ട്വിറ്റര്‍ വാങ്ങില്ലെന്ന സൂചന നല്‍കി ഇലോണ്‍ മസ്ക്...! ഇത് കുറഞ്ഞവിലക്ക് ട്വിറ്റര്‍ ലഭിക്കാനുള്ള മസ്കിന്‍റെ തന്ത്രം? പുതിയ കണ്ടെത്തലിന് പിന്നാലെ തന്ത്രപരമായ നീക്കം...!
ട്വിറ്റര്‍ 44 ബില്യണ്‍ ഡോളറിന് വാങ്ങില്ലെന്ന സൂചന നല്‍കി ശതകോടിശ്വരനും ടെസ്ല സി.ഇ.ഒയുമായ ഇലോണ്‍ മസ്ക് രംഗത്ത്. വ്യാജ അക്കൗണ്ടുകള്‍ക്കും ബോട്ടുകള്‍ക്കുമെതിരെ ട്വിറ്റര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സി.ഇ.ഒ പരാഗ് അഗര്‍വാള്‍ ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മസ്കിന്‍റെ പ്രതികരണം.
ട്വിറ്ററിന്റെ 229 ദശലക്ഷം അക്കൗണ്ടുകളില്‍ 20 ശതമാനമെങ്കിലും സ്പാം ബോട്ടുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാൽ ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണുള്ളതെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ടെസ്‌ല സ്റ്റോക്കിന്റെ മൂല്യത്തിലുണ്ടായ വന്‍ ഇടിവ് കാരണം ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പുറത്ത് കടക്കാന്‍ മസ്ക് ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനാണ് മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ ചിലര്‍ കുറഞ്ഞവിലക്ക് ട്വിറ്റര്‍ ലഭിക്കാനുള്ള മസ്കിന്‍റെ തന്ത്രമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.
കഴിഞ്ഞ എപ്രില്‍ 14നാണ് ഒരു ഷെയറിന് 54.20 ഡോളര്‍ നിരക്കില്‍ ട്വിറ്റര്‍ വാങ്ങുന്നതിനെ കുറിച്ച് മസ്‌ക് പരസ്യപ്പെടുത്തുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച നിരവധി വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതിനാല്‍ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മസ്‌ക് പ്രഖ്യാപിക്കുകയായിരുന്നു.
വിവാദങ്ങളെ തുടര്‍ന്ന് ട്വിറ്റര്‍ ഓഹരികള്‍ തിങ്കളാഴ്ച 8 ശതമാനം ഇടിഞ്ഞ് 37.39 ഡോളറിലെത്തിയിട്ടുണ്ട്.അതേസമയം, ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് കൂടുതൽ രാജ്യങ്ങളില്‍ ലഭ്യം. ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു.ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലുള്ള ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.
25 രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാകുമെന്ന് കമ്പനി നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ആ പട്ടിക ഇപ്പോള്‍ 32 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ ലോകത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു .
യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മിക്ക ഭാഗങ്ങളിലും സേവനം ലഭ്യമാണെന്ന് മാപ്പില്‍ കാണിക്കുന്നുണ്ട്.തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയുടെ ചില ഭാഗങ്ങളില്‍ സേവനം ഉടന്‍ ലഭിക്കുമെന്നും മാപ്പില്‍ നിന്നു മനസിലാക്കാന്‍ സാധിക്കും.ഉടനടി സേവനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ‘ഉടന്‍ വരുന്നു’ എന്ന നീല നിറത്തിലാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha