അനിശ്ചിതത്വമാണ് പ്രാര്‍ത്ഥനകളിലും വിശ്വാസങ്ങളിലും മനുഷ്യനെ കൊരുത്തിടുന്നത്. അത്തരത്തില്‍ ഭാവിയില്‍ തനിക്കും കുടുംബത്തിനും പിന്നെ ലോകത്തിന് മുഴുവനായും ആരോഗ്യവും സുരക്ഷയും നന്മയുംഉണ്ടാകാനായുള്ള ജപ്പാന്‍കാരുടെ പ്രാര്‍ത്ഥനയാണ് ഹിവതാരി മത്സുരി ഉത്സവം. ടോക്കിയോയിൽ നിന്ന് 50 കിലോമീറ്റർ പടിഞ്ഞാറ് ടാകാവോ പർവതത്തിനടുത്ത് ജപ്പാനിലെ ബുദ്ധമത ആരാധകർ കഴിഞ്ഞ ഞായറാഴ്ച നടന്ന വാർഷിക ഹിവതാരി മത്‌സുരി ഉത്സവത്തിൽ പങ്കെടുത്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവർ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും ലോകത്തിനും നല്ല ആരോഗ്യവും സുരക്ഷയ്ക്കുമായി പ്രാർത്ഥിക്കുന്നതിനിടെ ചൂടുള്ള കൽക്കരിയിലൂടെ നഗ്നപാദനായി നടക്കുന്നു.
“നിങ്ങളുടെ ശരീരം അഗ്നിജ്വാലയിലൂടെ കടന്നുപോകുന്നത് നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും നിങ്ങളുടെ പ്രാർത്ഥന ബുദ്ധന് സമർപ്പിക്കുകയും ചെയ്യുന്നു,” തകാവോ-സാൻ യാകൂയിൻ ക്ഷേത്രത്തിലെ ബുദ്ധ സന്യാസിയായ കൊഷൌകമിമുര പറഞ്ഞു. പരമ്പരാഗതമായി മാർച്ചിലെ രണ്ടാം ഞായറാഴ്ച നടക്കുന്ന ഈ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി ഏകദേശം 3,000 - 4,000 പേരെങ്കിലും എത്തിച്ചേരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമൂഹിക അകലം നിര്‍ബന്ധമാക്കിയതിനാല്‍ ഈ വര്‍ഷം വെറും 1,000 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകിയത്.
പരിപാടിയിൽ പങ്കെടുക്കുന്ന ചില സന്യാസിമാർ മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും മറ്റുള്ളവര്‍ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഈ ആചാരം നിർത്തിവച്ചിരുന്നു. “പുരാതനകാലം മുതല്‍ തന്നെ, ബാധകളിൽ നിന്നുള്ള വിടുതലിനായി പ്രാർത്ഥിക്കാനുള്ള ഒരു പ്രധാന സ്ഥലമാണ് ടാകാവോ പർവ്വതം, അതിനാൽ ഇത്തവണ മുൻകരുതലുകളോടെ ഈ ഉത്സവം നടത്തണമെന്ന് തോന്നി,” കമിമുര കൂട്ടിച്ചേർത്തു. അഗ്നിയിലൂടെ നടക്കുന്നതിന് മുമ്പ്, സന്യാസിമാർ ഘോഷയാത്രയിൽ മന്ത്രോച്ചാരണങ്ങളോടെ പങ്കെടുക്കുന്നു. തുടർന്ന് നടക്കുന്ന ആചാരങ്ങളും പ്രകടനങ്ങളും ദുരാത്മാക്കളെ അകറ്റാൻ ലക്ഷ്യമിടുന്നു.
നഗ്നപാദനായി അഗ്നിയിലൂടെ നടക്കുന്നതിനായി ബുദ്ധസന്ന്യാസിമാര്‍ സൈപ്രസ് മരവും അതിന്‍റെ ഉണങ്ങിയ ഇലകളുമാണ് ഉപയോഗിക്കുന്നത്. ഇതിന് തീ കത്തിച്ച ശേഷം നടന്ന് പോകുന്ന വഴിയിലെ തീജ്വാലകളെ വെള്ളം തളിച്ച് കെടുത്തുന്നു. തുടര്‍ന്ന് മന്ത്രോച്ചാരണങ്ങളോടെ അഗ്നിയിലൂടെ നടന്ന് പോകുന്നതിനായി അഗ്നി അണഞ്ഞ വഴിയില്‍ കനല്‍ നിറയ്ക്കുന്നു. തുടര്‍ന്ന് പരിപാടിക്ക് സംഭാവന നൽകുന്ന പൊതുജനങ്ങളെ കനലുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ ക്ഷണിക്കുന്നു. ചില സന്യാസിമാർ കുട്ടികളെയുമെടുത്താണ് കനലിലൂടെ നടക്കുന്നത്. നിലവില്‍ ജപ്പാന്‍ കൊറോണാ രോഗാണുവിന്‍റെ മൂന്നാം തരംഗത്തിലൂടെ കടന്ന് പോവുകയാണ്. ടോക്കിയോ നഗരത്തില്‍ രോഗാവ്യാപനം തടയാനായി തീവ്രനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ജപ്പാൻ. “കൊറോണ വൈറസ് അണുബാധ ആഗോളതലത്തിൽ പടരുന്നു, അതിനാൽ ഇത് ഇനിയും പടരാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ചു,”46 കാരിയായ എറിക്കോ നകമുര ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. വേനൽക്കാലത്ത് നടത്താന്‍ നിശ്ചയിച്ച ഒളിമ്പിക്സിലേക്ക് വിദേശ പ്രതിനിധികളോടൊപ്പം വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് ജപ്പാൻ ആലോചിക്കുകയാണ്. ഒളിമ്പിക്സിനായിജപ്പാനിലെത്തുന്നതിന് മുമ്പും ശേഷവും കോവിഡ്-19 ടെസ്റ്റുകൾ നടത്താൻ ആവശ്യപ്പെടും. ഒളിമ്പിക്സ് ഗെയിംസ് നിലവിൽ ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയാണ് തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ ലോകത്ത് കൊവിഡ് രോഗാണുവിന്‍റെ വ്യാപനം 12 കോടികടന്നു. 26 ലക്ഷത്തിന് മേലെ ആളുകള്‍ രോഗബാധയെ തുടര്‍ന്ന് മരിച്ച് വീണു. ജപ്പാനില്‍ ഇതുവരെയായി 4,47,906 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 8,590 മരണങ്ങളും രേഖപ്പെടുത്തി. എങ്കിലും, ജനുവരിപകുതിയോടെ ഉയർന്ന ഈ മൂന്നാം തരംഗം ഇതുവരെയായി ജപ്പാന്‍ കണ്ട ഏറ്റവും വലിയ രോഗവ്യാപനമായിരുന്നു.ദിവസേന പുതിയ കേസുകൾ ചിലപ്പോൾ 5,000 കവിയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരമായി കുറഞ്ഞതായും സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു.
https://www.facebook.com/Malayalivartha























