സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75 ലക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ബാലികാ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്കി മാതൃകയായി വധു
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് അറിഞ്ഞിട്ടും സ്ത്രീധനം വാങ്ങുന്നവരൊക്കെയുണ്ട്. അതുപോലെ തന്നെയാണ്, സ്ത്രീധനത്തിന്റെ പേരിൽ നിരവധി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാലിതാ, വ്യത്യസ്തമായി സ്ത്രീധനം വാങ്ങിയിരിക്കുകയാണ് രാജസ്ഥാനിലെ ബരാമറിലെ അഞ്ജലി കന്‍വാര്‍ എന്ന യുവതി.
75 ലക്ഷം രൂപ സ്ത്രീധനം വേണമെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ അമ്പരന്നു. പക്ഷേ, നാട്ടിലെ സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള ഹോസ്റ്റല്‍ നിര്‍മ്മിക്കാനാണ് ആ പണം കൈമാറുന്നതെന്നറിഞ്ഞപ്പോള് അവര്‍ അത്ഭുതം കൂറി. അഞ്ജലിയുടെ അച്ഛന് കിഷോര്‍ സിംഗ് കാനോദ് ആകട്ടെ, തുകയെഴുതാത്ത ചെക്കാണ് മകള്‍ക്ക് കൈമാറിയത്.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അഞ്ജലി വില്ലേജ് ഓഫീസര്‍ മഹന്ത് പ്രതാപ് പുരിയെ പണം നല്കുന്ന വിവരം കത്ത് വഴി അറിയിക്കുകയായിരുന്നു. മഹന്ത് പ്രതാപ് പുരിയാണ് ചടങ്ങിനെത്തിയവരെ ഇക്കാര്യം അറിയിച്ചത്. അഞ്ജലിയേയും കുടുംബത്തിനെയും പ്രശംസിച്ച പ്രതാപ് പുരി അഞ്ജലിയുടെ പ്രവര്‍ത്തികള്‍ മാതൃകാപരമാണെന്ന് പറയുകയായിരുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജലി വന്‍തുക സംഭാവന നല്‍കിയത്. കഴിഞ്ഞ 21നായിരുന്നു പ്രവീണ്‍ സിംഗുമായി അഞ്ജലിയുടെ വിവാഹം. തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്‍കണമെന്ന് അഞ്ജലി പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു.
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് കിഷോര്‍ സിംഗ് കനോദ് ഒരു കോടി രൂപ മുന്നെ സംഭാവന നല്‍കിയിരുന്നു. എന്നിട്ടും ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ 75 ലക്ഷം രൂപ കൂടി വേണമായിരുന്നു.ഈ തുക ആയിരുന്നു അഞ്ജലി നൽകിയത്. അഞ്ജലിക്ക് വില്ലേജ് ഓഫീസര്‍ നന്ദി അറിയിച്ചു. എന്നാൽ അഞ്ജലിയുടെ പിതാവിന്റെ ഇത്തരത്തിലെ പ്രവൃത്തികൾക്ക് സോഷ്യൽമീഡിയയിലൂടെ അഭിനന്ദൻ പ്രവാഹമാണ്.
https://www.facebook.com/Malayalivartha