അഫ്ഗാനിൽ താലിബാനെതിരെ നീക്കം നടത്തി അമേരിക്ക... കോടികൾ ഒഴുക്കി രക്ഷാദൗത്യം! കട്ടകലിപ്പിൽ താലിബാൻ...

യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു പിന്നാലെ വളരെ വേഗത്തിൽ രാജ്യത്തു പിടിമുറുക്കുകയാണു താലിബാൻ എന്നുള്ളത് നമുക്ക് ഏവർക്കും അറിയാവുന്നതാണ്. സെപ്റ്റംബർ 11നു മുൻപു മുഴുവൻ അമേരിക്കൻ സൈനികരെയും പിൻവലിക്കാമെന്നായിരുന്നു യുഎസ്– താലിബാൻ കരാർ.
എന്നാൽ സെപ്റ്റംബർവരെ കാത്തുനിൽക്കാതെ യുഎസ് സേന പിൻമാറിയിരുന്നു. യുഎസ് സഖ്യസേനയുടെ അഫ്ഗാൻ അധിനിവേശത്തിന്റെ പ്രതീകമായിരുന്ന ബാഗ്രാം വ്യോമത്താവളം അവർ ഒഴിഞ്ഞത് അഫ്ഗാൻ സൈനിക നേതൃത്വത്തെപ്പോലും അറിയിക്കാതെയായിരുന്നു. ഇത്തരത്തിൽ താലിബാൻ അവരുടെ ആധിപത്യം അഫ്ഗാനിൽ ഉറപ്പിക്കുകയാണ്.
2,448 അമേരിക്കന്‍ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തി. അര ലക്ഷം അഫ്ഗാൻ സൈനികരെ കൊലക്ക് കൊടുത്തു. അര ലക്ഷത്തിലധികം സാധാരണക്കാരായ അഫ്ഗാൻ പൗരൻമാരെ കൊന്നൊടുക്കി. ഇരുപതിനായിരത്തിലധികം യു.എസ് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. അതിലേറെ അഫ്ഗാൻ പട്ടാളക്കാർക്കും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തിന്റെ ബാക്കി പത്രമാണിത്.
താലിബാന്‍ മുന്നേറ്റ വാര്‍ത്തകള്‍ ഇത്തരത്തിൽ തുടരുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ വന്‍ രക്ഷാപദ്ധതി തന്നെയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. അതിവേഗം അഫ്ഗാന്‍ പിടിക്കുന്ന താലിബാന്‍കാരില്‍ നിന്നും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ രക്ഷിക്കുവാനുള്ള നാക്കമാണ് അമേരിക്കയും കാനഡയുമടക്കമുള്ള വന്‍രാജ്യങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്.
ഇതിനായി ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരെ വ്യോമമാര്‍ഗം തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടു പോവാനും അവിടെ അവര്‍ക്ക് വിസയും താമസ സൗകര്യങ്ങളും നല്‍കാനുമാണ് ശ്രമിക്കുന്നത്.
അഫ്ഗാനിലെ കൂടുതല്‍ സ്ഥലങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിൽ ആവുന്നതിനിടെയാണ്, സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ വിസയ്ക്ക് അപേക്ഷിച്ചവരെ രക്ഷിക്കാനായി വന്‍ പലായനത്തിന് അമേരിക്ക കോപ്പുകൂട്ടുന്നത്. ഇവരിലെ ആദ്യ ബാച്ച് ആ മാസം അവസാനം അമേരിക്കയിലെ വിര്‍ജീനിയയിലുള്ള ഫോര്‍ട്ട് ലീ വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിസ കാര്യങ്ങള്‍ ശരിയാവുന്നതുവരെ അവര്‍ ഇവിടെ തുടരും. സൗത്ത് റിച്ച്മണ്ടില്‍നിന്നും 48 കിലോ മീറ്റര്‍ അകലെയുള്ള പുനരവധിവാസ കേന്ദ്രത്തില്‍ 2500 പേരെയെങ്കിലും താമസിപ്പിക്കാന്‍ സൗകര്യമുണ്ടാവുമെന്ന് പെന്റഗണ്‍ അറിയിച്ചു. അഫ്ഗാനില്‍നിന്നു വരുന്നവരെ താമസിപ്പിക്കാനുള്ള കൂടുതല്‍ സ്ഥലങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ബൈഡന്‍ ഭരണകൂടം ഇപ്പോള്‍.
20 വർഷങ്ങൾ, ഒന്നര ലക്ഷം പട്ടാളക്കാർ, രണ്ടു ലക്ഷം കോടി ഡോളര്‍. തങ്ങളിൽ നിന്നും വളരെ വിദൂരത്തുള്ള ഒരു രാജ്യത്തെ 'നല്ല നടത്തം' പരിശീലിപ്പിക്കാൻ അമേരിക്ക വിനിയോഗിച്ച ഭാരിച്ച ചെലവുകളുടെ കണക്കാണിത്. ഇതു കൂടാതെയാണ്ഇപ്പോൾ ഭീമമായ തുക വീണ്ടും ചിലവാക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടുത്തുന്നതിനായി കോടികളുടെ പദ്ധതിയാണ് അമേരിക്ക ആവിഷ്‌കരിച്ചത്. ഇതിനായി, അടിയന്തിര ഫണ്ടില്‍നിന്നും 100 മില്യന്‍ ഡോളര്‍ അതായത് 744 കോടി രൂപ അനുവദിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുമുമ്പായി മറ്റൊരു 200 മില്യന്‍ ഡോളര്‍, 1480 കോടി രൂപ കൂടി അദ്ദേഹം അനുവദിച്ചിരുന്നു.
