വലിയവിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം; സൗദി എയർലൈൻസ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടാനൊരുങ്ങുന്നു
വലിയവിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ, സൗദി എയർലൈൻസ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടുന്നതായി റിപ്പോർട്ട്. പിൻമാറ്റം താത്‌കാലികമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കരിപ്പൂരിലെ പ്രമുഖ വിമാനക്കമ്പനിയുടെ തീരുമാനം പ്രവാസികളായ ആയിരങ്ങളെയാണ് ആശങ്കയിലാക്കുന്നത്. വിമാനത്താവളത്തിലെ ഓഫീസുകളും അനുബന്ധസ്ഥലങ്ങളും എയർപോർട്ട് അതോറിറ്റിക്കു കൈമാറാനുള്ള നടപടികൾ സൗദി എയർലെൻസ് പൂർത്തിയാക്കി. 2020-ലെ വിമാന അപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെയാണ് കരിപ്പൂരിൽനിന്നുള്ള സൗദി എയർലൈൻസുകൾ മുടങ്ങിയത്. ‘കോഡ് ഇ’ ഇനത്തിൽപ്പെട്ട മുന്നൂറിലധികംപേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങളാണ് സൗദി എയറിനുള്ളത്.
2020 ഓഗസ്റ്റുമുതൽ ഇത്തരം വിമാനങ്ങൾക്ക് കോഴിക്കോട്ട് സർവീസ് അനുമതിയില്ല. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സർവീസ് പുനരാരംഭിക്കാൻ സൗദി എയർ സന്നദ്ധമായെങ്കിലും ഡി.ജി.സി.എ. അനുമതി നിഷേധിച്ചു.സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ എയർപോർട്ട് അതോറിറ്റിക്ക് വൻതുക വാടകനൽകി ഒരുവർഷമായി ഓഫീസും അനുബന്ധസംവിധാനങ്ങളും സൗദി എയർലൈൻസ് നിലനിർത്തി. എന്നാൽ, അനിശ്ചിതത്വം തുടർക്കഥയായതോടെയാണ് സൗദി എയർലൈൻസും പിൻമാറുന്നത്. ഏറ്റവുമധികം മലയാളികൾ ജോലിയെടുക്കുന്ന ജിദ്ദയിലേക്കുള്ള സർവീസുകളെയാകും ഇത് ഏറെ ബാധിക്കുക. സാങ്കേതികപ്രശ്നങ്ങളാൽ ചെറിയ വിമാനങ്ങൾക്ക് കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് നേരിട്ടു പറക്കാനാവില്ല. നിലവിൽ രണ്ടുലക്ഷം രൂപയ്ക്കുമേൽ മുടക്കിയാണ് മലയാളി പ്രവാസികൾ ജിദ്ദയിലേക്കു മടങ്ങുന്നത്. നേരിട്ട് സർവീസുണ്ടെങ്കിൽ ഇത് ഒരു ലക്ഷമായി കുറയും.
സൗദി എയർലൈൻസിന്റെ കോഡ് ഇ വിമാനങ്ങൾക്കുപകരം നാസ് എയർലൈൻസിന്റെ ബജറ്റ് എയർ കരിപ്പൂരിലേക്ക് ഏർപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ കരിപ്പൂരിൽനിന്ന് സൗദിയിലേക്കുള്ള സർവീസുകൾ റിയാദിലേക്കു മാത്രമാകും. സൗദി എയറിന്റെ തീരുമാനം ഇന്ത്യയിൽനിന്നുള്ള സ്വകാര്യ വിമാനക്കമ്പനികളുടെ ജിദ്ദ സർവീസിനെ ബാധിക്കാനും സാധ്യതയേറി. എയർ ബബ്ൾ കരാർപ്രകാരം സൗദി ഔദ്യോഗിക വിമാനക്കമ്പനിക്ക് അനുവദിക്കുന്നത്രയും സീറ്റുകളാണ് ഇന്ത്യൻ വിമാനക്കമ്പനികൾക്കും അനുവദിക്കുക. സൗദി എയർലൈൻസ് പിൻമാറുന്നതോടെ ആഴ്ചയിൽ 4000-ത്തിലധികം സീറ്റുകളുടെ കുറവാണ് കരിപ്പൂരിലുണ്ടാകുക. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ ഇത്രയുംസീറ്റുകൾ പുതുതായി കണ്ടെത്താനും സൗദി എയറിന് സാധിക്കാതെവരും. ഇതോടെ രാജ്യത്തുനിന്ന് സൗദിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികളുടെ സീറ്റ് വിഹിതത്തിൽ 50 ശതമാനം വരെ കുറവു വരും. വിസ കാലാവധി തീരുംമുൻപേ സൗദിയിലേക്കു മടങ്ങാനിരിക്കുന്ന ആയിരങ്ങളെ ഇതു ബാധിക്കും. ടിക്കറ്റ് നിരക്ക് ഉയരുന്നതോടൊപ്പം സമയത്ത് മടങ്ങാനാവാത്ത അവസ്ഥയുമാണ് സൗദി പ്രവാസികളെ കാത്തിരിക്കുന്നത്.
വിമാനത്താവളത്തിന്റെ റൺവേ നീളം കുറയ്ക്കുന്നത് സംബന്ധിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഘം സുരക്ഷ പരിശോധന നടത്തിയിരുന്നു . ബുധനാഴ്ച ഓപറേഷൻസ് ഡയറക്ടർ എസ്. ദുരൈരാജ്, ഡെപ്യൂട്ടി ഡയറക്ടർമാരായ പ്രമോദ് കുമാർ, എസ്.പി. റായ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അതേസമയം, റിപ്പോർട്ട് കരിപ്പൂരിന് അനുകൂലമാകുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വലിയ വിമാന സർവിസ് പുനരാരംഭിക്കാനാണ് സാധ്യത. റൺവേ നീളം കുറച്ച് റെസ നീളം കൂട്ടാനുളള നീക്കവും ഉപേക്ഷിക്കും. പകരം റൺവേ നീളം കുറക്കാതെ റെസയുടെ നീളം വർധിപ്പിക്കാനാണ് സാധ്യത. റൺവേ, റെസ തുടങ്ങിയ ഭാഗങ്ങൾ സന്ദർശിച്ചു. ഡി.ജി.സി.എ സംഘം നേരത്തെ നൽകിയ റിപ്പോർട്ടിൽ നിർദേശിച്ച കാര്യങ്ങൾ നടപ്പിലാക്കിയോ എന്നും പരിശോധിച്ചു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഡി.ജി.സി.എ സംഘം മുമ്പ് സന്ദർശിച്ചത്. കൂടാതെ, വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ നിർദേശിച്ച വിൻഡ് സെൻസർ പുനഃസ്ഥാപിച്ചതും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംഘം വിലയിരുത്തി.
കരിപ്പൂരിലെ വിവിധ വകുപ്പു മേധാവികളുമായി ഇവർ കൂടിക്കാഴ്ച നടത്തി. റിപ്പോർട്ട് ഉടൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമാകും വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകുക. പരിശോധന പൂർത്തിയാക്കി സംഘം വൈകീട്ട് ഡൽഹിക്ക് മടങ്ങുകയും ചെയ്തു. വലിയ വിമാന സർവിസിന് അനുമതി ലഭിക്കാനിരിക്കെ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കാൻ നീക്കം. വിമാനാപകടത്തിന്റെ പേരിൽ നിർത്തലാക്കിയ സർവിസ് പുനരാരംഭിക്കാനുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തിയതിനിടയിലാണ് പുതിയ നീക്കം. കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയാണ് റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതോടെ, സർവിസുകൾ പുനരാരംഭിക്കുന്നത് അനന്തമായി നീളുകയാണ്.
https://www.facebook.com/Malayalivartha