ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍, രോഗബാധ സ്ഥിരീകരിച്ച് ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍, രോഗത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കങ്ങളിൽ ലോകരാജ്യങ്ങള്‍

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നിവങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ രണ്ട് പേര്‍ക്കും ഇസ്രയേലില്‍ നാല് പേര്‍ക്കുമാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇറ്റലി, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. രോഗത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കങ്ങളിലാണ് ലോകരാജ്യങ്ങള്‍.യുഎഇ, ഒമാൻ, ബ്രസീൽ, കാനഡ എന്നിവ തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ, സൗദി എന്നിവ നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 9 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സ്വന്തം പൗരന്മാർക്ക് മാത്രമാകും പ്രവേശനമെന്ന് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യ സംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലാന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. ഇവരില്‍ രോഗം സ്ഥിരീകരിച്ച 61 പേരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ സമ്പര്‍ക്കവിലക്കിലാക്കി. നെതര്‍ലാന്‍ഡ്സില്‍ ഭാഗിക അടച്ചിടല്‍ ഏര്‍പ്പെടുത്തി.
അതേസമയം ദക്ഷിണാഫ്രിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ യുകെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. യു.കെയിലെത്തുന്ന എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഫലം വരുന്നതുവരെ ഇവര്‍ ക്വാറന്റീനില്‍ കഴിയണം. കടകളിലും മറ്റ് പൊതു ഇടങ്ങളിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടാകുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കാനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉത്തരവിട്ടു.
എന്നാൽ പുതിയ വകഭേദത്തെ കണ്ടെത്തിയതിന്‍റെ പേരില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തി ശിക്ഷിക്കരുതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നല്‍കിയ ഇളവുകളും പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു. ഒമിക്രോണിനെ നേരിടാൻ ശാസ്ത്രീയ രീതികൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറയുന്നത്.
മഹാമാരി പടരുന്ന കാലത്ത് ഉചിതമായി പെരുമാറാനുള്ള ‘ഉണർത്തുവിളി’യായി പുതിയ വകഭേദത്തെ ഇന്ത്യ കണക്കാക്കണമെന്നും സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചു. നമ്മുടെ പോക്കറ്റുകളിലുള്ള വാക്‌സിനായി മാസ്‌കിനെ കണക്കാക്കണം. ശ്രദ്ധയോട് കൂടി മാസ്‌ക് ധരിച്ചാൽ രോഗ വ്യാപനം ഒരു പരിധി വരെ തടയാൻ സാധിക്കും. ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപനശേഷി കൂടുതലാണ് ഒമിക്രോണിന്. എന്നാൽ ഇതിനെ കുറിച്ച് ആധികാരികമായി പറയാറായിട്ടില്ല.
അർഹരായ ഏവരും വാക്‌സിൻ സ്വീകരിക്കണം, സമൂഹിക അകലം പാലിച്ച് ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഇതിനെ പ്രതിരോധിക്കുക. കൊറോണ കേസുകളുടെ കൃത്യമായ കണക്കുകൾ നിരന്തരം നിരീക്ഷിച്ച് ഒമിക്രോൺ വ്യാപനമില്ലെന്ന് അധികാരികളും സമൂഹവും ഉറപ്പ് വരുത്തണമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചു.
https://www.facebook.com/Malayalivartha


























