അഫ്ഗാനിസ്ഥാനിൽ വിജയം ആഘോഷിച്ചത് നൂറോളം പേരെ കൊന്നും വീടുകൾ കൊള്ളയടിച്ചും... നരനായാട്ട് തുടർന്ന് താലിബാൻ...

ഇന്ന് ലോകമാകമാനം ചർച്ച ചെയ്യുന്നത് അഫ്‌ഗാനിസ്ഥാനെപ്പറ്റിയാണ്. അവിടുത്തെ അരാചകത്തെ പറ്റിയിട്ടാണ്. രണ്ടു പതിറ്റാണ്ടു കാലത്തെ അമേരിക്കൻ-നാറ്റോ സാന്നിധ്യത്തിന് ശേഷം എന്ത് ചെയ്യും എന്ന ആശങ്ക തന്നെയാണ് ഇതിന് ആധാരം.
1996 മുതൽ 2001 വരെ അവിടം ഭരിച്ച്, പിന്നീട് അമേരിക്കയുടെ സൈനിക ശേഷിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അധികാരം നഷ്ടപ്പെട്ട താലിബാൻ ഇപ്പോൾ ഏത് നിമിഷവും കാബൂളിൽ തിരികെ അധികാരത്തിൽ എത്തിയേക്കാം എന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഈ ഒരു നിർണായക സന്ധിയിൽ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന സൈനിക പിന്മാറ്റം, താലിബാനെ നിലവിലെ നാഷണൽ യൂണിറ്റി സർക്കാരുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുത്താനുള്ള തങ്ങളുടെ സ്വാധീന ശേഷി റദ്ദാക്കുന്ന രീതിയിലാണ് പോകുന്നത്.
ഇത്തരത്തിൽ ഹൃദയ ഭേദകമായ പല വാർത്തകളും അവിടെ നിന്നും ദിനം പ്രതി പുറത്ത് വരുന്നുണ്ട്. യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു പിന്നാലെ വളരെ വേഗത്തിൽ രാജ്യത്തു പിടിമുറുക്കുകയാണു താലിബാൻ എന്ന് വേണം കരുതാൻ. സെപ്റ്റംബർ 11നു മുൻപു മുഴുവൻ അമേരിക്കൻ സൈനികരെയും പിൻവലിക്കാമെന്നായിരുന്നു യുഎസ്– താലിബാൻ കരാർ. എന്നാൽ സെപ്റ്റംബർവരെ കാത്തുനിൽക്കാതെ യുഎസ് സേന പിൻമാറിയിരുന്നു. യുഎസ് സഖ്യസേനയുടെ അഫ്ഗാൻ അധിനിവേശത്തിന്റെ പ്രതീകമായിരുന്ന ബാഗ്രാം വ്യോമത്താവളം അവർ ഒഴിഞ്ഞത് അഫ്ഗാൻ സൈനിക നേതൃത്വത്തെപ്പോലും അറിയിക്കാതെയായിരുന്നു.
തൊട്ടു പിന്നാലെ നടുക്കുന്ന പല വാർത്തകളും പുറത്ത് വന്നിരുന്നു. അതിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിൽ സ്പിൻ ബോൾഡക് ജില്ല പിടിച്ചെടുത്ത ശേഷം താലിബാൻ നൂറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ല പിടിച്ചെടുത്തതിന് പിന്നാലെ നിരപരാധികളായ അഫ്ഗാനികളുടെ വീടുകൾ കൊള്ളയടിക്കുകയും ജനത്തെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. എന്നാൽ താലിബാൻ ഇത് പൂർണമായും നിഷേധിച്ചിട്ടുമുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ താലിബാൻ ആക്രമണത്തിന്റെ മൂർച്ച കൂട്ടുകയായിരുന്നു. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ വളരെ വേഗമാണ് താലിബാൻ കീഴടക്കിയത്. അയൽരാജ്യമായ പാകിസ്ഥാനിൽ നിന്നും താലിബാൻ അളവറ്റ പിന്തുണ ലഭിക്കുന്നുണ്ട്.
