ആണവനിലയം സുരക്ഷിതമല്ലന്ന് സൂചന; ആശങ്കവേണ്ടെന്ന് റഷ്യ
ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ സുരക്ഷ ഒരു വലിയ ചോദ്യമായി മാറുകയാണ്. ആണവനിലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തിയെന്ന് വ്യക്തമാക്കിയ റഷ്യ നിലയത്തിലെ ആണവ അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്ന ജോലി നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് നടത്തുകയാണ്. ആണവ നിലയത്തിന് കാവല്‍ നിന്ന ഉക്രെയ്ന്‍ സൈന്യത്തെ കനത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി റഷ്യ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതോടെ ആണവ നിലയത്തിന്റെ സുരക്ഷയെ ചൊല്ലി വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. അതേസമയം ഏതെങ്കിലും യൂറോപ്യന്‍ രാഷ്ട്രങ്ങളോ അമേരിക്കയോ ആക്രമണം നടത്തിയാല്‍ ഉക്രെയ്‌നില്‍ ചെര്‍ണോബിലെ ആണവനിലയം ഉപയോഗിച്ച് ഒരു പരിസ്ഥിതി ദുരന്തം സൃഷ്ടിക്കുകയാണ് റഷ്യയുടെ ഗൂഢലക്ഷ്യമെന്ന് ഉക്രെയ്‌നിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെര്‍ണോബിലിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉക്രെയ്ന്‍ സേനയുമായി ചര്‍ച്ച നടത്തിയാണ് ഏറ്റെടുത്തതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യയുടെ കൈയ്യില്‍ ചെര്‍ണോബില്‍ സുരക്ഷിതമല്ലെന്നാണ് ഉക്രെയ്ന്‍ അറിയിക്കുന്നത്. സൈനിക വാഹനങ്ങള്‍ കാരണം ആണവ വികിരണമുള്ള പൊടിപടലം ഉയര്‍ന്നു. സാധാരണയിലും ഉയര്‍ന്ന ഗാമ വികിരണങ്ങള്‍ രേഖപ്പെടുത്തിയതായി ഉക്രെയ്‌നിലെ ന്യൂക്ലിയര്‍ എനര്‍ജി റഗുലേറ്ററി ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഐഗര്‍ നിഷേധിച്ചു. ഇതിനിടെ ഒഡേസ തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തു. പനാമയുടെയും, മാള്‍ഡോവയുടെയും ചരക്കുകപ്പലുകളാണ് തകര്‍ത്തത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉക്രൈന്‍ സൈന്യവും, റഷ്യന്‍ സൈന്യവും തമ്മില്‍ കനത്ത പോരാട്ടം തുടരുകയാണ്. കടുത്ത ചെറുത്തു നില്‍പ്പാണ് ഉക്രൈന്‍ സൈന്യം നടത്തുന്നത്.
കീവില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടെന്ന് ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടു. ഇതിനിടെ, റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്കടക്കം വ്യോമപാത നിരോധിച്ച് ബ്രിട്ടണ്‍ ഉപരോധം തീര്‍ത്തു. അതേസമയം, ഉക്രൈനില്‍ നിന്ന് സ്വദേശികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അരലക്ഷത്തിലധികം ഉക്രൈനികള്‍ 48 മണിക്കൂറിനിടെ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാടുവിടാനെത്തിയവരുടെ വന്‍ തിരക്കാണ് റെയില്‍വേ സ്റ്റേഷനില്‍ അനുഭവപ്പെടുന്നത്. ഉക്രൈനില്‍ പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha