നിശ്ചിത ദൂരപരിധി കഴിഞ്ഞാൽ സ്ത്രീകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പാടില്ല, കൂടുതല്‍ ദൂരം സഞ്ചരിക്കണമെങ്കില്‍, കൂടെ കുടുംബത്തിലെ ഒരു പുരുഷന്‍ നിർബന്ധം, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് പുതിയ നിയമാവലികള്‍, അതിഭീകരമായ ഭക്ഷ്യക്ഷ്യാമത്തെ നേരിടാന്‍ പോവുന്നുവെന്ന മുന്നറിയിപ്പുകള്‍ക്കിടയിൽ താലിബാന്‍റെ പുതിയ ഭരണ പരിഷ്ക്കാരങ്ങള്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കുത്തഴിഞ്ഞ ഭരണത്തിൽ പെടാപ്പാട് പെടുകയാണ് അവിടുത്തെ ജനങ്ങൾ. ഭരണം കൊപ്പിടിയിൽ ഒതുക്കിയത് മുതൽ കേട്ടുകേൾവി പോലും ഇല്ലാത്ത നിയമ വ്യവസ്ഥകളാണ് ഇവർ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്. സ്ത്രീകളെ അടിച്ചവർത്തുന്ന തരത്തിലുള്ള താലിബാന്റെ ഭരണപരിഷ്കാരങ്ങളെല്ലാം ലോകത്താകമാനം വലിയ വാർത്തയായിരുന്നു.
രാജ്യത്തെ അനാവശ്യ മന്ത്രാലയങ്ങളെന്ന മുദ്രകുത്തി വനിതാകാര്യ മന്ത്രാലയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് മന്ത്രാലയവും സമാധാന മന്ത്രാലയവും പാർലമെന്‍റേറി കാര്യ മന്ത്രാലയവും താലിബാന്‍ നിര്‍ത്തലാക്കി. ഇപ്പോളിതാ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് പുതിയ നിയമാവലികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം അതിഭീകരമായ ഭക്ഷ്യക്ഷ്യാമത്തെ നേരിടാന്‍ പോവുകയാണെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് താലിബാന്‍റെ പുതിയ ഭരണ പരിഷ്ക്കാരങ്ങള്‍.
താലിബാന്‍റെ ശരീയത്ത് വ്യാഖ്യാന പ്രകാരമാണ് പുതിയ നിയമം. ധർമ്മം പ്രോത്സാഹിപ്പിക്കുന്നതിനും, ദുരാചാരം തടയുന്നതിനുമുള്ള മന്ത്രാലയമാണ് പുതിയ സ്ത്രീ സുരക്ഷാ നിയമം പുറത്തുവിട്ടിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. പുതിയ നിയമ പ്രകാരം സ്ത്രീകള്‍ നിശ്ചിത ദൂരപരിധി കഴിഞ്ഞാൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പാടുള്ളതല്ല. പക്ഷേ ഈ ദൂരപരിധി സ്ത്രീകൾക്ക് മറികടക്കാം.
എപ്പോളെന്നോ...കുടുംബത്തിലെ ഒരു പുരുഷനോടൊപ്പം സഞ്ചരിക്കുകയാണെങ്കിൽ മാത്രം. 45 മൈല്‍ (72 കിലോമീറ്റര്‍) ദൂരം വരെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള അവകാശം മാത്രമാണ് താലിബാൻ സാർക്കാർ സ്ത്രീകൾക്ക് കൊടുക്കുന്നത്.
അതില്‍ കൂടുതല്‍ ദൂരം ഒരു സ്ത്രീകള്‍ക്ക് സഞ്ചരിക്കണമെങ്കില്‍, കൂടെ കുടുംബത്തിലെ ഒരു പുരുഷന്‍ ഉറപ്പായും ഒപ്പം ഉണ്ടാകുക തന്നെ ചെയ്യണമെന്നാണ് താലിബാന്റെ പുതിയ സ്ത്രീ സുരക്ഷാ നിയമത്തിൽ പറയുന്നത്. ഇതിന് പുറമേ, മറ്റൊരു നിയമം കൂടി ഇതിൽ പറയുന്നുണ്ട്. ഒറ്റയ്ക്കാണെങ്കിൽ ഹിജാബ് ധരിക്കാത്ത സഞ്ചരിക്കുന്ന സ്ത്രീകളെ വാഹനങ്ങളില്‍ കയറ്റരുതെന്നും മന്ത്രാലയം വക്താവ് സദേഖ് അകിഫ് മുഹാജിർ പറഞ്ഞു.
