പ്രവാസികൾക്ക് ആശ്വാസം; കൊവാക്‌സിന് സൗദിയുടെ അംഗീകാരം; നിബന്ധനകൾ കർശനമായി പാലിക്കണം

കൊവാക്സിൻ എടുത്തവർക്കും സൗദിയിലേക്ക് പ്രവേശനാനുമതി. കൊവാക്സിന് സൗദി അറേബ്യയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കൊവാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴിൽ, ആശ്രിത വിസകളുള്ളവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ CoronaVaccineRegistration എന്ന ലിങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്റ്റർ ചെയ്യണമെന്ന് ട്വിറ്ററിൽ എംബസി അറിയിച്ചു. കൊവാക്സിൻ എടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശന വിസയിലുള്ളവരും രജിസ്റ്റർ ചെയ്യണം.
സൗദിയിൽ ആദ്യം അംഗീകാരം നേടിയ ഫൈസർ, ആസ്ട്രാസെനക, മഡോണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾക്ക് പുറമെ കൊവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശന വിസയിലും വരാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കൊവാക്‌സിൻ, സിനോഫാം, സിനോവാക്, സ്‍പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
അതേസമയം സൗദി അറേബ്യയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എല്ലാവർക്കും എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമായിരുന്നു ഇതുവരെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. അതിനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ കാലപരിധി കുറച്ചിരിക്കുകയാണ്. ആവശ്യമുള്ളപ്പോൾ ബുക്ക് ചെയ്‍ത് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനുള്ള സംവിധാനമാണ് നിലവിലായത്. ആരോഗ്യവകുപ്പിന്റെ ‘സൈഹത്വി’ എന്ന മൊബൈൽ ആപ് വഴി ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാം. രണ്ട് ഡോസ് പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അഞ്ചു വയസ്സു മുതൽ 11 വയസ്സു പ്രായമുള്ള കുട്ടികൾക്കും ഉടൻ വാക്സിൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയാൻ എല്ലാവരും കോവിഡ് വാക്സിനുകൾ പൂർണമായി സ്വീകരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഒമിക്രോൺ വ്യാപനം പകുതി ലോകരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ എല്ലാവരും രാജ്യത്തിനു പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
രാജ്യത്തിനു പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ് നില പരിഗണിക്കാതെ തന്നെ അഞ്ച് ദിവസത്തേയ്ക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ശ്വസന സംബന്ധമായ രോഗങ്ങളോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. വിദേശത്ത് നിന്നെത്തുന്നവർ നിര്ബന്ധമായും മാസ്‌ക് ധരിക്കണം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും കൈകൾ സ്ഥിരമായി കഴുകുകയും വേണം. ആരെയും ഹസ്തദാനം ചെയ്യരുതെന്നും എല്ലാവരും രണ്ട് ഡോസ് വാക്‌സിൻ ഡോസുകളും സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























