ഈ നൂറ്റാണ്ടിലെ കനത്ത മഴ; ജര്‍മനിയിലും ബെല്‍ജിയവും പ്രളയക്കെടുതി രൂക്ഷം, പ്രളയത്തില്‍ 170 മരണം, കനത്ത മഴമൂലം നദികള്‍ കരകവിഞ്ഞൊഴുകിയതും ഉരുള്‍പ്പൊട്ടലും മൂലം നിരവധി വീടുകള്‍ തകര്‍ന്നു, കാരണം കാലാവസ്ഥാവ്യതിയാനമെന്ന് അധികൃതർ; മ്യൂസ്, റിനെ നദികള്‍ കരകവിയുന്നു
ഈ നൂറ്റാണ്ടിലെ കനത്ത മഴ റിപ്പോർട്ട് ചെയ്ത ജര്‍മനിയിലും ബെല്‍ജിയവും പ്രളയക്കെടുതി രൂക്ഷം. ഏതാനും ദിവസങ്ങളായി ജര്‍മ്മനിയിലും ബെല്‍ജിയത്തിലും തുടരുന്ന പ്രളയക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. കനത്ത മഴമൂലം നദികള്‍ കരകവിഞ്ഞൊഴുകിയതും ഉരുള്‍പ്പൊട്ടലും മൂലം നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകളും വൈദ്യുതി ലൈനുകളും തകര്‍ന്നതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
കനത്ത മഴ മൂലം തെക്ക്, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ ഇങ്ങിനെയൊരു മഴ കണ്ടിട്ടില്ലെന്നാണ് ജനങ്ങൾ വെളിപ്പെടുത്തുന്നത്. പ്രളയം ഏറ്റവുമധികം ബാധിച്ച പശ്ചിമ ജര്‍മന്‍ സംസ്ഥാനമായ റൈന്‍ലന്‍ഡ് പലാറ്റിനേറ്റില്‍ ആണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 90 പേരുടെ മരണം ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍വൈലര്‍ പ്രവിശ്യയില്‍ 1300 ഓളം പേരെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ജര്‍മനിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ പുതുതായി മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും വൈദ്യുതി, ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലായതുകാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. റര്‍ നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ വാസന്ബെര്ഗ് നഗരത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയുണ്ടായി. ബെല്‍ജിയത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. നെതര്‍ലന്‍ഡ്സിലും മഴ കാര്യമായ നാശനഷ്ടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍റ്, ലക്‌സംബര്‍ഗ് എന്നിവിടങ്ങളിലെ നിരവധി വീടുകളും തെരുവകളും വെള്ളത്തിൽ ആണ്.
ശാസ്ത്രീയമായി ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും മിന്നല്‍ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമാകാമെന്നാണ് പല ശാസ്ത്രജ്ഞരും വാദിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രളയം ജര്‍മനിയെയും അയല്‍ രാജ്യങ്ങളെയും ആകെ തകര്‍ത്തിരിക്കുന്നത്. കാലാവസ്ഥവ്യതിയാനം മൂലം ഇത്തരം പ്രകൃതി പ്രക്ഷോഭങ്ങള്‍ യൂറോപ്, യുഎസ്, കാനഡ, സൈബീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇനിയും ആഞ്ഞടിക്കുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.
അതോടൊപ്പം ഫ്രാന്‍സില്‍ നിന്നും ഉത്ഭവിച്ച് ബെല്‍ജിയം, നെതര്‍ലാന്‍റ്സ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന മ്യൂസ് നദിയുടെ തീരപ്രദേശങ്ങള്‍ ഒഴിപ്പിക്കുകയാണ്. ജര്‍മ്മനിയുടെ ഏറ്റവും വലിയ നദിയായ റിനെയുടെ തീരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരുന്നു.
https://www.facebook.com/Malayalivartha
























