'ഫാദർ ഒഫ് ഓൾ ബോംബ്‌സ്' ഇറക്കാൻ റഷ്യ,ഉക്രെയ്നെ കീ ഴ്‌പ്പെടുത്താൻ ഉഗ്രശേഷിയുള്ള വജ്രായുധം; മോൺസ്റ്റർ ബോംബുകൾ സർവ്വനാശത്തിന് കാരണമാകും
റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രത്യാക്രമണം തുടരുമെന്ന ഉക്രെയ്ന്‍ നിലപാടിലും റഷ്യന്‍ യുദ്ധ വിമാനങ്ങളും ടാങ്കുകളും തകര്‍ത്തതിലും പ്രകോപിതരായി റഷ്യ തങ്ങളുടെ തുറുപ്പ് ചീട്ട് പുറത്തെടുക്കുമോ എന്ന ആശങ്ക ഉയരുകയാണ്.യുക്രെയിൻ അധിനിവേശം ശക്തമാക്കി തലസ്ഥാനമായ കീവ് റഷ്യ കീ ഴ്‌പ്പെടുത്തി കഴിഞ്ഞു. എന്നാൽ പ്രത്യാക്രമണത്തിൽ നിന്നും പിന്തിരിയില്ലെന്നും റഷ്യ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പ്രതിരോധം തുടരുമെന്നുമാണ് യുക്രെയിനിന്റെ നിലപാട്. റഷ്യ ബോംബാക്രമണങ്ങളും റോക്കറ്റ് വിക്ഷേപണങ്ങളും കടുപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് പുറമേ ലോകം കണ്ടതിൽവച്ചേറ്റവും മാരകമായ റഷ്യൻ നിർമിതിയായ ഫാദർ ഒഫ് ഓൾ ബോംബ്‌സ് ( എഫ് ഒ എ ബി ,എല്ലാ ബോംബുകളുടെയും പിതാവ്) എന്നറിയപ്പെടുന്ന ആണവേതര ബോംബ് റഷ്യ യുക്രെയിനിന് നേരെ പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ.
മാരകമായ പ്രഹരശേഷിയുള്ള എഫ് ഒ എ ബി യുക്രെയിനിനെതിരെ പ്രയോഗിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ പദ്ധതിയിടുന്നുവെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എഫ് ഒ എ ബി ഉപയോഗിക്കാൻ പുടിൻ സൈനികർക്ക് ഉത്തരവ് നൽകിയതായാണ് റിപ്പോർട്ടുകൾ. മോൺസ്റ്റർ ബോംബ് എന്നാണ് എഫ് ഒ എ ബിയുടെ മറ്റൊരു വിശേഷണം. യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇത് സാധാരണയായി പ്രയോഗിക്കുന്നത്.44 ടണ്ണിലധികം ടി എൻ ടിയ്ക്ക് തുല്യമായ സ്ഫോടന ശേഷിയുള്ളതാണ് എഫ് ഒ എ ബി. വിമാനങ്ങളിൽ നിന്ന് താഴേക്കിടുമ്പോൾ അന്തരീക്ഷത്തിൽ തന്നെ പൊട്ടിത്തെറിക്കുകയും ആണവായുധത്തിന് സമാനമായ പ്രഹരമുണ്ടാക്കുകയും ചെയ്യുന്നു.
അമേരിക്ക നിർമ്മിച്ച 'എല്ലാ ബോംബുകളുടേയും മാതാവ്' Mother of All Bombs നേക്കാൾ ഏറെ ഭീകരമാണ് എഫ്.ഒ.എ.ബി. എഫ്.ഒ.എ.ബി, എം.ഒ.എ.ബിയേക്കാൾ നാലിരട്ടി പ്രഹരശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. 2003ൽ ഫ്ലോറിഡയിൽ പരീക്ഷിച്ച എം.ഒ.എ.ബി 2017ൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് അമേരിക്ക ആദ്യമായി പ്രയോഗിച്ചത്.
അമേരിക്കയും റഷ്യയും ആണവേതര ബോംമ്പുകൾ നിർമിക്കാൻ ഉണ്ടായ സാഹചര്യം നമുക്കൊന്ന് പരിശോധിക്കാം...
