നിങ്ങളുടെ ഫോണിലുമുണ്ട് പെഗസസ്! കൈയ്യോടെ പിടിക്കും ആംനെസ്റ്റിയുടെ ടൂള്‍ക്കിറ്റ്... ഇസ്രായേലിന്റെ ചാരക്കണ്ണ് ഉണ്ടോയെന്ന് അറിയാം...

രാജ്യം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് പെഗസസ് എന്ന ഇസ്രേയിലിന്റെ ചാരക്കണ്ണ്. രാജ്യാന്തര തലത്തിൽ ഉന്നതരെ നിരീക്ഷിക്കാനായി ഫോണുകളിൽ ചാര സോഫ്റ്റ്വെയറുകൾ സ്ഥാപിച്ച വിവാദത്തിൽ പെഗസസ് എന്ന പേര് വളരെ കുപ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയെ പിടിച്ചു കുലുക്കിയ ഈ ചാരൻ ഇപ്പോൾ വീണ്ടും ഇന്ത്യയിൽ സജീവ ചർച്ചയായിരിക്കുകയാണ്.
ഇസ്രയേലിലെ എൻഎസ്ഒ എന്ന സോഫ്റ്റ്‍വെയർ കമ്പനി വികസിപ്പിച്ച ചാര സോഫ്റ്റ്വെയറാണു പെഗസസ്. ഇത് കടന്നു കൂടിയാൽ തല മുതൽ നഖം വരെയുള്ള എല്ലാ വിവരങ്ങളും ചോർത്തിയെടുക്കുന്നതിൽ മിടുക്കനാണ്. ഇപ്പോൾ എല്ലാവർക്കും സ്വാഭാവികമായി തോന്നാവുന്ന ഒരു കാര്യമാണ് നമ്മുടെ ഫോണും ഇത്തരത്തിൽ ചോർത്തപ്പെട്ടിട്ടുണ്ടോ എന്നത്.
തീർച്ചയായും സംശയിക്കണം, കാരണം മനുഷ്യനെ തകർക്കുവാൻ അല്ലെങ്കിൽ മനുഷ്യനെ കൊള്ളയടിക്കാൻ പറ്റുന്ന ഏറ്റവും നൂതന മാർഗമാണ് അവനവന്റെ ഫോൺ ചോർത്തി അതിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കുക എന്നത്.
ഇത്തരത്തിൽ ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറിന്റെ സാന്നിധ്യം നമ്മളുടെ ഫോണിലുണ്ടോയെന്ന് പരിശോധിക്കാൻ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ ഒരു ടൂൾ കിറ്റ് പുറത്തിറക്കിയിട്ടുണ്ടായിരുന്നു.
നമ്മൾ ഉപയോഗിക്കുന്ന ഫോൺ പെഗസസ് വലയത്തിലാണോയെന്നു കണ്ടെത്താനുള്ള പ്രോഗ്രാമുകളാണ് മൊബൈൽ വെരിഫിക്കേഷൻ ടൂൾ കിറ്റിൽ ഇൾപ്പെടുത്തിയിട്ടുള്ളത്.
സാങ്കേതിക പരിജ്ഞാനമുള്ളവർക്കു മാത്രം ഉപയോഗിക്കാൻ പാകത്തിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആംനെസ്റ്റിയുടെ സെക്യൂരിറ്റി ലാബിലാണ് പെഗസസ് ബാധ സംശയിച്ച ഫോണുകൾ പരിശോധിച്ചത്. ആംനെസ്റ്റിക്കെതിരെ ഇന്ത്യയിൽ കേന്ദ്ര സർക്കാരും ബിജെപിയും രംഗത്തെത്തിയിരുന്നു.
ടൂൾ കിറ്റ് പ്രവർത്തനം ഇങ്ങനെ
ഐഫോണിലും ആൻഡ്രോയ്ഡിലും ടൂൾ കിറ്റ് പ്രവർത്തിക്കും. എന്നാൽ ഐഫോണുകളിലാണ് കൂടുതലായും പെഗസസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് ആംനെസ്റ്റി പറയുന്നത്. ഫോണിന്റെ മൊത്തം ബാക്ക് അപ്പ് എടുത്തുവച്ചുകൊണ്ടാണ് പരിശോധന. കംപ്യൂട്ടറിന്റെ കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്നതിനാൽ സാധാരണക്കാർക്ക് ഈ ടൂൾ ഉപയോഗിക്കുക എളുപ്പമല്ല. ലിങ്ക്: github.com/mvt-project/mvt
സ്പൈവെയറുകൾ: ശ്രദ്ധിക്കാൻ
അപകടകരമായ ചാര സോഫ്റ്റ്‍വെയറുകളോ സ്പൈവെയറുകളോ മറ്റു വൈറസ് പ്രോഗ്രാമുകളോ ഉണ്ടോയെന്നു ഫോണിന്റെ ‘പെരുമാറ്റ’ത്തിലൂടെയും ഏറെക്കുറെ മനസ്സിലാക്കാൻ കഴിയും. അതിൽ ചില ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ ശ്രദ്ധിക്കുക. കാരണം, നിങ്ങളുടെ ഫോണിൽ ചിലപ്പോൾ അതിന്റെ സാന്നിന്ധ്യം ഉണ്ടാവും.
എന്നാൽ ഇതിൽ ഏതെങ്കിലുമുണ്ടെങ്കിൽ അതു വൈറസിന്റെ സ്ഥിരീകരണമാണ് എന്ന് പൂർണമായും ഉറപ്പിക്കാനുമാവില്ല. ഇതിനായി വീണ്ടും തുടർപരിശോധന ആവശ്യമായി വരും എന്ന് മനസ്സിലാക്കണം. അതിന്റെ ചില ലക്ഷണങ്ങൾ ഇങ്ങനെയാണ്.
ഫോണിന്റെ ബാറ്ററി വളരെ വേഗം തീരുക. ഫോണിന് വല്ലാതെ വേഗം കുറയുക. മൊബൈൽ ഇന്റർനെറ്റ് ഡേറ്റ അധികം ആപ് ഒന്നും ഉപയോഗിക്കാതെ വേഗം തീരുക. നിങ്ങളറിയാതെ ഫോണിൽനിന്ന് കോളും എസ്എംഎസും പോകുക. ഫോണിൽ വിചിത്രമായ പോപ്‍ അപ്പ് പേജുകൾ തുറന്നുവരിക.
ഡിജിറ്റൽ സുരക്ഷയ്ക്കായി ആംനെസ്റ്റി 8 നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
സോഫ്റ്റ്‍വെയർ അപ്ഡേറ്റുകൾ അവഗണിക്കാതിരിക്കുക. പാസ്‍വേഡ് മാനേജർ ഉപയോഗിച്ച് കൂടുതൽ ശക്തമായ പാസ്‍വേഡുകൾ ഉപയോഗിക്കുക. പരമാവധി ആപ്പുകൾ 2 ഫാക്ടർ ഓതന്റിക്കേഷൻ സജ്ജമാക്കുക.
ഉപയോഗിക്കാത്ത ഓൺലൈൻ അക്കൗണ്ടുകൾ നീക്കം ചെയ്യുക. ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും പ്രൈവസി സെറ്റിങ്സ് പരിശോധിക്കുക. പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ വെർച്വൽ പ്രോട്ടോക്കോൾ നെറ്റ്‍വർക് (വിപിഎൻ) ഉപയോഗിക്കുക.
ഔദ്യോഗിക ആപ് സ്റ്റോറുകളിൽനിന്നു മാത്രം ആപ് ഡൗൺലോഡ് ചെയ്യുക. സംശയകരമായ ലിങ്കുകളും അറ്റാച്ച്മെന്റുകളും തുറക്കാതിരിക്കുക. ഫോൺ നഷ്ടമായാലും അക്കൗണ്ട് റിക്കവർ ചെയ്യാൻ കഴിയുന്ന തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്തുക എന്നിവയാണ് അതിൽ ചിലത്.
തുടക്കത്തിൽ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ പ്രതികരിച്ചിരുന്നത്. എന്നാലിപ്പോള്‍ ചുവടുമാറ്റുന്നു എന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പുറത്തുവിട്ട ഫോണ്‍ലിസ്റ്റ് എന്‍എസ്ഒ പെഗസസ് ചോര്‍ത്തിയ ഫോണുകളുടെ ലിസ്റ്റാണെന്ന് ഒരിക്കലും തങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇപ്പോഴത്തെ വാദം.
എന്‍ജിഒ ആയ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യയിലെ വരുമാനത്തിന്‍റെ ഉറവിടം വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട അന്ന് മുതല്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ മോദി സര്‍ക്കാരിനെതിരെ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ പെഗസസ് എന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍ ആംനസ്റ്റിയും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
എന്നാല്‍ ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ തന്നെ വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് ആംനസ്റ്റി പതിയെ പഴയ ആരോപണങ്ങളില്‍ നിന്നും തടി തപ്പി മുഖം രക്ഷിക്കാന്‍ ശ്രമം നടത്തിയത്.
പുറത്തുവിട്ട ഫോണ്‍ ലിസ്റ്റിലുള്ളവരുടെ മുഴുവന്‍ ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു ആദ്യം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വാദം മയപ്പെടുത്തുകയാണ് ആംനെസ്റ്റി ചെയ്യുന്നത്. ഇത് എന്‍എസ്ഒ പെഗസസ് സ്‌പൈവെയര്‍ ചോര്‍ത്തിയ ഫോണുകളുടെ ലിസ്റ്റാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോഴത്തെ അവരുടെ വാദം.
പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആഞ്ഞടിക്കുന്നതിനിടെയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. 'വിവാദ ഫോണ്‍ലിസ്റ്റ് എന്‍എസ്ഒ പെഗസസ് സ്‌പൈവെയര്‍ ചെയ്ത ലിസ്റ്റാണെന്ന് ആംനസ്റ്റി ഒരിക്കലും പറഞ്ഞിട്ടില്ല.
ലോകത്തെ ചില പ്രശസ്ത മാധ്യമങ്ങള്‍ അങ്ങിനെ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും.' ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇപ്പോൾ പറയുന്നുണ്ട്. ആംനസ്റ്റിയുടെ ഈ പുതിയ നിലപാട് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകനായ കിം സെറ്റര്‍ ആണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ആസൂത്രിതമായ മാധ്യമപ്രചാരണം വഴി പ്രചരിക്കുന്നതെന്ന് ചാരപ്രവര്‍ത്തനം നടത്താന്‍ ഉപയോഗിക്കുന്ന പെഗസസ് സോഫ്‌റ്റ്വെയറിന്‍റെ ഉടമസ്ഥരായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറി്ച്ച് തങ്ങള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കമ്പനി പറഞ്ഞു.
50,000 ഫോണ്‍നമ്പറുകളില്‍ നിന്നുള്ള രഹസ്യങ്ങള്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നതാണ് മാധ്യമങ്ങളുടെ ആരോപണം. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും നമ്പറുകള്‍ ഉള്‍പ്പെടുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ വിശദീകരണം.
https://www.facebook.com/Malayalivartha
























