ഇത് കൊള്ളാമല്ലോ... സ്വന്തം ജീവന്‍ പോലും നല്‍കിക്കൊണ്ട് അര്‍പ്പണബോധത്തോടെ കിമ്മിനെ സംരക്ഷിക്കുക, ബുള്ളറ്റ് പ്രൂഫ് മതിലായി മാറണം: സൈന്യത്തോട് ഉത്തരകൊറിയ
ഉത്തരകൊറിയയിലെ 12 ലക്ഷത്തോളം വരുന്ന സൈനികരോട് ഭരണാധികാരിയായ കിം ജോങ് ഉന്നിന് പിന്നിലായി അണിനിരക്കാനും അദ്ദേഹത്തോട് ഏറ്റവും കൂടുതല്‍ വിശ്വസ്ത കാണിക്കാനും അഭ്യർത്ഥനയുമായി ഉത്തരകൊറിയൻ പത്രം.
'സ്വന്തം ജീവന്‍ പോലും നല്‍കിക്കൊണ്ട് അര്‍പ്പണബോധത്തോടെ കിം ജോങ് ഉന്നിനെ സംരക്ഷിക്കുന്ന അജയ്യമായ ഒരു കോട്ടയും ബുള്ളറ്റ് പ്രൂഫ് മതിലുമായി മാറണം' എന്നാണ് സര്‍ക്കാരിന് കീഴിലുള്ള പത്രത്തിന്‍റെ എഡിറ്റോറിയല്‍ രാജ്യത്തെ പട്ടാളക്കാരോട് പറഞ്ഞിരിക്കുന്നത്.
സൈന്യത്തിന്‍റെ പരമോന്നത കമാന്‍ഡറായുള്ള കിമ്മിന്‍റെ സ്ഥാനാരോഹണത്തിന്‍റെ പത്താം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് പുതിയ ആഹ്വാനവുമായി അധികൃതര്‍ എത്തുന്നത്.
രാജ്യത്തിന്‍റെയും ജനങ്ങളുടെയും വിശ്വസനീയമായ സംരക്ഷകരായി വര്‍ത്തിക്കുന്ന കൂടുതല്‍ നവീകരിച്ച, ശക്തരായ സൈന്യത്തെ കെട്ടിപ്പടുക്കാനും എഡിറ്റോറിയല്‍ ആഹ്വാനം ചെയ്തു.
ശക്തമായ സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കുന്നതിന് ഉത്തരകൊറിയയുടെ എല്ലാ സൈനികരും ജനങ്ങളും കിമ്മിന്റെ നേതൃത്വം ഉയര്‍ത്തിപ്പിടിക്കണമെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെട്ടു.
പ്രതിസന്ധി ഘട്ടങ്ങളില്‍ കിമ്മിന് പിന്നില്‍ അണിനിരക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകൊറിയ ഇതിന് മുമ്ബും സമാനമായ പ്രൊപ്പഗണ്ട പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു.
കോവിഡ് മഹാമാരി, യുഎന്‍ ഉപരോധം, സ്വന്തം കെടുകാര്യസ്ഥത എന്നിവ കാരണം കിം, തന്‍റെ 10 വര്‍ഷത്തെ ഭരണത്തിലെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്‍റെ ഫലമായാണ് ഇത്തരം ആഹ്വാനങ്ങളെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, മഹാമാരി കൊണ്ടുവന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനെ സംബന്ധിച്ചും അമേരിക്കയുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രതിസന്ധി നിറഞ്ഞ നയതന്ത്ര ബന്ധത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്നതിനായി ഉത്തരകൊറിയ ഒരു സുപ്രധാന രാഷ്ട്രീയ സമ്മേളനം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha