നഗരവാസികളെ വട്ടംകറക്കി "സൈക്കോ അണ്ണാൻ"; രണ്ട് ദിവസത്തിനുള്ളിൽ ആക്രമിച്ചത് 18 പേരെ; അവസാനം കെണിയൊരുക്കി അണ്ണാനെ പിടികൂടി; ഒടുവിൽ സംഭവിച്ചത് ഇത്
അണ്ണാറക്കണ്ണൻമാരെ എല്ലാവർക്കും ഇഷ്ടമാണ്. നിരുപദ്രവകാരികളായ ഇവരെ അങ്ങനെ ആർക്കും പേടിയുമില്ല. എന്നാൽ യുകെയിലെ ബക്‌ലി എന്ന നഗരത്തിലുള്ളവരുടെ കാര്യം ഇങ്ങനെയല്ല. ഒരു അണ്ണാൻ കാരണം നഗരവാസികൾ വട്ടം ചുറ്റിയത് രണ്ട് ദിവസമാണ്. അണ്ണാന്റെ ശല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നഗരവാസികൾ. പതുങ്ങിയിരുന്ന് ഈ അണ്ണാൻ ആക്രമിച്ചത് 18 ഓളം പേരെയാണ്.
നഗരത്തിൽ താമസിച്ചിരുന്ന ഈ അണ്ണാന് കോറിൻ റെയ്നോൾഡ്സ് എന്ന സ്ത്രീ പതിവായി ഭക്ഷണം നൽകിയിരുന്നു. ഇവരുമായി പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കോറിൻ നൽകുന്ന ഭക്ഷണം കൈകൾക്കുള്ളിൽ നിന്ന് കഴിക്കുന്നത്ര ചങ്ങാത്തത്തിലുമായിരുന്നു.
മാസങ്ങളോളം ഇത് പതിവായെങ്കിലും കഴിഞ്ഞദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി അണ്ണാൻ കോറിന്റെ കൈയിൽ കടിച്ചു. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരിക്കുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ നിറയെ അണ്ണാന്റെ ആക്രമണത്തെക്കുറിച്ചുള്ള കുറിപ്പുകൾ നഗരവാസികൾ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. അണ്ണാന്റെ ശല്യം കൂടിയതോടെ ഗ്രംലിൻസ് എന്ന ഹോളിവുഡ് ചിത്രത്തിലെ സ്ട്രൈപ് എന്ന അപകടകാരിയായ ജീവിയുടെ പേരും നാട്ടുകാർ ഇതിന് ചാർത്തിക്കൊടുത്തു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ പരാതിക്കാരുടെ എണ്ണം കൂടുകയും ചെയ്തു. വേലിയിലും ചവറ്റു കൂനയ്ക്കു പിന്നിലുമൊക്കെ മറഞ്ഞിരുന്ന അണ്ണാൻ സമീപത്തെത്തന്നവരുടെ മേൽ ചാടിവീണ് കടിക്കുകയാണ് ചെയ്തിരുന്നത്. ഒരു പ്രദേശവാസിയുടെ രണ്ട് വളർത്തുപൂച്ചളെയും അണ്ണാൻ ആക്രമിച്ചു. മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഒരേ സമയം അണ്ണാന്റെ ആക്രമണമേറ്റിരുന്നു. കടിയേറ്റ് പലർക്കും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. യാതൊരുവിധത്തിലും ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാത്തവർക്കുമേൽ ചാടിവീഴുന്നതിനാൽ അണ്ണാനെ സൈക്കോ എന്നാണ് ചിലർ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്.
ഒടുവിൽ അണ്ണാൻ പരിസരത്തുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ പുറത്തിറങ്ങാനാവൂ എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ എങ്ങനെയെങ്കിലും അണ്ണാനെ പിടികൂടിയേ തീരു എന്ന് കോറിൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സ്ഥിരമായി ഭക്ഷണം കൊടുക്കുന്നയിടത്ത് കെണിയൊരുക്കി. അണ്ണാൻ കൃത്യമായി അതിൽവന്നു കയറുകയും ചെയ്തു. സംഭവമറിഞ്ഞ് റോയൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് എന്ന സംഘടനയുടെ അംഗങ്ങൾ സ്ഥലത്തെത്തി അണ്ണാനെ ഏറ്റെടുക്കുകയായിരുന്നു. പരിശോധനകൾക്കു ശേഷം അണ്ണാൻ അപകടകാരിയാണെന്ന് ഉറപ്പിച്ചതോടെ അതിന് ദയാവധവും നൽകി.
അണ്ണാനെ കൊല്ലേണ്ടി വന്നതിൽ തങ്ങൾ ഏറെ ദു:ഖിതരാണെന്ന് സംഘടനയുടെ വക്താവ് പറയുന്നു. എന്നാൽ 2019 ൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം ഗ്രേ സ്ക്യുറൽ ഇനത്തിൽപ്പെട്ട അണ്ണാന്മാരെ തിരികെ വനത്തിനുള്ളിലേക്ക് തുറന്നുവിടുന്നത് നിയമവിരുദ്ധമാണ്. അണ്ണാനെ നഗരത്തിൽ തന്നെ പാർക്കാൻ അനുവദിച്ചാൽ കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന് ഉറപ്പായതിനാൽ മറ്റു മാർഗമില്ലാതെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഘടന അറിയിച്ചു.
https://www.facebook.com/Malayalivartha