സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള റഷ്യന്‍ സേനയുടെ പടയോട്ടത്തെ തങ്ങള്‍ ധീരമായി ചെറുത്തുനില്‍ക്കുന്നു! കീവും പ്രധാന നഗരങ്ങളും യുക്രെയിന്‍ സേനയുടെ നിയന്ത്രണത്തില്‍ തുടരുന്നു, ഒരു രാത്രി കൂടി അതിജീവിച്ചുവെന്ന് സെലെൻസ്കി, റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ചു കീഴടങ്ങില്ല: റഷ്യന്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 198 പേര്‍ക്ക്; രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചതായും യുക്രൈന്‍ സൈന്യം

ഉക്രൈൻ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള റഷ്യന്‍ സേനയുടെ പടയോട്ടത്തെ തങ്ങള്‍ ധീരമായി ചെറുത്തുനില്‍ക്കുന്നുവെന്ന് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. കീവിനെ കീഴടക്കാനുള്ള ശ്രമം ഇതുവരെയും വിജയിച്ചില്ല. അവരുടെ ആശയത്തെ ഞങ്ങള്‍ തകര്‍ത്തു.
കീവിലും മറ്റു നഗരങ്ങളിലും പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നമ്മള്‍ രാജ്യത്തെയും ഭൂമിയെയും കുട്ടികളുടെ ഭാവിയെയും സംരക്ഷിക്കുകയാണ്. കീവും തലസ്ഥാന നഗരിയോട് ചേര്‍ന്ന പ്രധാന നഗരങ്ങളും യുക്രെയിന്‍ സേനയുടെ നിയന്ത്രണത്തില്‍ തന്നെയാണ് എന്നും സെലന്‍സ്‌കി പറഞ്ഞു.
റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ചു കീഴടങ്ങില്ല എന്ന വ്യക്തമായ സന്ദേശമാണ് സെലന്‍സ്‌കി തന്റെ പുതിയ വീഡിയോ സന്ദേശത്തിലൂടെ തന്നിരിക്കുന്നത്. കീഴടങ്ങാന്‍ താന്‍ നിര്‍ദ്ദേശിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.അധിനിവേശം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യന്‍ ജനതയോട് സെലന്‍സ്‌കി ആഹ്വനം ചെയ്തിട്ടുമുണ്ട്
സ്വിഫ്റ്റ് രാജ്യാന്തര പേയ്മെന്റ് സംവിധാനവുമായുള്ള റഷ്യയുടെ ബന്ധം വിച്ഛേദിക്കുന്നതിന് ജര്‍മ്മനി, ഹംഗറി എന്നി രാജ്യങ്ങളുടെ സഹായം സെലന്‍സ്‌കി തേടി.രാജ്യാന്തര തലത്തില്‍ ആയുധ സഹായം ലഭിക്കുമെന്ന് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചതിനു പിന്നാലെ യുക്രെയിന് നെതര്‍ലാന്‍ഡ്‌സ് 200 വ്യോമവേധ മിസൈലുകള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ആധികാരികത വ്യക്തമല്ല. അതേസമയം യുഎസ്, യുകെ ഉള്‍പ്പെടെ 28 രാജ്യങ്ങള്‍ യുക്രൈനെ സഹായിക്കാന്‍ സസമ്മതിച്ചെന്ന് രീതിയിലും ചില റിപ്പോർട്ടുകളുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആയുധ സഹായം ലഭിക്കുമെന്ന സെലന്‍സ്‌കിയുടെ പ്രഖ്യാപനം. പങ്കാളി രാഷ്ട്രങ്ങളില്‍നിന്ന് ആയുധവും മറ്റ് സൈനിക സഹായവും ലഭിക്കുമെന്ന് സെലന്‍സ്‌കി അറിയിച്ചു.
എന്നാൽ, റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 198 പേര്‍ മരിച്ചതായി യുക്രെയിന്‍ സ്ഥിരീകരിച്ചു. ആയിരത്തിലേറെ പേര്‍ക്കു പരിക്കേറ്റതായും ആരോഗ്യമന്ത്രി വിക്തോര്‍ ലെയ്ഷങ്കോ പറഞ്ഞു. മരിച്ചവരില്‍ മൂന്നുകുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്.
രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രെയിന്‍ സൈന്യത്തിന്റെ അവകാശവാദം. പതിനാലു റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു.102 റഷ്യന്‍ ടാങ്കറുകളും എട്ടു ഹെലികോപ്റ്ററുകളും തകര്‍ത്തു.
536 സൈനിക വാഹനങ്ങളാണ് ഇതുവരെ യുക്രെയിന്റെ പ്രതിരോധത്തില്‍ റഷ്യയ്ക്കു നഷ്ടമായതെന്നും സൈന്യം പറയുന്നു. അതിനിടെ കരിങ്കടലില്‍ ജപ്പാന്റെ ചരക്കു കപ്പലിനു നേര്‍ക്കു ഷെല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha





















