അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണ് അടുത്തെങ്ങുമില്ലാത്ത രീതിയിൽ ഉണ്ടായ ചൈനയിലെ പ്രളയത്തിന് കാരണമെന്ന് രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ

അടുത്തകാലത്തായി വൻതോതിൽ അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണ് അടുത്തെങ്ങുമില്ലാത്ത രീതിയിൽ ഉണ്ടായ ചൈനയിലെ പ്രളയത്തിന് കാരണമെന്ന് ആരോപണം ഉന്നയിച്ച് രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ. കാലാവസ്ഥാവ്യതിയാനമാണു പ്രളയത്തിനു വഴി വച്ചതെന്നും ഇത് ഒട്ടേറെ രാജ്യങ്ങളിൽ സംഭവിക്കുന്നുണ്ടെന്നുമാണ് ചൈനീസ് അധികൃതർ ഇതിന് നൽകുന്ന വിശദീകരണം.
അൻപതിലധികം പേരുടെ മരണത്തിനു വഴിയൊരുക്കിയ പ്രളയത്തിൽ 800 മുതൽ 900 മില്ലി മീറ്റർ അളവിലാണു മഴ പെയ്തത്. ആയിരം കോടി യുഎസ് ഡോളറിന്റെ നാശനഷ്ടങ്ങളാണ് മധ്യ ചൈനയിൽ ഇതുവരെ സംഭവിച്ചത്. വേനൽക്കാലത്തിന് ശേഷം പെരുമഴ സാധാരണം. എന്നാൽ ഇപ്പോൾ ഇത്ര കനത്ത മഴ എങ്ങനെ പെയ്തെന്നതിനെക്കുറിച്ച് ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
കാലാവസ്ഥയെ മാറ്റിമറിച്ച് മഴ പെയ്യിക്കാനുള്ള ചൈനയുടെ വമ്പൻ പദ്ധതിയാണ് ഇതിൽ ഒന്നായി പറയപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ കാലാവസ്ഥാമാറ്റം കൊണ്ടുവരാനുള്ള പദ്ധതി ചൈന വെളിപ്പെടുത്തിയിരുന്നു. ഇവിടെ കൃത്രിമമായി മഴ, മഞ്ഞുവീഴ്ച തുടങ്ങിയവ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിപ്പിച്ച് നടപ്പിൽ വരുത്തുകയായിരുന്നു ഉദ്ദേശം. ഇതിനു വേണ്ടിയുള്ള ഏതെങ്കിലും ശ്രമങ്ങളാണോ വലിയ തോതിലുള്ള മഴയ്ക്ക് കാരണമെന്നായിരുന്നു ചിലർ ഉയർത്തിയ സംശയം.
2008 ഒളിംപിക്സിനു മുന്നോടിയായി നീലാകാശം സൃഷ്ടിക്കാനും പുകമഞ്ഞ് ഒഴിവാക്കാനുമായി ക്ലൗഡ് സീഡിങ് നടത്തി കാലാവസ്ഥയെ മാറ്റാനുള്ള ചൈനീസ് ശ്രമങ്ങൾ മുൻപ് തന്നെ പ്രശസ്തമായതാണ്. ഇത്തരത്തിലേതെങ്കിലുമൊരു പരീക്ഷണമാണോ വൻമഴയ്ക്കു തുടക്കമിട്ടതെന്നാണ് ആരോപണം.
എന്നാൽ ഇതിന് യാതൊരു തെളിവോ സ്ഥിരീകരണമോ ഇല്ല. എന്നാൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി പൊടുന്നനെ കുതിച്ചുയർന്ന വ്യവസായവത്കരണ തോതും വനഭൂമി കൃഷിയിടമാക്കി മാറ്റുന്ന പ്രവണതയും ഇതിന്റെ ആക്കം കൂട്ടുന്നു. ഡാമുകളുടെ നിർമാണം കൂട്ടിയതും പരിസ്ഥിതിക്ക് ആഘാതമേൽപ്പിച്ച സംഭവമായി പറയപ്പെടുന്നു. ഇതുവരെയുള്ള പ്രളയത്തിൽ ധാരാളം ഡാമുകൾ തകർന്നു.
9.4 കോടി ജനസംഖ്യയുള്ള ഹെനാനില്‍ കാലംതെറ്റിയുള്ള പെരുമഴയാണ് ജനജീവിതം തകിടം മറിച്ചത്.ചില അണക്കെട്ടുകള്‍ തകരുക കൂടി ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളായി. ല്യൂയാങ് പട്ടണത്തിലെ വലിയ അണക്കെട്ടില്‍ 20മീറ്റര്‍ വീതിയിലുള്ള വിള്ളല്‍ ഉണ്ടായി. അണക്കെട്ട് ഏത് സമയവും തകരാമെന്ന് പ്രദേശത്തെ സുരക്ഷാനിയന്ത്രണം ഏറ്റെടുത്ത സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഷെങ്സു പട്ടണത്തിലെ മെട്രോ ട്രെയിനില്‍ വെള്ളം കയറിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചൈനയിലെ ഈ പ്രളയം ഇന്ത്യയ്ക്ക് പാഠമാകണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യ ഊര്‍ജോല്പാദന നയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. വെള്ളപ്പൊക്കത്തിന് നിരവധി കാരണങ്ങളാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ അന്തരീക്ഷ താപീകരണമാണ് കനത്ത മഴയ്ക്ക് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നതില്‍ പ്രധാനം.
കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് മഞ്ഞുപാളിയിടിഞ്ഞ് ഉത്തരാഖണ്ഡ് ജോഷി മഠിലെ രണ്ട് ജലവൈദ്യുത പദ്ധതികള്‍ തകര്‍ന്നത്. സമീപകാലങ്ങളിലായി ഹിമാലയന്‍ സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുളള നിരവധി പ്രകൃതി ദുരന്തങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ വലിയ അണക്കെട്ടുകൾ പണിയേണ്ടതുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം.
'ലോക കാലാവസ്ഥയില്‍ ബാഷ്പീകരണം കുതിച്ചുയരുന്നതിന്റെ തെളിവുകളുണ്ട്. പലയിടത്തും കാട്ടുതീ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. ഉത്തരാഖണ്ഡില്‍ മാത്രമല്ല, യുഎസിലും ഓസ്‌ട്രേലിയയിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യൂറോപ്പിലും ചൈനയിലും ഹിമാചല്‍ പ്രദേശിലും വെള്ളപ്പൊക്കമുണ്ടാകുന്നു.
ഇതെല്ലാം വളരെ കുറച്ച് ആഴ്ചകള്‍ക്കുളളില്‍ സംഭവിക്കുന്നതാണ്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഇതെല്ലാ വര്‍ഷവും സംഭവിക്കുകയില്ലെന്ന് പറയുന്നത് മണലില്‍ തല പൂഴ്ത്തുന്നതിന് തുല്യമാണ്.' ദെഹ്‌റാദൂണിലെ പീപ്പിള്‍സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ രവി ചോപ്ര പറയുന്നു.
https://www.facebook.com/Malayalivartha
























