ഒടുവിൽ അതും ചെയ്തു! ഇന്ത്യ–അഫ്ഗാൻ സൗഹൃദം തകർക്കാൻ താലിബാൻ നീക്കം... സൽമ അണക്കെട്ടിൽ സഭവിച്ചത്!

സെപ്റ്റംബറോടെ മുഴുവൻ യുഎസ്-നാറ്റോ സേനയും അഫ്ഗാനിസ്ഥാൻ വിടുമെന്നായിരുന്നു 2021 ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. അഫ്ഗാൻ സൈന്യത്തിനു തുണയായി യുഎസ് സൈന്യത്തിന്റെ ഒരു വിഭാഗം യുഎസിൽ തുടരണമെന്ന പെന്റഗണിന്റെ നിർദേശം തള്ളിയായിരുന്നു നിരുപാധികമായ പൂർണ സേനാപിന്മാറ്റത്തിനു യുഎസ് പ്രസിഡന്റ് ഉത്തരവിട്ടത്. ഇത് നമുക്ക് അറിവുള്ള കാര്യമാണ്.
ഇതോടെ സെപ്റ്റംബർ വരെ കാത്തുനിൽക്കാതെ ഈ മാസം പകുതിയോടെ പിന്മാറ്റം പൂർത്തിയാക്കാൻ സൈനികനേതൃത്വം തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് ദുരന്തങ്ങൾ ഓരോന്നായി ആരംഭിച്ച് തുടങ്ങിയത്. ഇപ്പോഴത്തെ നിലയിൽ, ഒരു വർഷത്തിനകം അഫ്ഗാൻ സർക്കാർ വീഴുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
എന്നാലിപ്പോൾ ഇന്ത്യൻ സൗഹൃദത്തിന് തന്നെ മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികളിലാണ് താലിബാൻ ഏർപ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനു നേരെ താലിബാന്റെ വെടിവയ്പ്.
പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സൽമ അണക്കെട്ട്. 2016 ജൂണിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായി അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.
താലിബാന്റെ ആക്രമണം രൂക്ഷമായാൽ സംഭവിക്കാനിരിക്കുന്നത് മഹാദുരന്തം തന്നെയാകും. ഇത് സംബന്ധിച്ച് അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഭീകരർ തുടരെത്തുടരെ റോക്കറ്റുകൾ വിക്ഷേപിച്ചാൽ സൽമ അണക്കെട്ട് തകരും.
ചില റോക്കറ്റുകൾ അണക്കെട്ടിന് വളരെ അടുത്തായി പതിച്ചിട്ടുണ്ട്. അണക്കെട്ട് തകർന്നാൽ പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കും.
പ്രവിശ്യയിലെ 8 ജില്ലകളാണ് അണക്കെട്ടിനെ ആശ്രയിച്ചു ജീവിക്കുന്നത്. അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തിൽ തകർക്കപ്പെടേണ്ടതല്ലെന്നും അതോറിറ്റി അറിയിച്ചു.
സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ വൃത്തങ്ങൾ പ്രതികരിച്ചു. അണക്കെട്ടിനുനേർക്ക് വെടിവച്ചിട്ടില്ലെന്ന നിലപാടാണ് വക്താവ് സബിഹുല്ല മുജാഹിദ് എടുത്തത്. കമൽ ഖാൻ അണക്കെട്ടിന്റെ സുരക്ഷ ഇപ്പോൾ താലിബാന്റെ കൈവശമാണെന്നും മുജാഹിദ് അവകാശപ്പെട്ടു.
ചെഷ്ത് ജില്ലയിൽ ഹരിരോദ് നദിക്കു കുറുകെയാണ് സൽമ അണക്കെട്ട് പണിതിരിക്കുന്നത്. 107 മീറ്റർ ഉയരമുള്ള അണക്കെട്ടിന് 550 മീറ്റർ നീളമുണ്ട്. 42 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. 75,000 ഹെക്ടർ ഭൂമിക്ക് ജലം നൽകാം. കുടിവെള്ളവും മറ്റും ഉറപ്പാക്കുകയും ചെയ്യാം. 1970കളിൽ പഠനം നടത്തി പിന്നാലെതന്നെ അണക്കെട്ടിന്റെ പണി ആരംഭിച്ചെങ്കിലും ആഭ്യന്തര സംഘർഷത്തിൽ എല്ലാം മുടങ്ങിപ്പോയി.
2005ൽ ഇന്ത്യയാണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയത്. അണക്കെട്ടിനായി 2015 ഡിസംബറിൽ 290 ദശലക്ഷം യുഎസ് ഡോളറിന്റെ ചെലവ് ഇന്ത്യൻ സർക്കാർ അംഗീകരിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അഫ്ഗാൻ സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായിരുന്നു അത്.
അതേസമയം, മറ്റൊരു വാർത്തയും പുറത്ത് വന്നിട്ടുണ്ട്. പാക്കിസ്ഥാൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചാണ് താലിബാന്റെ പ്രവർത്തികളെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘ദി കാബൂൾ ടൈംസ്’ പത്രമാണ് ഇതുസംബന്ധിച്ച മുഖപ്രസംഗം എഴുതിയത്.
നിലവിൽ ജിഹാദിന്റെ പേരിൽ കൊലയും നശീകരണവുമാണ് താലിബാന്‍ നടത്തുന്നത്. പാക്ക് ഉത്തരവുകൾ നടപ്പാക്കാൻ അമാന്തിക്കുന്നില്ലെന്നും കാബുൾ ടൈംസിനെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വന്നു.
താലിബാൻ നേതാക്കൾ പാക്കിസ്ഥാനിൽ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കുന്നതും പ്രാർഥനകളിൽ പണം ആവശ്യപ്പെടുന്നതും പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം പാക്കിസ്ഥാനിൽ കൊണ്ടുവന്ന് താലിബാൻ സംസ്കാരം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. താലിബാന്‍ നേതാക്കൾക്കും മറ്റും ആരോഗ്യ സേവനങ്ങൾ പാക്കിസ്ഥാൻ കൊടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha
























