കോവിഷീല്‍ഡ് വാക്‌സിന് ഫ്രാന്‍സിന്റെ പച്ചക്കൊടി; യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ചു, കോവിഡ് ഡെല്‍റ്റാ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കി ഫ്രാൻസ്

കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി ഫ്രാന്‍സും രംഗത്ത് എത്തിയിരിക്കുകയാണ്. ഏറെ നാളായുള്ള ഇന്ത്യയുടെ കഠിന പ്രയത്നമാണ് ഇവിടെ സഫലമായിരിക്കുന്നത്. ഇതോടെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയ യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണം 16ലേക്ക് എത്തിയിരിക്കുകയാണ്.
നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലാന്‍ഡ്, അയര്‍ലാന്‍ഡ്, ലാത്വിയ, നെതര്‍ലാന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇതുവരെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ കോവിഡ് ഡെല്‍റ്റാ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കുകയാണ് ഫ്രാന്‍സ്. കഴിഞ്ഞ ആഴ്ചകളില്‍ ഫ്രാന്‍സില്‍ കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ് ജനസംഖ്യയുടെ പകുതിയില്‍ അധികം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്ത യുകെ, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഫ്രാന്‍സിലേക്ക് കടക്കണം എങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.75 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പിന്നിടുകയുണ്ടായി. മരണസംഖ്യ 40,98,484 ആയി ഉയര്‍ന്നു. അതോടൊപ്പം തന്നെ നിലവില്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha
























