ഒമിക്രോണിന് പിന്നാലെ കോവിഡിന്റെ പുതിയ വകഭേദം കൂടി കണ്ടെത്തി, പന്ത്രണ്ടോളം പേരിൽ സ്ഥിരീകരിച്ച് പുതിയ വൈറസ് ബാധ, വാക്സിനുകൾക്കാകുമോ ഈ പുതിയ വില്ലനെ ചെറുക്കാൻ

ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കൂടി കണ്ടെത്തി. മാഴ്സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയെന്നാണ് സ്ഥിരീകരണം. പുതിയ വകഭേദത്തിനു 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പഠനങ്ങളിൽ വ്യക്തമാകുന്നത്.
പുതിയ വകഭേദത്തിന് ബി. 1.640.2 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാക്സിനുകളെ അതിജീവിക്കാന്‍ പുതിയ വൈറസിന് ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
അതേസമയം, കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് പിന്നാലെ പുതിയ വകഭേദമായ ഒമിക്രോണും വ്യാപകമായി പകരുകയാണ്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1,700 ആയി വർധിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ അസാധാരണമായ മ്യൂട്ടേഷനുകളുള്ള കൂടുതൽ പരിവർത്തനം സംഭവിച്ച കോവിഡ് വകഭേദമാണ്.
തലവേദന, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയ ജലദോഷത്തിന് സമാനമായ അവസ്ഥകൾ നിങ്ങൾക്കുണ്ടെങ്കിൽ ഒമിക്രോൺ ബാധിച്ചിരിക്കാൻ സാധ്യതയുണ്ട്. ഓക്കാനം, വിശപ്പില്ലായ്മ എന്നീ പുതിയ രോഗലക്ഷണങ്ങളും ഒമിക്രോൺ ബാധിതരിൽ കണ്ട് വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് ലക്ഷണങ്ങളിൽ സാധാരണയായി ഉയർന്ന താപനില, തുടർച്ചയായ ചുമ, മണമോ രുചിയോ നഷ്ടപ്പെടുക എന്നിവയാണ് പ്രധാനമായും ഉള്ളത്.
ഒമിക്രോൺ ബാധിച്ചവരിൽ ചിലർക്ക് ഓക്കാനം, നേരിയ താപനില, തൊണ്ടവേദന, തലവേദന എന്നിവ ഉണ്ടായിരുന്നുവെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ജനിതക എപ്പിഡെമിയോളജി പ്രൊഫസറായ ടിം സ്പെക്‌ടറുടെ അഭിപ്രായപ്പെടുന്നു. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഒമിക്രോൺ വേരിയന്റിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില കേസുകളിൽ, ഛർദ്ദിയും ഒരു ലക്ഷണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























