വിനോദ സഞ്ചാരികൾ നിൽക്കേ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കൂട്ടം അടർന്നു വീണു; കൂറ്റൻ പാറ പൊട്ടി ബോട്ടുകൾക്ക് മുകളിലേക്ക് വീണ് ആറ് പേർക്ക് ദാരുണാന്ത്യം, മുപ്പതോളം പേർക്ക് പരുക്ക്, ഇരുപത് പേരെ കാണാനില്ല
വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിലേക്ക് പൊട്ടിവീണ് ആറ് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 20 പേരെ കാണാതായി. മുപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കു കിഴക്കൻ ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുർണാസ് തടാകത്തിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടുകളും കാണാനാണ് വിനോദസഞ്ചാരികൾ ഫുർനാസ് തടാകത്തിലെത്താറുള്ളത്.ബോട്ടുകളിൽ ഇത് രണ്ടും ആസ്വദിക്കുന്നതിനിടെയാണ് കൂറ്റൻ പാറ ഇവർക്ക് മുകളിലേക്ക് പൊട്ടിവീണത്.
നേരത്തെ പാറയിൽ നിന്ന് കല്ലുകൾ പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിനോദ സഞ്ചാരികൾ മുന്നറിയിപ്പായി വിളിച്ച് പറയുന്നുണ്ടെങ്കിലും പലരും അത് കാര്യമാക്കാതെ പാറക്കെട്ടിന് സമീപത്ത് തന്നെ നിൽക്കുകയായിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഇതാണ് പാറ ഇടിഞ്ഞു വീഴാൻ കാരണമായതെന്നും പറയുന്നു.
അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും കാണാതായവർക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ്.ഒരു ജലവൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി 1958-ൽ നിർമിച്ചതാണ് ഫർണാസ് തടാകം. സാവോ പോളോയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ വടക്കുള്ള പ്രദേശത്തെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കുമെന്ന് രക്ഷാപ്രവർത്തനത്തിന് സഹായിച്ച ബ്രസീലിയൻ നാവികസേന അറിയിച്ചു. വരണ്ട സീസണിൽ പോലും തടാകത്തിന്റെ ചില ഭാഗങ്ങളിൽ ചലനം വളരെ തീവ്രമാണെന്ന് അധികൃതർ പറയുന്നു.
https://www.facebook.com/Malayalivartha