താജിക്കിസ്ഥാനുമായും പാകിസ്ഥാനുമായുമുള്ള അഫ്ഗാനിസ്ഥാന്റെ അതിർത്തി ഇപ്പോൾ താലിബാനാണ് നിയന്ത്രിക്കുന്നത്. ഒരു കാലത്ത് താലിബാന് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടേണ്ടി വന്ന സ്ഥലമാണിത്. അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിർത്തിയും തങ്ങൾ നിയന്ത്രിക്കുന്നു എന്നാണ് താലിബാൻ അവകാശപ്പെടുന്നത്.
അതേസമയം, അഫ്ഗാനുമായി ബന്ധപ്പെടുന്ന മറ്റൊരു വാർത്തയും നേരത്തേ പുറത്ത് വിട്ടിരുന്നു. അതായത്, താലിബാൻ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെ സഹായിക്കാൻ അമേരിക്കൻ പോർവിമാനങ്ങൾ രംഗത്തിറങ്ങി എന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അഫ്‌ഗാനിസ്ഥാൻ സേനയെ സഹായിക്കുന്നതിനു വേണ്ടി താലിബാൻ മേഖലകളിൽ അമേരിക്കൻ പോർവിമാനങ്ങൾ ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400നു മേലെ പ്രവിശ്യകളിൽ താലിബാൻ തീവ്രവാദികൾക്ക് മേൽക്കൈയുണ്ടെന്ന് അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിറകേയാണ് താലിബാനെ തങ്ങൾ ആക്രമിച്ചുവെന്ന പെന്റഗണിന്റെ സ്ഥിരീകരണം വരുന്നത്. ഈ വ്യോമാക്രമണങ്ങളില്‍ ചുരുങ്ങിയത് 5 താലിബാന്‍ തീവ്രവാദികളെങ്കിലും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കരുതുന്നത്.
വ്യോമാക്രമണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തനിക്കാവില്ലെന്നും അഫ്ഗാന്‍ സുരക്ഷാ സേനയെയും അഫ്ഗാന്‍ സര്‍ക്കാരിനെയും മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നതിന് യുഎസ് പ്രതിജ്ഞാബദ്ധമാണെും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സമാനമായ പ്രസ്താവനകള്‍ നേരത്തെ നടത്തിയിരുന്നു. യുഎസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മക്കെന്‍സിയാണ് അഫ്ഗാനിസ്ഥാനിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു.
അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് യുഎസ് അവരുടെ മാനുഷിക പിന്തുണ നല്‍കുന്നത് തുടരുമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ ഭാവി അഫ്ഗാന്‍ ജനതയുടെ കൈകളിലാണെന്ന് പറഞ്ഞ ജനറല്‍ മാര്‍ക്ക് മില്ലെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
20 വര്‍ഷത്തിന് ശേഷം യുഎസ് സൈനികര്‍ ബാഗ്രാം വ്യോമപരിധിയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താലിബാന്‍ വേഗം കൂട്ടുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിര്‍ത്തികളുടെയും നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും അഫ്ഗാന്‍ സേന മുന്‍പ് പിടിച്ചെടുത്ത പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്പിന്‍ ബോള്‍ഡാക്ക് അതിര്‍ത്തി വീണ്ടും ഏറ്റെടുത്തുവെന്നുമാണ് താലിബാന്റെ ഏറ്റവും പുതിയ അവകാശവാദം.
ഇതുകാടാതെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും താലിബാന്റെ ക്രൂരതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പ്രദേശവാസികളെ നിർബന്ധമായി റിക്രൂട്ട് ചെയ്യുകയും പണം പിരിക്കുകയും ചെയ്യുന്നുണ്ട്.
വരുമാനത്തിന്റെ ഒരു ഭാഗം തങ്ങൾക്ക് നൽകണമെന്നാണ് താലിബാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത്. പ്രദേശത്തെ കടകളിൽ നിന്നും കപ്പം പിരിക്കാനും ആരംഭിച്ചിട്ടുണ്ട്. വലിയ തുക നൽകാനുള്ള ശേഷിയില്ലാത്ത ആളുകളെ ശാരീരികമായി ദ്രോഹിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മുന്നേറ്റമാണ് താലിബാൻ അഫ്ഗാൻ സേനക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് പാക്കിസ്ഥാന്റെ സഹായവും ലഭിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.
https://www.facebook.com/Malayalivartha
