ഒരു യുദ്ധത്തിന്റെ ഭാഗമെന്ന നിലയിൽ ആണവായുധപ്രയോഗം നടന്നത് രണ്ടാം ലോകമഹായുദ്ധത്തിൽ, ജപ്പാനിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ രണ്ടു ചേരികൾ തമ്മിലായിരുന്നു യുദ്ധം നടന്നത്. സഖ്യകക്ഷികൾ, അച്ചുതണ്ടുശക്തികൾ എന്നിവയായിരുന്നു ആ ചേരികൾ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ മുതലായ രാജ്യങ്ങളായിരുന്നു സഖ്യകക്ഷികൾ എന്നറിയപ്പെട്ടിരുന്ന ചേരിയിൽ. ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളായിരുന്നു മുഖ്യ അച്ചുതണ്ടുശക്തികൾ. 1945 ഏപ്രിൽ 28ന് ഇറ്റാലിയൻ നേതാവായിരുന്ന മുസ്സൊലീനി വധിയ്ക്കപ്പെട്ടു. അടുത്ത ദിവസം ഇറ്റാലിയൻ സൈന്യം കീഴടങ്ങി. പിറ്റേ ദിവസം ജർമ്മൻ നേതാവായിരുന്ന ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. തുടർന്നുള്ള പത്തു ദിവസത്തിനിടയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായുണ്ടായിരുന്ന ജർമ്മൻ സൈന്യം കീഴടങ്ങി. ജപ്പാൻ മാത്രം കീഴടങ്ങാതെ, യുദ്ധം തുടർന്നു. പക്ഷേ, ആ യുദ്ധം പേരിനു മാത്രമായിരുന്നു.
തങ്ങളുടെ കൂട്ടാളികളായിരുന്ന ജർമ്മനിയും ഇറ്റലിയും കീഴടങ്ങിയതോടെ ദുർബ്ബലരായിത്തീർന്ന ജപ്പാൻ, തങ്ങൾക്കും അധികം താമസിയാതെ കീഴടങ്ങേണ്ടി വരുമെന്നു മനസ്സിലാക്കി. കീഴടങ്ങും മുമ്പ്, കഴിയുന്നത്ര അനുകൂലമായ കീഴടങ്ങൽ വ്യവസ്ഥകൾ നേടാനുള്ള ശ്രമം അവർ തുടങ്ങി. ശത്രുപക്ഷത്തുണ്ടായിരുന്ന റഷ്യയെ ഇതിനു വേണ്ടി അവർ രഹസ്യമായി സമീപിച്ചു. ജപ്പാനു വേണ്ടി റഷ്യ പാശ്ചാത്യശക്തികളുമായി സംസാരിയ്ക്കുക, കഴിയുന്നത്ര അനുകൂലമായ കീഴടങ്ങൽ വ്യവസ്ഥകൾ നേടിത്തരിക – അതായിരുന്നു, ജപ്പാന്റെ അഭ്യർത്ഥന. എന്നാൽ, സമാധാനക്കരാറിനു വേണ്ടി തങ്ങളുടെ മദ്ധ്യവർത്തിയാകുമെന്നു ജപ്പാൻ പ്രതീക്ഷിച്ച റഷ്യ, ജപ്പാനുമായി നിലവിലുണ്ടായിരുന്ന ഉടമ്പടി പോലും ലംഘിച്ചുകൊണ്ട് ജപ്പാനെ ആഗസ്റ്റ് ഒമ്പതിന് ആക്രമിയ്ക്കുകയാണുണ്ടായത്. മൂന്നു ദിവസം മുമ്പ്, ആഗസ്റ്റ് ആറിന്, ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടു കഴിഞ്ഞിരുന്നു. റഷ്യ ജപ്പാനെ ആക്രമിച്ച ദിവസം തന്നെ നാഗസാക്കിയിലും അണുബോംബു വീണു. ദിവസങ്ങൾക്കകം ജപ്പാൻ കീഴടങ്ങി.
