ലോകമാകെ പടരുന്നത് ഡെല്‍റ്റ; കരുതിയിരിക്കണം!! രണ്ട് ഡോസ് വാക്സിനെടുത്തവരേയും ബാധിക്കുമെന്ന് വിദഗ്ധര്‍!! ഡെല്‍റ്റ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്‍റെ ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമാണ് ലോകമാകെ അതിവേഗം പടരുന്നതെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വ്യാപിക്കുകയാണ്. ഡെല്‍റ്റ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.
ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയുള്ള കോവിഡ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും യൂറോപ്പിലെ 28 രാജ്യങ്ങളില്‍ 19ലും ഡെല്‍റ്റ വകഭേദമാണ് പ്രധാനമായും വ്യാപിക്കുന്നതെന്ന് കണ്ടെത്തി. 68.3 ശതമാനം കേസുകളും ഡെല്‍റ്റ വൈറസ് കാരണമാണ്. നേരത്തെ, യൂറോപ്പില്‍ കൂടുതലായുണ്ടായിരുന്ന ആല്‍ഫ വകഭേദം 22.3 ശതമാനം മാത്രമാണ് കണ്ടെത്തിയത്.
അതേസമയം, രണ്ട് ഡോസ് വാക്സിനെടുത്തവരെയും ഡെല്‍റ്റ വൈറസ് ബാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍. വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.
ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇപ്പോള്‍ ഡെല്‍റ്റയെന്ന് ബ്രിട്ടണിലെ മൈക്രോ ബയോളജിസ്റ്റ് ഷാരോണ്‍ പീകോക്ക് പറയുന്നു. ബ്രിട്ടണില്‍ ഡെല്‍റ്റ വൈറസ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന 3692 പേരില്‍ 22.8 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതാണ്. 58.3 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിക്കാത്തവരുമാണ്.
സിംഗപ്പൂരില്‍ നാലില്‍ മൂന്ന് ഡെല്‍റ്റ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് വാക്സിന്‍ സ്വീകരിച്ചവരിലാണ്. എന്നാല്‍, ഇവരിലാരും ഗുരുതരാവസ്ഥയിലല്ല. ഇസ്രായേലില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ 60 ശതമാനവും വാക്സിന്‍ സ്വീകരിച്ചവരാണ്. യു.എസില്‍ പുതിയ കോവിഡ് കേസുകളുടെ 83 ശതമാനവും ഡെല്‍റ്റ വകഭേദമാണ്.
ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചവരുടെ മൂക്കില്‍, വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടെന്ന് ചൈനയില്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡെല്‍റ്റ വൈറസിന് ശരീരത്തില്‍ കടന്നുകഴിഞ്ഞാല്‍ അസുഖം സൃഷ്ടിക്കാന്‍ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കുറവ് സമയം മതി.
https://www.facebook.com/Malayalivartha
























