ജര്‍മ്മനിയില്‍ ദുരന്തം വിതച്ചു കൊണ്ട് മഹാപ്രളയം.... നൂറോളം പേര്‍ മരിച്ചു! 1000ത്തോളം പേരെ കാണാനില്ല...

കിഴക്കന്‍ യൂറോപ്പിലുണ്ടായ പ്രളയം കൂടുതല്‍ ബാധിച്ചത് ജര്‍മ്മനിയെയാണ്. 93 പേര്‍ രാജ്യത്തിതു വരെ പ്രളയത്തില്‍ പെട്ട് മരിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു നൂറ്റാണ്ടിലെ കനത്ത മഴയാണ് ജർമ്മനിയിലും ബെൽജിയത്തിലുമായി പെയ്തിട്ടുള്ളത്.
പടിഞ്ഞാറൻ, തെക്കൻ ജർമ്മനിയിലെ മുഴുവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
100 വർഷത്തിനിടയിൽ ഇത്രയധികം മഴ ഞങ്ങൾ കണ്ടിട്ടില്ല എന്നാണ് ചില പ്രദേശ വാസികൾ പറയുന്നത്. ചില പ്രദേശങ്ങളിൽ മഴയുടെ ഇരട്ടിയിലധികമാണ് പെയ്തത്. ഇത് വെള്ളപ്പൊക്കത്തിന് കാരണമായി ഭവിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
മേഘ സ്ഫോടനത്തിന് സമാനമായ രീതിയിലാണ് മഴ പെയ്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജലം ഒരു സ്ഥലത്ത് തന്നെ പെയ്തത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി.
ദുരന്ത പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് 1,300 ഓളം പേരെ കാണാതായതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപ കാലത്തൊന്നും യൂറോപ്പ് ഇത്രയും രൂക്ഷമായ പ്രളയം നേരിട്ടിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രളയം രാജ്യത്തുണ്ടാവുന്നത്. ജര്‍മ്മനിയെ കൂടാതെ നെതര്‍ലന്റ്, ലക്‌സംബര്‍ഗ്, സ്വിറ്റ്സ്സര്‍ലന്റ് എന്നിവടങ്ങളിലും പ്രളയം കാര്യമായി ബാധിച്ചു.
അവെയ്‌ലര്‍ എന്ന വെസ്റ്റേണ്‍ ജര്‍മ്മന്‍ ജില്ലയില്‍ 1300 ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഫോണ്‍ ബന്ധം നിലച്ചതിനാല്‍ പലരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തടസ്സമുണ്ട്. 700 പേര്‍ അധിവസിക്കുന്ന ഒരു ചെറിയ ഗ്രാമം പൂര്‍ണമായും നശിച്ചു.
ബെല്‍ജിയം അതിര്‍ത്തിയിലുള്ള ഒരു അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി കര കവിഞ്ഞൊഴുകുന്നതാണ് ഗ്രാമങ്ങളെ തകര്‍ക്കുന്നത്. സൈനികരും രക്ഷാപ്രവര്‍ത്തക സംഘവുമുള്‍പ്പെടെ 15000ത്തോളം പേര്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ജര്‍മ്മനിയില്‍ വിന്യസിച്ചിട്ടുണ്ട്.
ജർമ്മൻ പ്രദേശങ്ങളായ റൈൻലാൻഡ്-പാലറ്റിനേറ്റിനൊപ്പം, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, സാർലാൻഡ് എന്നിവിടങ്ങളിലും അതിശക്തമായ മഴാണ് പെയ്തത്. പടിഞ്ഞാറൻ ജർമ്മനിയിലും ബെനെലക്സ് മേഖലയിലും ബുധനാഴ്ച രാവിലെയും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
കൊളോണിൽ ഇന്നലെ രാവിലെ വരെ 24 മണിക്കൂറിനുള്ളിൽ 154 മില്ലിമീറ്റർ (6 ഇഞ്ച്) മഴയാണ് രേഖപ്പെടുത്തിയത്. ഇത് ജൂലൈ മാസത്തെ പ്രതിമാസ ശരാശരിയായ 87 മില്ലിമീറ്റർ (3.45 ഇഞ്ച്) ഇരട്ടിയാണ്. പ്രാദേശികമായി ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കനത്തമഴ പെയ്യുന്നത് കടുത്ത വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണമായി.
ജർമ്മനിയിൽ, പൊലീസ് ഹെലികോപ്റ്ററുകള്‍ , നൂറുകണക്കിന് സൈനികര്‍ എന്നിവര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. പ്രളയത്താല്‍ മുങ്ങിപ്പോയ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വീടുകളുടെ മേല്‍ക്കൂരകളില്‍ ആളുകള്‍ രക്ഷപ്പെട്ട് അഭയം തേടിയിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ പൊലീസ് ഹെലിക്കോപ്റ്ററുകള്‍ രംഗത്തുണ്ട്.
കൊവിഡാനന്തരം തുറഞ്ഞ ജർമ്മനിയുടെ പടിഞ്ഞാറ് ഭാഗത്തെ സ്കൂളുകളെല്ലാം അടച്ചു. ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നഷ്ടമായി. കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പർവതനിര പ്രദേശമായി ഈഫൽ മേഖലയിലെ 25 ഓളം വീടുകൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരമൊരു പ്രകൃതി ദുരന്തം യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാവാന്‍ കാരണമെന്നാണ് വിദഗ്ധാഭിപ്രായം. കാലാവസ്ഥാ വ്യതിയാനം മൂലം പ്രളയത്തിനുള്‍പ്പെടെ സാധ്യതയുണ്ടെന്ന് വര്‍ഷങ്ഹളായി യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ഇതവഗണിച്ചതാണ് ഇത്തരൊമരു ദുരന്തത്തിന് കാരണെന്ന് ഇപ്പോള്‍ വിമര്‍ശനമുയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























