കൊവിഡ് ശരീരത്തില്‍ എത്രത്തോളം ഗുരുതരമായി മാറുമെന്ന് പ്രവചിക്കാൻ സാധിക്കും; പ്രതീക്ഷ നല്‍കുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ

കൊവിഡ്, രോഗിയില്‍ എത്രത്തോളം ഗുരുതരമായി മാറും എന്ന് പ്രവചിക്കാനാകുമെന്ന് കണ്ടെത്തല്‍. കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടത്തില്‍ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് ഇത് പ്രവചിക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വൈറസ് ബാധയുടെ തുടക്കത്തില്‍ കൊടുക്കുന്ന മരുന്നുകള്‍ രോഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെ തടയുന്നത് എപ്രകാരമാണെന്ന പഠനത്തിനിടയിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
കൊവിഡ് പുതുതായി സ്ഥിരീകരിച്ചവരുടെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരുടെയും രോഗം മൂര്‍ച്ഛിച്ച് കൃത്രിമ ശ്വാസത്തെ ആശ്രയിക്കേണ്ടി വന്നവരുടെയും മൂക്കില്‍ നിന്നെടുത്ത സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.
തുടര്‍ന്ന് ഇവരില്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം ഗുരുതരമായി കൃത്രിമ ശ്വാസം നല്‍കേണ്ടിവന്നവരെയും താരതമ്യം ചെയ്തു. ഇതില്‍ നിന്നും വൈറസ് മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഘട്ടത്തില്‍ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ രോഗം എത്രത്തോളം തീവ്രമാകുമെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുമെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെ എത്തിക്കുകയായിരുന്നു.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ ഈ പഠനത്തിന്റെ വിവരങ്ങള്‍ 'സെല്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠനത്തിലെ കണ്ടെത്തലുകള്‍ കൊവിഡിനും മറ്റ് ശ്വസന വെെറല്‍ അണുബാധകള്‍ക്കും എതിരായ പുതിയ ചികിത്സാ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് സഹായകരമായേക്കാം. നേരത്തെ, കൊറോണ വെെറസിനെതിരായ ആന്റി ബോഡികള്‍ കൊവിഡ് ബാധിച്ച് മുക്തരായവരുടെ രക്തത്തില്‍ ഒമ്പത് മാസത്തോളം അവശേഷിക്കുമെന്ന് ഇറ്റലിയിലെ പാദുവ സര്‍വകലാശാല, ഇംപീരിയല്‍ കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