ജപ്പാനെ കീഴടങ്ങാൻ നിർബദ്ധരാക്കിയത് റഷ്യൻ ആക്രമണവും അമേരിക്കയുടെ അണുബോംബു പ്രയോഗവുമായിരുന്നു. ഹിരോഷിമയെ തകർത്ത ലിറ്റിൽ ബോയ് എന്ന അണുബോംബിന് നാലരടണ്ണിനടുത്തു ഭാരവും മൂന്നു മീറ്റർ നീളവും 71 സെന്റിമീറ്റർ വ്യാസവുമുണ്ടായിരുന്നു. 15000000 കിലോ (പതിനഞ്ചു കിലോടൺ) ടി എൻ ടിയ്ക്കു സമാനമായ സ്ഫോടകശക്തിയാണ് അതിനുണ്ടായിരുന്നത്. നാഗസാക്കിയിൽ വീണ ഫാറ്റ് മാനിന് നാലര ടണ്ണിലേറെ ഭാരവും മൂന്നേകാൽ മീറ്ററിലേറെ നീളവും ഒന്നര മീറ്റർ വ്യാസവുമുണ്ടായിരുന്നു.
അതിന്റെ സ്ഫോടകശക്തി ഭീകരമായിരുന്നു: 21000000 കിലോ (ഇരുപത്തൊന്നു കിലോടൺ). ലിറ്റിൽ ബോയിയുടെ സ്ഫോടനം മൂലം ഹിരോഷിമയിൽ ആ വർഷാവസാനത്തോടെ 166000 പേരും, ഫാറ്റ്മാനിന്റെ സ്ഫോടനം മൂലം നാഗസാക്കിയിൽ 80000 പേരും മരണമടഞ്ഞിട്ടുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. ഫാറ്റ് മാൻ ലിറ്റിൽ ബോയേക്കാൾ ശക്തിയേറിയതായിരുന്നെങ്കിലും, നാഗസാക്കിയ്ക്കടുത്തുണ്ടായിരുന്ന കുന്നുകൾ നാശനഷ്ടങ്ങളെ ഉരാകാമി താഴ്വരയിൽ മാത്രമായി ഒതുക്കിനിർത്തിയതുകൊണ്ട് അവിടുത്തെ മരണം ഹിരോഷിമയിലേതിനേക്കാൾ കുറവായിരുന്നു. കാര്യക്ഷമത തീരെക്കുറഞ്ഞ ബോംബുകളായിരുന്നു ഇവ രണ്ടുമെന്ന് ചിലയിടങ്ങളിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. കൂടുതൽ മനുഷ്യർ മരിച്ചിരുന്നെങ്കിൽ അവയുടെ കാര്യക്ഷമത കൂടുമായിരുന്നിരിയ്ക്കും!
ജർമ്മനിയും ഇറ്റലിയും കീഴടങ്ങിയതോടെ ദുർബ്ബലരായിത്തീർന്നിരുന്ന ജപ്പാനെതിരെ ഈ അണ്വായുധങ്ങൾ ഫലപ്രദമായെങ്കിലും, അമേരിക്കയേയും റഷ്യയേയും പോലുള്ള പ്രബലരാജ്യങ്ങൾക്കെതിരേയുള്ള യുദ്ധങ്ങളിൽ ഇത്തരത്തിലുള്ള ചെറിയ അണ്വായുധങ്ങൾ കൊണ്ട് വലുതായ “നേട്ടങ്ങൾ” കൈവരിയ്ക്കാനാവില്ല എന്ന് ആ രാജ്യങ്ങൾക്ക് ബോദ്ധ്യപ്പെട്ടിരുന്നു. കൂടുതൽ വിനാശകാരികളായ അണ്വായുധങ്ങൾക്കുവേണ്ടിയുള്ള ശ്രമം അമേരിക്കയും റഷ്യയും തുടർന്നു. ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ മാത്രം മനുഷ്യരെ കൊന്നൊടുക്കിയാൽ പോരാ, പകരം ലക്ഷക്കണക്കിനോ, കോടിക്കണക്കിനു തന്നെയോ കൊല്ലാനുള്ള സ്ഫോടകശക്തി ആണവായുധങ്ങൾക്കുണ്ടാകണമെന്ന് അവർ തീരുമാനിച്ചു.