2001-ലെ അഫ്ഗാന്‍ അധിനിവേശത്തിനു പിന്നാലെ അമേരിക്കയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച വിവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് സ്‌പെഷ്യല്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. നിലവില്‍ 18,000 പേരുടെ സ്‌പെഷ്യല്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വിധത്തില്‍ 8,000 പേരെ കൂടി പരിധിയില്‍ കൊണ്ടുവരുന്നതിന് വ്യാഴാഴ്ച പ്രതിനിധി സഭ നിയമ നിര്‍മാണം നടത്തിയിരുന്നു.
തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആയിരക്കണക്കിന് അഫ്ഗാന്‍കാരെ രക്ഷപ്പെടുത്തുന്നതിന് അടിയന്തിര പദ്ധതികള്‍ നടപ്പാക്കുകയാണെന്ന് കഴിഞ്ഞ ദിവസം കാനഡയും അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ കനേഡിയന്‍ സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെയാണ് സഹായിക്കുക.
എന്നാല്‍, എത്രപേരെയാണ് രക്ഷിച്ച് കാനഡയിലേക്ക് കൊണ്ടുവരിക എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങള്‍ക്കു വേണ്ടി ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ചവരും അവരുടെ കുടുംബാംഗങ്ങളും താലിബാന്റെ ശിക്ഷയ്ക്കിരയാവുമെന്ന മുന്‍സൈനികരുടെ ശക്തമായ സമ്മര്‍ദ്ദം കനേഡിയന്‍ സര്‍ക്കാറിനുമേലുണ്ട്.
ഇതുകൂടാതെ, താലിബാൻ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെ സഹായിക്കാൻ അമേരിക്കൻ പോർവിമാനങ്ങൾ രംഗത്തിറങ്ങി എന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അഫ്‌ഗാനിസ്ഥാൻ സേനയെ സഹായിക്കുന്നതിനു വേണ്ടി താലിബാൻ മേഖലകളിൽ അമേരിക്കൻ പോർവിമാനങ്ങൾ ആക്രമണം നടത്തിയതായി പെന്റഗൺ ആണ് സ്ഥിരീകരിച്ചത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400നു മേലെ പ്രവിശ്യകളിൽ താലിബാൻ തീവ്രവാദികൾക്ക് മേൽക്കൈയുണ്ടെന്ന് അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനു പിറകേയാണ് താലിബാനെ തങ്ങൾ ആക്രമിച്ചുവെന്ന പെന്റഗണിന്റെ സ്ഥിരീകരണം വരുന്നത്. ഈ വ്യോമാക്രമണങ്ങളില്‍ ചുരുങ്ങിയത് 5 താലിബാന്‍ തീവ്രവാദികളെങ്കിലും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കരുതുന്നത്.
വ്യോമാക്രമണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തനിക്കാവില്ലെന്നും അഫ്ഗാന്‍ സുരക്ഷാ സേനയെയും അഫ്ഗാന്‍ സര്‍ക്കാരിനെയും മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നതിന് യുഎസ് പ്രതിജ്ഞാബദ്ധമാണെും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സമാനമായ പ്രസ്താവനകള്‍ നേരത്തെ നടത്തിയിരുന്നു.
അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് യുഎസ് അവരുടെ മാനുഷിക പിന്തുണ നല്‍കുന്നത് തുടരുമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ ഭാവി അഫ്ഗാന്‍ ജനതയുടെ കൈകളിലാണെന്ന് പറഞ്ഞ ജനറല്‍ മാര്‍ക്ക് മില്ലെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
20 വര്‍ഷത്തിന് ശേഷം യുഎസ് സൈനികര്‍ ബാഗ്രാം വ്യോമപരിധിയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താലിബാന്‍ വേഗം കൂട്ടുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിര്‍ത്തികളുടെയും നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും അഫ്ഗാന്‍ സേന മുന്‍പ് പിടിച്ചെടുത്ത പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്പിന്‍ ബോള്‍ഡാക്ക് അതിര്‍ത്തി വീണ്ടും ഏറ്റെടുത്തുവെന്നുമാണ് താലിബാന്റെ ഏറ്റവും പുതിയ അവകാശവാദം.
ഇതുകാടാതെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും താലിബാന്റെ ക്രൂരതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പ്രദേശവാസികളെ നിർബന്ധമായി റിക്രൂട്ട് ചെയ്യുകയും പണം പിരിക്കുകയും ചെയ്യുന്നുണ്ട്.
വരുമാനത്തിന്റെ ഒരു ഭാഗം തങ്ങൾക്ക് നൽകണമെന്നാണ് താലിബാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത്. പ്രദേശത്തെ കടകളിൽ നിന്നും കപ്പം പിരിക്കാനും ആരംഭിച്ചിട്ടുണ്ട്. വലിയ തുക നൽകാനുള്ള ശേഷിയില്ലാത്ത ആളുകളെ ശാരീരികമായി ദ്രോഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























