യുക്രെയിനില്‍ രണ്ട് വിമത പ്രവിശ്യകളെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി അംഗീകരിച്ച റഷ്യ അവിടെ സൈനിക വിന്യാസം ശക്തമാക്കി... റഷ്യയ്ക്കു നേരെ ബ്രിട്ടന്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചതോടെ പ്രത്യാഘാതങ്ങളിലേക്ക് ഉറ്റുനോക്കി ലോകം

യുക്രെയിനില്‍ യുദ്ധഭീതി രൂക്ഷമാക്കി രണ്ട് വിമത പ്രവിശ്യകളെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി അംഗീകരിച്ച റഷ്യ അവിടെ സൈനിക വിന്യാസം ശക്തമാക്കുകയും, റഷ്യയ്ക്കു നേരെ ബ്രിട്ടന്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രത്യാഘാതങ്ങളിലേക്ക് ഉറ്റുനോക്കി, ലോകം.
രാജ്യത്തിനു പുറത്ത് സൈന്യത്തെ ഉപയോഗിക്കുവാന്‍ റഷ്യന്‍ പാര്‍ലമെന്റ് പ്രസിഡണ്ട് പുടിന് അധികാരം നല്‍കിയതോടെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി രംഗത്തെത്തി. നിലവില്‍ വിമതരുടെ സ്വാധീന മേഖലയില്‍ എത്തിയ റഷ്യന്‍ സൈന്യം ഉക്രെയിനെ മുഴുവനുമായി ആക്രമിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം.
നേരത്തേ റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ഐക്യകണ്ഠമായാണ് ഉക്രെയിനിലെ വിമതരുടെ സ്വാധീനമേഖലകളിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ പുടിനോട് ആവശ്യപ്പെട്ടത്. തന്റെ തീരുമാനത്തെ ന്യായീകരിക്കുവാനായി പുടിന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് റഷ്യയുടെ സമാധാന സേന ഡോണ്ട്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകള്‍ മുഴുവനുമായി നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നായിരുന്നു. ഏകദേശം 1,90,000 വരുന്ന റഷ്യന്‍ സൈനികര്‍ ഇപ്പോഴും അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുകയാണ്.
പതിനായിരത്തിലധികം സൈനികരാണ് ഇപ്പോള്‍ അതിര്‍ത്തി ഭേദിച്ച് ഡോണ്ട്‌സ്‌കിലേക്കും ലുഹാന്‍സ്‌കിലേക്കും കടന്നിരിക്കുന്നത്. ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും തെരുവുകളിലൂടെ മുന്നേറുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
ഡോണ്ട്‌സ്‌കിലേക്ക് ഏകദേശം 6000 സൈനികരും ലുഹാന്‍സ്‌കിലേക്ക് 5000 സൈനികരുമാണ് ഇപ്പോള്‍ പോയിരിക്കുന്നത് എന്നാണ് നിഗമനം. അതുകൂടാതെ ഹോര്‍ലിവ്ക്ക നഗരത്തില്‍ ഏകദേശം 1500 സൈനികര്‍ എത്തിയിട്ടുണ്ട് എന്ന് ഉക്രെയിന്‍ രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
അതേസമയം, പുടിന്റെ നടപടിയെ അതിക്രമിച്ചു കയറലായി പ്രഖ്യാപിച്ച വൈറ്റ്ഹൗസ് റഷ്യയ്ക്ക് മേല്‍ ഉപരോധം പ്രഖ്യാപിച്ചു. അതോടൊപ്പം ബാള്‍ട്ടിക് മേഖലയിലേക്ക് കൂടുതല്‍ സൈന്യസന്നാഹത്തെ അയയ്ക്കുമെന്നും പ്രഖ്യാപിച്ചു.
100 ടാങ്കുകളുടെ ഒര്‍ കോണ്‍വോയ് ഉക്രെയിന്‍ അതിര്‍ത്തിയിലെക്ക് നീങ്ങുന്നതിന്റെ ചിത്രങ്ങള്‍ ലഭിക്കുകയും അതിര്‍ത്തിയിലെ സൈനിക ക്യാമ്പുകളില്‍ റഷ്യ മരുന്നുകളും രക്തവും സംഭരിക്കുന്നതായും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുകയും ചെയ്തതോടെ റഷ്യന്‍ ആക്രമണം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു ബൈഡന്‍.
.സമാധാനപാലനത്തിനെന്ന പേരിലുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ സൈനിക നടപടിയില്‍ താക്കീതെന്ന പോലെ ബ്രിട്ടന്‍ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ അതിസമ്പന്നരുടെ ബ്രിട്ടനിലെ സമ്പാദ്യങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്. അതിനിടെ, യുക്രെയിനിലെ വിമത മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപവും വ്യാപാരവും വിലക്കുന്ന ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഒപ്പിട്ടു.
റഷ്യ ആക്രമണവുമായി മുന്നോട്ടു പോയാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ വിപുലമായ ഉപരോധങ്ങള്‍ ഉണ്ടാവുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും.
യുക്രെയിന്‍ പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം യു.എന്നില്‍ നിലപാട് വ്യക്തമാക്കിയ ഇന്ത്യ, റഷ്യന്‍ സൈനിക നീക്കത്തിനു ശേഷം ഔദ്യോഗിക പ്രതികരണം പുറപ്പെടുവിച്ചിട്ടില്ല.
റഷ്യന്‍ അധിനിവേശത്തിനു മുന്നോടിയായി ഡൊണെസ്‌കിലെയും ലുഹാന്‍സ്‌കിലെയും ജനങ്ങളെ ഒരാഴ്ചയായി റഷ്യയിലേക്ക് ഒഴിപ്പിക്കുകയായിരുന്നു. ഇതിനായി ജനങ്ങള്‍ക്ക് തിരക്കിട്ട് റഷ്യന്‍ പാസ്‌പോര്‍ട്ട് നല്‍കി. റഷ്യന്‍ നീക്കത്തിനു പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പുട്ടിനെ ആരും പിന്തുണച്ചില്ല. സമാധാനപാലനം എന്ന റഷ്യന്‍ വിശദീകരണം അസംബന്ധമെന്നു പറഞ്ഞ് തള്ളിയ അമേരിക്ക, യുദ്ധത്തിനുള്ള ഒരുക്കമാണ് റഷ്യ നടത്തുന്നതെന്ന് ആരോപിച്ചു. സ്ഥിതി നേരിടാന്‍ യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആഗോള സഖ്യകക്ഷികളുടെ സഹായം അഭ്യര്‍ത്ഥിച്ചു.
"
https://www.facebook.com/Malayalivartha






















