ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റു; വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വെടിയേറ്റ അരിയാന ഡെലാനെയ്ക്ക് ഗുരുതര പരിക്ക്, ഗുരുതരമായ പരിക്കേറ്റത് കുട്ടിയുടെ ശ്വാസകോശത്തിലും കരളിലും
അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച് കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക് പറ്റിയതായി റിപ്പോർട്ട്. ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരിയുടെ പേരക്കുട്ടിയായ അരിയാന ഡെലാനെയ്ക്ക് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് വെടിയേറ്റത്. പുതുവത്സരദിനത്തില്‍ ടെക്‌സാസിലെ സൗത്ത് ഹൂസ്റ്റണിലായിരുന്നു സംഭവം നടന്നത്.
അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാംനിലയില്‍ നാല് മുതിര്‍ന്നവരും അരിയാന അടക്കം രണ്ട് കുട്ടികളുമാണ് ഉറങ്ങിക്കിടന്നത്. ഇവര്‍ ഉറങ്ങുന്നതിനിടെയാണ് അരിയാനയ്ക്ക് നേരേ വെടിവയ്‌പ്പ് നടന്നത്. കിടപ്പുമുറിയുടെ മുന്നിലായിരുന്നു അരിയാന ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.
അതോടൊപ്പം തന്നെ വെടിയേറ്റ് കുട്ടിയുടെ ശ്വാസകോശത്തിലും കരളിലും ഗുരുതരമായ പരിക്കേറ്റെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ചു.
ഇതിനുപിന്നാലെ അരിയാനയ്ക്ക് നേരേ നടന്ന വെടിവെപ്പ് ആസൂത്രിതമാണെന്ന് കുട്ടിയുടെ പിതാവായ ഡെറിക് ഡെലാനെ ആരോപിക്കുകയുണ്ടായി. 'മകള്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റാണ് ഡാഡീ, എനിക്ക് വെടിയേറ്റെന്ന് പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മുറിയില്‍ ചോരപ്പാടുകള്‍ കണ്ടതോടെയാണ് മകള്‍ ആക്രമിക്കപ്പെട്ടെന്ന് മനസിലായത്'- എന്നും ഡെറിക് പറഞ്ഞു. ഇത് തങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നും വിവരമറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. രാവിലെ ഏഴുമണി വരെ പോലീസുകാരാരും സ്ഥലത്തെത്തിയില്ലെന്നാണ് ഡെറിക്കിന്റെ ആരോപണം.
https://www.facebook.com/Malayalivartha