അതേസമയം, അഫ്ഗാന്‍ മണ്ണില്‍ ജനാധിപത്യ മൂല്യങ്ങളെ വേരോടെ പിഴുതെറിഞ്ഞു കൊണ്ടായിരുന്നു താലിബാന്റെ രണ്ടാം വരവ്. അഫ്ഗാനിസ്ഥാന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടിരുന്നു. അത് കൂടാതെ, സംസ്ഥാന സമാധാന മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം, തെരഞ്ഞെടുപ്പു പരാതി കമ്മീഷന്‍ എന്നിവയും അവര്‍ പിരിച്ചുവിട്ടിരുന്നു.
തങ്ങള്‍ ഈ മണ്ണില്‍ ഉള്ളിടത്തോളം കാലം ഈ കമ്മീഷനുകള്‍ നിലനില്‍ക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് താലിബാന്‍ ഉപവക്താവ് ബിലാല്‍ കരിമി പറഞ്ഞത്. ഇനി എപ്പോഴെങ്കിലും ആവശ്യം തോന്നുകയാണെങ്കില്‍, അപ്പോള്‍ നോക്കാമെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.
2006 -ലാണ് അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊള്ളുന്നത്. കമ്മീഷന്റെ വെബ്സൈറ്റ് അനുസരിച്ച്, പ്രസിഡന്‍ഷ്യല്‍ ഉള്‍പ്പെടെ എല്ലാത്തരം തിരഞ്ഞെടുപ്പുകളും നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും അവര്‍ക്ക് അധികാരമുണ്ട്. യു എസ് അധിനിവേശ സമയത്ത് വോട്ടെടുപ്പിന് മേല്‍നോട്ടം വഹിച്ചത് ഈ കമ്മിഷനായിരുന്നു.
എന്നാല്‍, അന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിരവധി ഉദ്യോഗസ്ഥരെ തീവ്രവാദ ഗ്രൂപ്പുകള്‍ കൊന്നൊടുക്കുകയുണ്ടായി. പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തില്‍ 403 ജീവനക്കാരും സംസ്ഥാന സമാധാന മന്ത്രാലയത്തില്‍ 38 ജീവനക്കാരും ഇലക്ഷന്‍ കമ്മീഷനില്‍ 1021 ജീവനക്കാരുമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പിരിച്ച് വിട്ട സ്ഥാപനങ്ങളിലെ ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനാണ് താലിബാന്റെ തീരുമാനം. അവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ അവരെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കുമെന്ന് ബിലാല്‍ പറഞ്ഞു. താലിബാന്‍ അധികാരത്തില്‍ വന്നയുടനെ വനിതാകാര്യ മന്ത്രാലയം അടച്ചു പൂട്ടുകയുണ്ടായി. പകരം മതകാര്യങ്ങള്‍ നടപ്പാക്കുന്ന ഒരു മന്ത്രാലയമാണ് അവിടെ സ്ഥാപിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമായി ഇതിനെ വിമര്‍ശനമുയര്‍ന്നിരുന്നു.
1990-കളില്‍ താലിബാന്‍ അധികാരത്തിലിരുന്ന ആദ്യ ഘട്ടത്തില്‍ മതപരമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയതിന്റെ പേരില്‍ കുപ്രസിദ്ധമായിരുന്നു ആ മന്ത്രാലയം. അതേസമയം കമ്മീഷനുകള്‍ പിരിച്ച് വിട്ട തീരുമാനത്തെ തള്ളിയും, പുകഴ്ത്തിയുമുള്ള അഭിപ്രായങ്ങള്‍ രാഷ്ട്രീയ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്. ഇത് നല്ല തീരുമാനമാണെന്ന് താലിബാനെ അനുകൂലിക്കുന്ന ചില വിശകലന വിദഗ്ധര്‍ പറയുമ്പോള്‍, ജനാധ്യപത്യത്തിന്റെ തകര്‍ച്ചയാണിതെന്ന് മറ്റ് ചിലര്‍ വാദിക്കുന്നത്.
https://www.facebook.com/Malayalivartha
























