ഇന്ത്യയുടെ കാൽക്കൽ വീണ പാകിസ്ഥാനെ മറക്കേണ്ടെന്ന് അഫ്ഘാൻ; പാകിസ്ഥാൻ സൈബർ യോദ്ധാക്കളെ അവരുടെ തന്നെ നാണം കേട്ട ചരിത്രം ഓർമിപ്പിച്ച് അമറുള്ള സലേഹിന്റെ തിരിച്ചടി

1971 ൽ പാകിസ്ഥാന് ഇന്ത്യയുടെ കയ്യിൽ നിന്നേറ്റ നാണം കേട്ട തോൽവിയെ കുറിച്ച് പാകിസ്ഥാനെ ഓർമിപ്പിച്ച് അഫ്ഘാൻ വൈസ് പ്രെസിഡന്റ് അമറുള്ള സലേഹ്. ട്വിറ്ററിൽ പാകിസ്ഥാൻ സൈബർ പോരാളികൾക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്. അഫ്ഗാനിസ്ഥാനെ ഭയപ്പെടുത്താനോ അങ്ങ് വിഴുങ്ങി കളയാമെന്നോ പാകിസ്ഥാൻ വിചാരിക്കേണ്ട എന്ന് തുറന്നു പറഞ്ഞ അദ്ദേഹം, മരിച്ചാലും അഫ്ഘാൻ കീഴടങ്ങില്ല കാരണം പാകിസ്ഥാനെ പോലെ ഭീരുക്കളല്ല എന്ന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു.അഫ്ഘാൻ ഭരണാധികാരികൾക്കെതിരെ പാകിസ്ഥാൻ പിന്തുണയോടു കൂടി താലിബാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്നാണ് സലേഹ് ഈ പ്രതികരണം നടത്തിയത്
അഫ്ഘാനിസ്ഥാൻ വൈസ് പ്രെസിഡന്റ് അമറുള്ള സലേഹ് ഒരു ധീരൻ തന്നെയാണ്. കാരണം ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ ലക്ഷ്യമാക്കി താലിബാന്റെ മിസൈലുകൾ ചീറി പാഞ്ഞു വന്നത്. താലിബാനെ പുറകിൽ നിന്നും പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ ആണെന്ന് പകൽ പോലെ വ്യക്തമാണ്. എന്നാൽ സ്വന്തം ജീവൻ അപകടത്തിൽ ആകുമ്പോഴും പാകിസ്ഥാനെതിരെ ഒരു തരിമ്പു പോലും വിട്ടു കൊടുക്കാൻ തയ്യാറല്ല അമറുള്ള സലേഹ്. പാകിസ്ഥാൻ സൈബർ യോദ്ധാക്കളെ അവരുടെ തന്നെ നാണം കേട്ട ചരിത്രം ഓർമിപ്പിച്ചാണ് അമറുള്ള സലേഹ് തിരിച്ചടിച്ചത്.
1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ 93000 ത്തോളം വരുന്ന പാകിസ്ഥാൻ സൈനികർ ഇന്ത്യക്ക് മുന്നിൽ നിരുപാധികം കീഴടങ്ങിയതും ജീവന് വേണ്ടി കാലു പിടിച്ചതുമായ ഫോട്ടോഗ്രാഫ് പരസ്യപ്പെടുത്തിയാണ് പാകിസ്ഥാന്റെ സ്വയം പ്രഖ്യാപിത ധീരതയെയും വീമ്പു പറച്ചിലിനെയും അദ്ദേഹം തച്ചുടച്ചത്.
1971 ൽ ബംഗ്ലാദേശ് സൃഷ്ടിക്കപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാൻ ഇന്ത്യൻ സൈന്യത്തിന്റെയും ബംഗ്ലാദേശിന്റെ മുക്തി ബാഹിനിയുടെയും സംയുക്ത സേനയ്ക്ക് മുമ്പാകെ പരസ്യമായി കീഴടങ്ങേണ്ടി വന്നു. ഇത് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നടന്ന ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു. പാകിസ്ഥാനിലെ ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരും 13 ദിവസത്തെ യുദ്ധത്തിന് ശേഷം ഡിസംബർ 16 ന് ധാക്കയിൽ കീഴടങ്ങുകയും, കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പു വയ്ക്കുകയും ചെയ്തു ചെയ്തു. അപ്പോൾ എടുത്ത ഫോട്ടോഗ്രാഫ് ആണ് അഫ്ഘാൻ വൈസ് പ്രെസിഡന്റ് ട്വീറ്റ് ചെയ്തത്
1971 ഡിസംബർ 16 ന് അന്നത്തെ കിഴക്കൻ പാകിസ്ഥാന്റെ തലസ്ഥാനവും , ഇപ്പോൾ ബംഗ്ലാദേശിന്റെ തലസ്ഥാനവുമായ ധാക്കയിലെ രാംന റേസ് കോഴ്‌സ് പൂന്തോട്ടത്തിലാണ് കീഴടങ്ങൽ ചടങ്ങ് നടന്നത്. കിഴക്കൻ പാകിസ്ഥാനിലെ മാർഷൽ ലോ അഡ്മിനിസ്ട്രേറ്റർ ലെഫ്റ്റനന്റ് ജനറൽ എ എ കെ നിയാസി ഇന്ത്യൻ, ബംഗ്ലാദേശ് സേനകളുടെ ജോയിന്റ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ജഗ് ജിത് സിംഗ് അറോറ യ്ക്ക് മുന്നിലാണ് കീഴടങ്ങിയത്. കീഴടങ്ങുമ്പോൾ ബംഗ്ലാദേശ് സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ കൊമോഡോർ എ. കെ. ഖണ്ട്കർ ബംഗ്ലാദേശ് താൽക്കാലിക സർക്കാരിനെ പ്രതിനിധീകരിച്ചു.
