ആവശ്യക്കാർ കൂടി, എല്ലാ വിഭാഗത്തിലുംപെട്ട ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും വില വർധിച്ചു; 2021 ലെ ഭക്ഷ്യവില കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും ഉയരത്തിലെത്തിയെന്ന് യുഎൻ ഏജൻസി
ആഗോളതലത്തിൽ ഭക്ഷ്യവില ഏറ്റവും ഉയർന്ന നിലയിലെത്തിയത് കഴിഞ്ഞ വർഷമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ). കഴിഞ്ഞ വർഷത്തെ ശരാശരി സൂചിക 125.7 പോയിന്റാണ്.
എന്നാല്‍ വിലയിലുണ്ടായ 28.1 ശതമാനം വര്‍ധനയെ തുടര്‍ന്ന് സൂചിക 131.9 ആയി പുതുക്കി. ഭക്ഷ്യവസ്തുക്കളുടെ അന്താരാഷ്ട്ര വിലകളിലെ ഓരോ മാസവുമുള്ള മാറ്റങ്ങൾ നിരീക്ഷിക്കുന്ന എഫ്എഒയുടെ ഭക്ഷ്യവില സൂചിക ഡിസംബറിൽ നേരിയ തോതിൽ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ സാധാരണഗതിയിൽ ഉയർന്നവില ഉത്പാദനം വർധിപ്പിക്കുന്നതിലേക്കാണ് നയിക്കുക. കൊവിഡും ഉത്പാദന ചെലവിലുണ്ടായ വർധനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം 2022 ൽ കൂടുതൽ സ്ഥിരതയുള്ള വിപണിയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷ പോലും നൽകുന്നില്ല എഫ്എഒയുടെ സീനിയര്‍ ഇക്കോണമിസ്റ്റ് അബ്ദോള്‍റെസ അബ്ബാസിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യം കൂടിയതിനാല്‍ കഴിഞ്ഞവര്‍ഷം എല്ലാ വിഭാഗത്തിലുംപെട്ട ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ എണ്ണയുടെ വിലയാകട്ടെ കഴിഞ്ഞ വര്‍ഷം 66 ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. ധാന്യവിലയാകട്ടെ 27 ശതമാനം വര്‍ധിച്ച് 2012-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലും എത്തി. ചോളത്തിന്റെ വില 44.1 ശതമാനവും ഗോതമ്പിന്റെ വില 31.3 ശതമാനവും വര്‍ധിച്ചു. മാംസത്തിന്റെ വില കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വര്‍ധിച്ചപ്പോള്‍ പാലുത്പന്നങ്ങളുടെ വില 16.9 ശതമാനമാണ് വര്‍ധിച്ചതെന്ന് എഫ്എഒ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha