മടക്ക യാത്ര ടിക്കറ്റിന് മൂന്നിരട്ടിയിലേറെ വർധന; അവധി ആഘോഷിക്കാൻ എത്തിയ പ്രവാസികൾ പെട്ടു; സൗദി അറേബ്യയിലേക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത് എഴുപത്തിയേഴായിരത്തോളം രൂപ

അവധിക്കാലം നാട്ടിൽ ആഘോഷിക്കാനെത്തിയ പ്രവാസികൾക്ക് ഇരുട്ടടി. മടക്ക യാത്ര ടിക്കറ്റിന് മൂന്നിരട്ടിയിലേറെ വർധന. ഗൾഫ് മേഖലയ്ക്ക് പുറമെ, യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കൻ മേഖലയിലേക്കുമുള്ള ടിക്കറ്റ് നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് പുതുവത്സരം നാട്ടിൽ ആഘോഷിക്കാനെത്തിയ പ്രവാസികൾക്കാണ് ടിക്കറ്റ് വർദ്ധനവ് ഇരുട്ടടിയായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും നിരക്ക് കൂട്ടിയിട്ടുണ്ട്. ക്രിസ്മസ് പുതുവത്സരം നാട്ടിൽ ആഘോഷിക്കാനെത്തിയ പ്രവാസികൾക്കാണ് ടിക്കറ്റ് വർദ്ധനവ് ഇരുട്ടടിയായിരിക്കുന്നത്. ഗൾഫ് മേഖലയിലേക്ക് ഉൾപ്പെടെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം കൂട്ടിയതായാണ് റിപ്പോർട്ട്.
കൊവിഡിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് നിരക്ക് വർധന തലവേദനയായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും നിരക്ക് കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഗൾഫ് മേഖലയിലേക്ക് തിരിച്ച് പോകാൻ മൂന്ന് ഇരട്ടിയിലധികം തുക നൽകേണ്ട അവസ്ഥയിലാണ് യാത്രക്കാരെന്നും മാധ്യമറിപ്പോർട്ടിൽ പറയുന്നു. നിലവിൽ ശരാശരി മുപ്പതിനായിരം രൂപക്ക് മുകളിലാണ് ഗൾഫ് മേഖലയിലേക്ക് ടിക്കറ്റ് നിരക്കുള്ളത്. സൗദി അറേബ്യയിലേക്ക് ചില വിമാനക്കമ്പനികൾ എഴുപത്തിയേഴായിരം രൂപ വരെയാണ് ഇടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ - ദുബായ് സർവ്വീസിന് 34500 രൂപയാണ് ഈടാക്കുന്നതെന്നും ഏഷ്യാനെറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഗൾഫ് മേഖലയ്ക്ക് പുറമെ, യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കൻ മേഖലയിലേക്കുമുള്ള ടിക്കറ്റ് നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കാരണം കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കാരണം സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ട്. ഇതിന് പുറമെ, അവധിക്കാലമായതുമാണ് നിരക്ക് കൂടാൻ കാരണമെന്നാണ് വിമാന കമ്പനികളുടെ വിശദീകരണം. അതേസമയം ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും വിലക്കില്ല. ജനുവരി 31 അർധരാത്രി വരെയാണ് വിലക്ക്. രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമാകുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു.
എന്നാൽ പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയുമാണ് തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. ഇക്കാരണത്താലാണ് അന്താരാഷ്ട്ര വിമാന സർവീസ് ജനുവരി 31 വരെ ദീർഘിപ്പിച്ചത്. 2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്.അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനെ സംസ്ഥാനങ്ങളും എതിര്‍ത്തു. തുടര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് വാര്‍ത്താകുറിപ്പിൽ വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. ഒടുവിൽ ഇന്ന് വിമാന സർവ്വീസുകൾ പുനസ്ഥാപിക്കുന്നത് നീട്ടി വെക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി തുടരുന്ന എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ക്ക് മാറ്റമുണ്ടാകില്ല.
വന്ദേ ഭാരത് മിഷൻ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പിന്നാലെയാണ് ഇത്തരം സർവീസുകൾ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു ഇത്. നിലവിൽ ലോകത്തെ 28 ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് ഇത്തരം സർവീസ് നടത്താനുള്ള കരാർ ഉണ്ട്. ഇതിൽ അമേരിക്ക, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുണ്ട്. ഇന്ത്യ- സൗദി വിമാന സര്‍വീസ് ജനുവരി ഒന്നു മുതല്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം ആരംഭിക്കുകയാണ്. ഇതോടെ പ്രവാസികള്‍ക്ക് നിലവിലെ യാത്രാ ദുരിതത്തിന് അറുതി വരുമെന്നാണ് പ്രതീക്ഷ. സിവില്‍ വ്യോമസേന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന് പിന്നാലെ യാത്രാ പ്രതിസന്ധികള്‍ നേരിട്ട പ്രവാസികള്‍ക്ക് ഇതൊരു ആശ്വാസ വാര്‍ത്തയാണ്.
ഇതിലൂടെ വിവിധ വിമാനക്കമ്പനികള്‍ക്ക് നേരിട്ട് സൗദിയിലേക്ക് സാധാരണ രീതിയില്‍ സര്‍വീസ് നടത്താനാകും. അതിനാല്‍ തന്നെ സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുകയും സ്വാഭാവികമായും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുകയും ചെയ്യും. ഇതുവരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്ക് വന്‍ തുകയാണ് ടിക്കറ്റ് നിരക്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഇനി സാധാരണ ടിക്കറ്റ് നിരക്ക് നല്‍കിയാല്‍ മതി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്, ഇന്ത്യ രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയിരുന്നു. തുടര്‍ന്ന്, ഇന്ത്യയ്ക്കും സൗദിക്കും ഇടയില്‍ യാത്രക്കാര്‍ യാത്ര ചെയ്തിരുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആയിരുന്നു. നിലവില്‍ സൗദി ഒഴികെ മുഴുവന്‍ ജിസിസി രാജ്യങ്ങളുമായും ഇന്ത്യ എയര്‍ ബബ്ള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