പാകിസ്ഥാൻ നേവൽ ഈസ്റ്റേൺ കമാൻഡ് കമാൻഡർ റിയർ അഡ്മിറൽ മുഹമ്മദ് ഷെരീഫും പാകിസ്ഥാൻ വ്യോമസേനയുടെ കിഴക്കൻ വ്യോമസേനാ കമാൻഡിലെ എയർ വൈസ് മാർഷൽ പാട്രിക് ഡി കാലഗനും ആണ് കീഴടങ്ങൽ കരാറിൽ ഒപ്പുവെച്ചത്
ഇന്ത്യ ബംഗ്ലാദേശ് സംയുക്ത സേനാ തലവൻ ജഗ് ജീത് സിങ് അറോറ ഒരു വാക്കുപോലും പറയാതെ പാകിസ്ഥാന്റെ കീഴടങ്ങൽ സ്വീകരിച്ചപ്പോൾ റേസ് കോഴ്‌സിലെ ആൾക്കൂട്ടം ആഘോഷങ്ങളിൽ മതി മറക്കുകയായിരിന്നു. പാകിസ്ഥാനുമായി നിരന്തരമായി അക്രമണത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് സലേഹ്. ലോക രാജ്യങ്ങൾക്ക് മുന്നിൽ പാകിസ്താന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടുവാനുള്ള എല്ലാ പരിശ്രമങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്
ശരിയാണ് മണിക്കൂറുകൾക്ക് മുൻപാണ് ഞങ്ങളുടെ നേരെ മിസൈലുകൾ ചീറി പാഞ്ഞു വന്നത്, പെട്ടെന്നുള്ള ആക്രമണത്തിൽ ഒരു പക്ഷെ ഞങ്ങൾ ഞെട്ടിയിട്ടുണ്ടാകാം പക്ഷെ ഈ കാണുന്ന പോലുള്ള ഒരു ഫോട്ടോഗ്രാഫ് ഒരിക്കലും ഞങ്ങളുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല. പാകിസ്ഥാനെ പേരെടുത്തു പറഞ്ഞു കൊണ്ട് തന്നെ അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ താലിബാനേയും അവരുടെ തീവ്ര വാദികളെയും ഉപയോഗിച്ച് എത്ര തന്നെ ശ്രമിച്ചാലും ഈ നാണക്കേട് മായ്ച്ചു കളയാൻ കഴിയില്ല എന്നും അദ്ദേഹം ചെയ്ത ട്വീറ്റിൽ പറയുന്നുണ്ട്. അഫ്ഘാൻ പാകിസ്ഥാൻ അതിർത്തിയിലെ സ്പിൻ ബോൾഡക്ക് പ്രദേശത്ത് പാകിസ്ഥാൻ സൈന്യം താലിബാനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് അമ്‌റുല്ല സ്വാലിഹ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു
താലിബാനിൽ നിന്നും സ്പിൻ ബോൾഡാക്കിനെ തിരിച്ചെടുക്കാൻ ശ്രമിച്ച അഫ്ഘാൻ സൈന്യത്തിനെതിരെ പാകിസ്ഥാൻ വ്യോമ സേന നടത്തിയ ഭീഷണിയെ കുറിച്ച് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അവർക്ക് തെളിവുകൾ നൽകാൻ ഞാൻ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. സ്പിൻ ബാൾഡാക്കിനു 10 കിലോമീറ്റർ മുമ്പ് തന്നെ ഞങ്ങൾക്ക് പാകിസ്ഥാൻ വ്യോമ സേനയിൽ നിന്നും ഭീഷണി വന്നിരുന്നു. നിങ്ങൾ പിന്തിരിയുക അല്ലെങ്കിൽ മിസൈലുകൾ നേരിടാൻ തയ്യാറാവുക എന്നതായിരുന്നു അത്. എന്നാൽ അഫ്ഘാനിസ്ഥാനെ അങ്ങനെയങ് വിഴുങ്ങി കളയാം എന്ന് ആരും വിചാരിക്കേണ്ട. നിങ്ങൾ ഉദ്ദേശിക്കുന്നതിനേക്കാൾ വലുതാണ് ഞങ്ങൾ. അദ്ദേഹം തുറന്നടിച്ചു
അഫ്ഗാൻ സർക്കാരും താലിബാൻ പ്രതിനിധികളും ദോഹയിൽ ഒത്തുതീർപ്പിലെത്താൻ ചർച്ചകളിൽ ഏർപ്പെട്ടു കൊണ്ടിരിക്കെയാണ് താലിബാൻ രാജ്യത്തിന്റെ സ്പിൻ ബോൾഡക്ക് അതിർത്തി പിടിച്ചെടുത്തത് . ഈ നീക്കത്തിനിടെ , പാകിസ്ഥാനിലെ അഫ്ഗാൻ സ്ഥാനപതിയുടെ നജീബുള്ള അലിഖിലിന്റെ മകളെ തീവ്രവാദികൾ ജൂലൈ 16 ന് തട്ടിക്കൊണ്ടുപോവുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിരുന്നു , തുടർന്ന് പ്രസിഡന്റ് അഷ്‌റഫ് ഘാനി പാകിസ്ഥാനിൽ നിന്നുള്ള നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്.
