ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് ചൈന.....
ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ചൈന. സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍ ചൈനയുടെ ടിയാങ്‌ഗോങ് നിലയത്തിന് അപകട ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നാണ് ചൈന ആരോപിക്കുന്നത്.
ചൈനയുടെ മൂന്ന് സഞ്ചാരികള്‍ ഇപ്പോള്‍ ടിയാങ്‌ഗോങിലുണ്ട്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ നിലയം നീക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാധാനപരമായ ബഹിരാകാശ ഉപയോഗത്തിന് വേണ്ടിയുള്ള യുഎന്‍ കമ്മിറ്റിയെ ചൈന സമീപിച്ചത് .
ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാന്‍ യുഎസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചൈനീസ് വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. 1967 ലെ ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം സംബന്ധിച്ച ഉടമ്പടി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടുവെന്നും ഷാവോ ആരോപിക്കുന്നു. അതേസമയം ബെയ്ജിങിലെ അമേരിക്കന്‍ എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ ബഹിരാകാശ നിലയത്തിന് സമീപം രണ്ട് തവണ സ്‌പേസ് എക്സ് ഉപഗ്രഹങ്ങൾ എത്തിയതായി വെളിപ്പെടുത്തി ചൈന. ഐക്യരാഷ്ട്രസഭക്ക് നൽകിയ റിപ്പോർട്ടിലാണ് ജൂലായ് ഒന്നിനും ഒക്ടോബർ 21നുമാണ് സ്‌പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ചൈനീസ് ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്.
ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാൻ നിർബന്ധിതരായെന്നും ചൈന അറിയിച്ചു. അതേ സമയം സ്‌പേസ് സ്‌റ്റേഷനായ ടിയാൻഹെ കോർ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ചതുൾപ്പെടെ ഈ വർഷത്തെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിലവിൽ ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ 390 കിലോമീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഏകദേശം 30,000 ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റും പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിനാശകരമായ ബഹിരാകാശ കൂട്ടിയിടികളുടെ അപകടസാദ്ധ്യത കുറയ്ക്കുന്നതിന് രാജ്യങ്ങൾ ഡേറ്റകൾ പങ്കിടേണ്ടത് അത്യാവശ്യമാണ്. സ്‌പേസ് എക്സ് മാത്രം സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ശൃംഖലയ്ക്കായി ഏകദേശം 1,900 ഉപഗ്രഹങ്ങൾ ഇതുവരെ വിന്യസിച്ചിട്ടുണ്ട്.
ചൈനയുടെ ഏറെകാലത്തെ പരിശ്രമ ഫലമായാണ് വീണ്ടും ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ സാധിച്ചത്. അമേരിക്കയുടെ മുഖ്യ എതിരാളിയായതിനാല്‍ തന്നെ ഇത് ചൈനയുടെ അഭിമാന പദ്ധതികൂടിയാണ്. അമേരിക്കയുടെ പങ്കാളിത്തത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ഘട്ടം ഘട്ടമായ വികസന പ്രവര്‍ത്തനങ്ങളും ടിയാങ്‌ഗോങില്‍ നടക്കേണ്ടതുണ്ട്.
ഏപ്രിലിലാണ് ടിയാങ്‌ഗോങ് വിക്ഷേപിച്ചത്. 90 ദിവസം ചിലവഴിച്ച ആദ്യ ഗവേഷക സംഘം സെപ്റ്റംബറില്‍ ഭൂമിയില്‍ തിരിച്ചെത്തുകയും ആറ് മാസത്തെ ഉദ്യമത്തിനായി രണ്ട് പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം ഒക്ടോബര്‍ 16 ന് നിലയത്തില്‍ എത്തുകയും ചെയ്തു. 2000 സ്റ്റാര്‍ലിങ്ക് ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. എന്നാല്‍ ഭൂമിയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന ഈ ഉപഗ്രങ്ങള്‍ ബഹിരാകാശ നിരീക്ഷണത്തിനും മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തിനും മറ്റും പലവിധ ഭീഷണികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന ആരോപണമുണ്ട്.
https://www.facebook.com/Malayalivartha