കൊവിഡിന് പിന്നാലെ ഇതാ മങ്കി ബി വൈറസും!!! ചൈനയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച മൃഗ ഡോക്ടര്‍ മരിച്ചു; മെയ് 27-ന് സ്ഥിരീകരിച്ച മരണം പുറംലോകം അറിയുന്നത് ഇപ്പോള്‍

ചൈനയില്‍ ആദ്യമായി 'മങ്കി ബി വൈറസ് (ബി.വി)' സ്ഥിരീകരിച്ചയാള്‍ മരിച്ചു. 53 വയസുള്ള മൃഗ ഡോക്ടറാണ് വൈറസിന് കീഴടങ്ങിയത്. ഇയാളുമായി സമ്പർക്കത്തിലേര്‍പ്പെട്ടവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. പ്രൈമേറ്റുകളെക്കുറിച്ച് പഠിക്കുന്ന ഒരു സ്ഥാപനത്തിലെ ഗവേഷകനായിരുന്നു ഇദ്ദേഹം. മാര്‍ച്ച് ആദ്യം ഇദ്ദേഹം ചത്ത രണ്ട് കുരങ്ങുകളുടെ ശരീരം പരിശോധിച്ചിരുന്നു.
തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന് ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുകയായിരുന്നുവെന്ന് ചൈനീസ് സിഡിസി ശനിയാഴ്ച വെളിപ്പെടുത്തി.
നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ മൃഗ ഡോക്ടര്‍ മെയ് 27-നാണ് മരിച്ചതെന്ന് ജേണല്‍ വ്യക്തമാക്കുന്നു. ചൈനയില്‍ ഇതിന് മുമ്പ് മാരകമായ ബി.വി അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏപ്രിലില്‍ ഇദ്ദേഹത്തിന്റെ സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡ് പരിശോധിച്ചപ്പോഴാണ് ബി.വി പോസിറ്റീവാണെന്ന് വ്യക്തമായത്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പരിശോധനാഫലം നെഗറ്റീവാണ്. 1932-ലാണ് ഈ വൈറസ് കണ്ടെത്തുന്നത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും, സ്രവങ്ങളിലൂടെയും ഇത് പകരാം. 70-80 ശതമാനമാണ് മരണനിരക്കെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha
