അതിനിടെ അഫ്ഗാനിസ്ഥാനിലെ ഒരു ഡസനിലധികം നയതന്ത്ര ദൗത്യങ്ങൾ താലിബാൻറെ ക്രൂരമായ സൈനിക ആക്രമണത്തിന് അടിയന്തിര അന്ത്യം കുറിക്കണമെന്ന് ആഹ്വാനം ചെയ്തു. യുഎസ്, യൂറോപ്യൻ യൂണിയൻ, കാബൂളിലെ ഒരു ഡസനിലധികം മിഷനുകൾ എന്നിവർ ഒപ്പിട്ട പ്രസ്താവനയാണ് പുറത്തു വന്നിരിക്കുന്നത്. ചർച്ചയിലൂടെ ഒത്തുതീർപ്പിലെത്തുന്നതിനെ പിന്തുണയ്ക്കുമെന്ന താലിബാൻറെ അവകാശവാദത്തിന് നേർവിരുദ്ധമാണ് അവരുടെ ഇപ്പോഴത്തെ പ്രവർത്തികൾ , പ്രസ്താവനയിൽ വ്യക്തമാക്കുന്നു .
നിരന്തരമായ കൊലപാതകങ്ങൾ, സിവിലിയൻ ജനതയെ മാറ്റിപ്പാർപ്പിക്കൽ, കെട്ടിടങ്ങൾ കൊള്ളയടിക്കൽ, കത്തിക്കൽ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ, ആശയവിനിമയ ശൃംഖലകൾക്ക് നാശനഷ്ടം എന്നിവയുൾപ്പെടെ നിരപരാധികളായ അഫ്ഗാനികളുടെ ജീവൻ നഷ്ടപ്പെടാൻ വരെ ഇത് കാരണമായി. അതെസമയം താലിബാനെ വെളുപ്പിക്കാൻ പാക്കിസ്ഥാന്റെ നയതന്ത്ര സമൂഹം കഠിനമായി പണിയെടുത്തു കൊണ്ടിരിക്കുകയാണ് മാത്രമല്ല അവർ താലിബാന് വേണ്ടി ഒരു വീര പരിവേഷം നിർമ്മിക്കാനുള്ള ശ്രമങ്ങളിലും ആണ് .
അവർ എങ്ങനെയൊക്കെ പരിശ്രമിച്ചാലും താലിബാൻ വേർഷൻ 2 ഇസ്ലാമിക് സ്റ്റേറ്റിന്റേയും അൽ ഖ്വയ്‌ദയുടെയും ഒരു അഫ്ഗാനിസ്ഥാൻ തനിപ്പകർപ്പല്ലാതെ മറ്റൊന്നുമല്ല, "നല്ലതും ചീത്തയുമായ വൈദേശിക തീവ്രവാദികൾക്ക് താവളങ്ങൾ നൽകുകയാണ് അവർ ചെയ്യുന്നത്. മാത്രമല്ല പാകിസ്ഥാന്റെ ഭാഷയിലെ നല്ല ലഷ്കർ ഇ തോയ്‌ബ ഇവരുടെ ഉറ്റ സുഹൃത്തും കൂടെയാണ്. അമറുള്ള സലേഹ് തുറന്നടിച്ചു. പാകിസ്ഥാൻ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന നല്ല മുഖം മൂടി വലിച്ചു കീറുകയാണ് അമറുള്ള സലേഹ് ചെയ്യുന്നത്. അതിൽ അദ്ദേഹം ഒരു പരിധി വരെ വിജയിക്കുന്നും ഉണ്ട്
https://www.facebook.com/Malayalivartha
























