ജീവിക്കാന്‍ ജനങ്ങൾ കഷ്ടപ്പെടുമ്പോള്‍ എല്ലാം നിങ്ങള്‍ക്ക് ഒറ്റയ്ക്ക് കൈവശപ്പെടുത്താന്‍ കഴിയില്ല... ജെഫ് ബേസോസിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്...

ലോകസമ്പന്നരുടെ പട്ടികയിലെ പ്രമുഖനായ ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ അടുത്ത കാലത്തായി നിരവധി വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നയാളാണ്. എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് രംഗത്തെത്തിയിരിക്കുകയാണ്.
മെച്ചപ്പെട്ട വേതനത്തിനും തൊഴിലിടത്തിനും വേണ്ടി ആമസോണിലെ തൊഴിലാളികള്‍ സംഘടിക്കുന്നതില്‍ എന്താണ് ലോകത്തിലെ ഏറ്റവും സമ്പന്നായ ജെഫ് ബെസോസിന് പ്രശ്‌നമെന്നാണ് ബേണി സാന്‍ഡേഴ്‌സ് ഉന്നയിച്ച ചോദ്യം.
ആമസോണ്‍ അലബാമ വെയര്‍ഹൗസില്‍ തൊഴിലാളികള്‍ യൂണിയന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായിരുന്നു ബേണി സാന്‍ഡേഴ്‌സ് പ്രതികരണം അറിയിച്ചത്. ”ഈ ഭൂലോകത്തെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസിനോട് ഞാന്‍ ചോദിക്കുകയാണ്, അര്‍ഹമായ ശമ്പളത്തിനും മെച്ചപ്പെട്ട തൊഴിലിടത്തിനും വേണ്ടി ആമസോണിലെ ജീവനക്കാര്‍ സംഘടിക്കുന്നതില്‍ എന്താണ് നിങ്ങള്‍ക്ക് പ്രശ്‌നം.
നിങ്ങള്‍ക്ക് 182 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്തുണ്ട്. എല്ലാവരും ജീവിക്കാന്‍ പെടാപ്പാടുപെടുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ഒറ്റയ്ക്ക് കൈവശപ്പെടുത്താന്‍ സാധിക്കില്ല,” എന്നും ബേണി സാന്‍ഡേഴ്‌സ് പറഞ്ഞു.
നേരത്തെയും ആമസോണിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തടസം നിന്ന ജെഫ് ബെസോസിനെതിരെ ബേണി സാന്‍ഡേഴ്‌സ് നിലപാട് അറിയിച്ച് രംഗത്ത് വന്നിരുന്നു. ‘ജെഫ് ബെസോസിനോടും, ആമസോണിനോടും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമാണ്.
ഈ നികൃഷ്ടമായ യൂണിയന്‍ വിരുദ്ധ നയങ്ങള്‍ ഉപേക്ഷിക്കണം. ഈ രാജ്യത്തെ ഓരോ പൗരനും യൂണിയന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്,’ എന്നായിരുന്നു ബേണി സാന്‍ഡേഴ്‌സ് അന്ന് പറഞ്ഞത്.
പ്രധാനമായും കറുത്ത വര്‍ഗക്കാര്‍ ജോലി ചെയ്യുന്ന അലബാമ വെയര്‍ഹൗസില്‍ തൊഴിലാളി ചൂഷണം കടുത്തതോടെയാണ് യൂണിയന്‍ ആരംഭിക്കാന്‍ അവിടുത്ത വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ യൂണിയന്‍ ഉണ്ടാകുന്നത് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ടായിരുന്നു.
ഇപ്പോള്‍ വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് തൊഴിലാളികളെ സ്വാധീനിച്ച് വോട്ടെടുപ്പ് അനുകൂലമായി മാറ്റിയെടുക്കാന്‍ കമ്പനി ശ്രമം നടത്തുന്നത്.
ഇതിനെതിരെ തുറന്ന വിമര്‍ശനവുമായി അലബാമ വെയര്‍ഹൗസിലെ തൊഴിലാളികള്‍ പരസ്യമായി മുന്നോട്ട് വന്നതിന് പിന്നാലെ ആമസോണ്‍ വീണ്ടും ശക്തമായ പ്രതിരോധം നേരിടുകയാണ്. ആറായിരത്തിലധികം തൊഴിലാളികളാണ് അലബാമ വെയര്‍ഹൗസില്‍ യൂണിയന്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കുചേരുന്നത്.
2014 മുതല്‍ യൂണിയന്‍ ആരംഭിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് കേസ് നല്‍കി ആമസോണ്‍ വൈകിപ്പിക്കുകയായിരുന്നു. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് വോട്ടെടുപ്പിന് ആമസോണിന് സമ്മതിക്കേണ്ടി വന്നത്.
https://www.facebook.com/Malayalivartha