എത്രയുമധികം മനുഷ്യരെ ഒറ്റയടിയ്ക്കു കൊല്ലാനാകുമോ അത്രയും നല്ലത്! അണ്വായുധപ്രയോഗത്തിന്റെ ബീഭത്സത ജപ്പാന്റെ അനുഭവത്തിൽ നിന്നു ലോകം മനസ്സിലാക്കി. ഇനിയൊരു കാലത്തും അണ്വായുധം പ്രയോഗിയ്ക്കില്ലെന്ന പ്രതിജ്ഞയെടുക്കാൻ മാനവരാശിയെ പ്രേരിപ്പിയ്ക്കാൻ പോന്ന ദുരന്തങ്ങളായിരുന്നു, ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വിതച്ചത്. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ച അണുബോംബുകൾക്ക് ശക്തി പോരാ എന്ന ചിന്താഗതിയിലേയ്ക്കാണ് അമേരിക്കയും റഷ്യയും എത്തിച്ചേർന്നത്.
വെടിമരുന്ന്, ഡൈനമൈറ്റ്, ടി എൻ ടി, ആർ ഡി എക്സ് എന്നിവ ഈ ക്രമത്തിലാണ് ആവിർഭവിച്ചത്. പൊട്ടാസ്യം നൈട്രേറ്റ് മുഖ്യഘടകമായ വെടിമരുന്ന് ഒമ്പതാം നൂറ്റാണ്ടു മുതൽ ഉപയോഗത്തിലിരുന്നിരുന്നു. അതിനേക്കാൾ ശക്തി കൂടിയതായിരുന്നു സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്ന ആൽഫ്രഡ് നോബൽ (നോബൽ സമ്മാനം ഏർപ്പാടാക്കിയത് ഇദ്ദേഹമാണ്) 1867ൽ കണ്ടുപിടിച്ച ഡൈനമൈറ്റ്. ഡൈനമൈറ്റിന്റെ മുഖ്യഘടകം നൈട്രോ ഗ്ലിസറിനാണ്.
ഡൈനമൈറ്റിനേക്കാൾ ശക്തമാണ് ട്രൈ നൈട്രോ ടൊളുവീൻ എന്ന ടി എൻ ടി. 1863ൽ കണ്ടുപിടിയ്ക്കപ്പെട്ട ടി എൻ ടി പിൽക്കാലത്ത് ബോംബു നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടു. ടി എൻ ടിയേക്കാൾ ഒന്നര മടങ്ങ് ശക്തമാണ് 1940കളിൽ കണ്ടെത്തിയ ആർ ഡി എക്സ് എന്നറിയപ്പെടുന്ന സൈക്ലോ ട്രൈ മെത്തിലീൻ ട്രൈ നൈട്രമീൻ. അണുബോംബുകളല്ലാത്ത ബോംബുകളിൽ ടി എൻ ടി, ആർ ഡി എക്സ്, എന്നിവയാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്നത്. ടി എൻ ടിയും, ആർ ഡി എക്സും മറ്റു ചിലതുമെല്ലാം കൂടി കൂട്ടിക്കലർത്തിയും ബോംബുണ്ടാക്കിയിരുന്നു. 2003ൽ അമേരിക്ക “എല്ലാ ബോംബുകളുടേയും മാതാവ്” എന്നറിയപ്പെടുന്നൊരു ബോംബുണ്ടാക്കി.
ആ ബോംബ് അതു വരെ ഉണ്ടാക്കിയിരുന്ന, ആണവമല്ലാത്ത, എല്ലാ ബോംബുകളേക്കാളും ശക്തമായിരുന്നു. 8500 കിലോ ഇന്ധനം അതിലുണ്ടായിരുന്നെങ്കിലും അതിന്റെ സ്ഫോടകശക്തി 11000 കിലോ ടി എൻ ടി മാത്രമായിരുന്നു. അമേരിക്കയ്ക്കുള്ള മറുപടിയായി റഷ്യ 2007ൽ നാലിരട്ടി ശക്തിയുള്ളൊരു ബോംബുണ്ടാക്കി. അവരതിന് “എല്ലാ ബോംബുകളുടേയും പിതാവ്” എന്ന പേരും നൽകി. 7100 കിലോ ഇന്ധനം മാത്രമുണ്ടായിരുന്ന ആ ബോംബിന് 44000 കിലോ ടി എൻ ടിയുടെ ശക്തിയുണ്ടായിരുന്നു. “മാതാവി”ന്റെ നാലിരട്ടി ശക്തി “പിതാവി”ന്! അതിനു മുമ്പ് ഉണ്ടാക്കപ്പെട്ട ബോംബുകൾക്കൊന്നിനും ഇത്രത്തോളം ശക്തിയുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha