പത്ത് ദിവസത്തേക്ക് ചിരി നിരോധിച്ച് ഈ രാജ്യം; പിതാവ് കിം ജോങ് ഇലിന്റെ 10ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് വിചിത്ര ഉത്തരവിറക്കി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ചിരി കൂടാതെ മദ്യപാനവും വിലക്കി! ഉത്തരവ് ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

ലോകരാഷ്ട്രങ്ങളെപ്പോലും അമ്പരപ്പിലാഴ്ത്തുന്ന ഒരു ഭരണാധികാരിയും അദ്ദേഹത്തിന്റെ ജനങ്ങളും ഇന്നും വാർത്തകളിൽ നിറയുകയാണ്. വളരെ ഏറെ നിഗൂഢത നിറഞ്ഞ ഉത്തര കൊറിയയുടെ വാർത്തകൾ ഏറെ വിചിത്രമാണ്. ഉത്തര കൊറിയയുടെ പരമാധികാരിയായി കിം ജോങ് ഉൻ സ്ഥാനമേറ്റിട്ട് ഈ ആഴ്ച 10 വർഷമാകുകയാണ്. പിതാവിന്റെ ആകസ്മിക മരണത്തിനു പിന്നാലെ 27–ാം വയസ്സിൽ അധികാരമേറ്റ ഉന്നിനെ ദുർബലനും അനുഭവസമ്പന്നനുമല്ലാത്ത നേതാവ് എന്നാണ് ആദ്യം വിലയിരുത്തിയത്.
അങ്ങനെ സൈനിക അട്ടിമറി വരെ പ്രവചിക്കപ്പെട്ടെങ്കിലും അധികാരത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ നിഷ്ഠുരനായ സ്വേച്ഛാധികാരിയാണ് താനെന്നു കിം ജോങ് ഉൻ തെളിയിക്കുകയാണ് ചെയ്തത്. കിം കുടുംബാംഗങ്ങളും ഭരണത്തിലെയും സൈന്യത്തിലെയും ഉന്നതരുമടക്കം ഭീഷണിയെന്നു തോന്നിയ എല്ലാവരെയും ഉൻ വധിക്കാൻ ഉത്തരവിടുകയായിരുന്നു. നിഷ്ടൂരനായ നേതാവിന്റെ നിഷ്ടൂരമായ ഉത്തരവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇലിന്റെ 10ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഉത്തരകൊറിയയില്‍ പത്തു ദിവസത്തേയ്ക്കു ജനങ്ങള്‍ ചിരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഇന്നാണ് കിം ജോങ് ഇലിന്റെ ചരമവാര്‍ഷികദിനം. 2011 ഡിസംബര്‍ 17ന് 69ാം വയസ്സിലാണ് പിതാവ് കിം ജോങ് ഇല്‍ മരിച്ചത്. 1948ല്‍ കിം ഇല്‍ സുങ് ഉത്തര കൊറിയ സ്ഥാപിച്ചശേഷം കിം കുടുംബത്തിലെ മൂന്നു തലമുറകളാണു രാജ്യം ഭരിച്ചത്. 1994ല്‍ സുങ് അന്തരിച്ചതിനു പിന്നാലെയാണ് മകനായ കിം ജോങ് ഇല്‍ ഭരണാധികാരിയായത്. കിം ജോങ് ഇല്‍ മരിച്ചതിനുശേഷം 2011 ഡിസംബര്‍ 30ന് കിം ജോങ് ഉന്‍ അധികാരമേൽക്കുകയായിരുന്നു.
ഇത്തരത്തിൽ പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളില്‍ ഒന്നു മാത്രമാണ് ചിരി നിരോധിച്ചുള്ള ഉത്തരവ്.
മദ്യപാനം, മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുകയുണ്ടായി. എന്നാൽ നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.
അത്തോട്പപ്പം തന്നെ കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിലിയ’യുടെ പ്രദർശനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
അതേസമയം എതിരാളികളെ നിശ്ശബ്ദരാക്കി കിം ജോങ് ഉൻ ഭരണത്തിൽ ഒരു ദശകം പിന്നിടുമ്പോൾ ഉത്തര കൊറിയ ലോകത്തു കൂടുതൽ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. 2016 മുതൽ നിലവിലുള്ള പാശ്ചാത്യ ഉപരോധം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചു. ഇതിനിടെ, യുഎസിനെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ടു നടത്തിയ ആണവ മിസൈൽ പരീക്ഷണങ്ങൾ മേഖലയെ അസ്ഥിരമാക്കി. 2018 ലും 2019 ലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഉച്ചകോടി ലോകശ്രദ്ധ നേടിയെങ്കിലും ഉപരോധം നീക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
വ്യാപാരരംഗത്തും നയതന്ത്രത്തിലും ചൈനയാണ് ഉത്തര കൊറിയയുടെ ഏക പങ്കാളി. ഉപരോധത്തിനു പിന്നാലെ കോവിഡ് പ്രതിസന്ധി കൂടിയായതോടെ, ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. അവശ്യമരുന്നുകളുടെ ക്ഷാമമാണു മറ്റൊരു ഗുരുതര പ്രശ്നം എന്നത്.
https://www.facebook.com/Malayalivartha

























