പ്രളയത്തിൽ മുങ്ങി യൂറോപ്പ്! ജീവിതകാല സമ്പാദ്യം മുഴുവൻ മണ്ണിനും വെള്ളത്തിനുമടിയിൽ... ഇത് മരണക്കെണി....

എൺപതു വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യ, പടിഞ്ഞാറൻ യൂറോപ്പിലെങ്ങും തകർത്തു പെയ്യുന്ന മഴ. കേവലം രണ്ടാഴ്ചയ്ക്കിടെ ആഗോള കാലാവസ്ഥയിൽ ഉണ്ടായ രണ്ടു പ്രധാന വ്യതിയാനങ്ങൾ.
കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉഷ്ണതരംഗവും യൂറോപ്പിൽ മിന്നൽ പ്രളയവും ഉണ്ടായത്. ലോകത്തിന് തന്നെ ഭീഷണി ഉയർത്തുകയാണ് ഇപ്പോൾ ഈ പ്രകൃതി ദുരന്തങ്ങൾ.
പടിഞ്ഞാറൻ യൂറോപ്പിനെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 128 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.
പ്രളയം കൂടുതൽ ദുരന്തം വിതച്ച പടിഞ്ഞാറൻ ജർമനിയിൽ നിരവധി പേർ ഇപ്പോഴും കാണാമറയത്താണ്. ‘മരണത്തിന്റെ പ്രളയം’ എന്നാണ് ജർമൻ പത്രമായി ബിൽഡ് നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്.
രണ്ടു മാസത്തിൽ പെയ്യേണ്ട മഴ രണ്ടു ദിവസത്തിൽ പെയ്തതായാണ് മിന്നൽ പ്രളയത്തിനു പിന്നാലെ ഫ്രഞ്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് മഴ കൊടുംനാശം വിതച്ചത്. നദികൾ കരകവിഞ്ഞൊഴുകി.
അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കാറുകൾ ഒഴുകിപ്പോയി. വ്യാപകമായ മണ്ണിടിച്ചിലുമുണ്ട്. റോഡ്, റെയിൽ ഗതാഗതം തകരാറിലായി. പലയിടത്തും ഫോൺ, ഇന്റർനെറ്റ് ബന്ധം നിലച്ചു.
ചില പ്രദേശങ്ങളിൽ റോഡുകൾ ദൃശമാകാത്ത അവസ്ഥയാണ്. വീടുകളെല്ലാം വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയ തെരുവോരങ്ങളിൽ വാഹനങ്ങൾ കൂട്ടമായി ഒന്നിനു മേലെ ഒന്നായി മറിഞ്ഞുകിടക്കുന്നു.
ചില ജില്ലകൾ പൂർണമായും നശിച്ചു. പ്രളയം രൂക്ഷമായി ബാധിച്ച റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ അവൈയ്‌ലർ ജില്ലയിൽ നിരവധി വീടുകൾ നാമാവശേഷമായി. സുനാമിയോടാണ് ഈ ഭീകരതയെ ജനങ്ങൾ താരതമ്യം ചെയ്തത്.
ജർമനിയുടെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. ബോൺ നഗരത്തിന്റെ തെക്കു ഭാഗത്തുള്ള അഹ്ർ നദി കരകവിഞ്ഞ് ഒട്ടേറെ വീടുകൾ തകർന്നു. സെല്ലാറുകളിൽ കുടുങ്ങിയവർ ഉൾപ്പെടെ നിരവധി പേർ മരിച്ചു. ഒട്ടേറെ ഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. റൈൻ നദിയിലൂടെ ഗതാഗതം നിർത്തി.
‘കാറുകൾ, കാരവനുകൾ എല്ലാം വെളളത്തിൽ ഒഴുകി നടക്കുന്നു, മരങ്ങളൊക്കെ വേരൊടെ പിഴുതുപോയി, വീടുകൾ തകർന്നടിഞ്ഞു. ഞങ്ങൾ കഴിഞ്ഞ 20 വർഷമായി ഇവിടെ ജീവിക്കുകയാണ്. ഇങ്ങനെയൊരു അനുഭവം ഇതുവരെയുണ്ടായിട്ടില്ല. യുദ്ധമേഖല പോലെയാണ് ഇവിടെ ഇപ്പോൾ’– ജർമനിയിലെ ഷോൾഡ് മേഖലയിൽ താമസിക്കുന്ന 65 വയസ്സുകാരനായ ഹാൻസ് ഡൈറ്റർ രാജ്യാന്തര വാർത്ത ഏജൻസിയോടു പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതോടെ ജർമനിയിൽ മാത്രം ആകെ മരണം 108 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
1300 പേരെ കാണാതായി. ജർമനിയുടെ അയൽരാജ്യമായ ബെൽജിയത്തിൽ ഇതുവരെ 20 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുപതോളം പേരെ ഇവിടെ കാണാതായി. ജർമൻ അതിർത്തിയോടു ചേർന്ന കിഴക്കൻ മേഖലയിലാണ് ബൽജിയത്തിൽ പ്രളയക്കെടുതി രൂക്ഷമായത്.
വെള്ളപ്പൊക്കം, ചൂട്, വരൾച്ച, കൊടുങ്കാറ്റ്, മറ്റു കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ വലിയ തോതിൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പണ്ടേ പ്രവചിച്ചിരുന്നതാണ്.
എന്നാൽ എല്ലാ പ്രവചനങ്ങളെയും തകിടംമറിക്കുന്ന ചില പ്രതിഭാസങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നതാണ് കാലാവസ്ഥാ വിദഗ്ധരെ പോലും ആശങ്കപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha
























