ഒളിമ്പിക്‌സ് വേദിയിൽ നാണം കെട്ട് പാകിസ്ഥാൻ... കിട്ടിയത് കർശന ശാസനം... ഒപ്പം മറ്റ് രണ്ട് രാജ്യങ്ങളും!

ഒളിമ്പിക്‌സ് ഉദ്ഘാടന വേദിയിൽ നാണം കെട്ട് കൊണ്ടാണ് പാകിസ്ഥാന്റെ തുടക്കം. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ കൊവിഡ് ചട്ടലംഘനത്തിനാണ് പാകിസ്ഥാന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ താക്കീത് ലഭിച്ചത്.
മാര്‍ച്ച് പാസ്റ്റില്‍ പാക് പതാകയേന്തിയ താരങ്ങള്‍ മാസ്‌ക് ധരിക്കാതിരുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ടോക്കിയോ ദേശീയ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനത്തിൽ മറ്റൊരു പാക് താരം മാസ്‌ക് താടിയിൽ ധരിച്ചാണ് മാർച്ച് പാസ്‌റ്റിൽ പങ്കെടുത്തത്. ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ വലിയ വിമർശനമാണ് പാകിസ്ഥാൻ നേരിടുന്നത്.
ചട്ടലംഘനമുണ്ടായതായി ഐഒസി എക്‌സിക്യുട്ടീവ് ഡയറക്‌ടറാണ് അറിയിച്ചത്. ഈ സംഭവത്തിൽ പാകിസ്ഥാനെതിരെ നടപടി വേണമോയെന്ന് പിന്നീട് തീരുമാനിക്കും എന്നും അവർ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന് പുറമേ കിർഗിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും മിക്ക താരങ്ങളും മാർച്ച് പാസ്‌റ്റിൽ മാസ്‌ക് ധരിച്ചില്ല.
കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ ടീമുകള്‍ക്കും ഐഒസിയുടെ വിമര്‍ശമുണ്ട്. കൊവിഡ് ചട്ടം ആരും ലംഘിക്കരുതെന്ന് ഐഒസി നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന കൊവിഡ് പ്രോട്ടോക്കോളിലാണ് ടോക്കിയോയില്‍ ഒളിംപിക്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ടോക്കിയോയില്‍ ഉദ്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ടോക്കിയോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ഓഗസ്റ്റ് 22 വരെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരിക്കാലത്തെ ഒളിംപിക്‌സില്‍ കാണികൾക്ക് ഒട്ടും തന്നെ പ്രവേശനമില്ല.
അതേസമയം ഗെയിംസ് വില്ലേജിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 110 പേർക്ക് കൊവിഡ് പോസിറ്റീവായെന്ന് ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി വെളളിയാഴ്‌ച അറിയിച്ചു. നിലവിൽ ഒളിമ്പിക്‌സ് നടക്കുന്ന ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാൻ.
ഒളിംപിക് വില്ലേജില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അത്‌ലറ്റുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നാണ് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ നിലപാട്. ഒളിംപിക്‌സിന്‍റെ ഭാഗമായ താരങ്ങളും അവതാരകരും വളണ്ടിയര്‍മാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്നാണ് ടോക്കിയോയിലെ കൊവിഡ് ചട്ടത്തില്‍ പറയുന്നത്.
അതേസമയം, ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയത്തുടക്കമാണ്. ഇന്ത്യ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്.
ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോള്‍ നേടി. രുപീന്ദര്‍ പാല്‍ സിംഗാണ് മറ്റൊരു സ്‌കോറര്‍. വനിതാ ഹോക്കിയില്‍ ഇന്ത്യ വൈകിട്ട് 5.15ന് ലോക ഒന്നാം നമ്പര്‍ ടീമായ ഹോളണ്ടിനെ നേരിടും.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനമാണിന്ന്. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30ന് ആരംഭിക്കും. 12 മണിക്കാണ് ഫൈനല്‍. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവിന് ഫൈനലുണ്ട്. രാവിലെ 10.20ന് ഫൈനല്‍ തുടങ്ങും.
ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മിക്‌സഡ് ടീം ഇനത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെ തോൽപ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ കരുത്തരായ കൊറിയയെ ഇന്ത്യ നേരിടും.
ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി.
https://www.facebook.com/Malayalivartha
























