ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു, ആബെയ്ക്ക് നേരെ വെടിയുതിർത്തയാളെ പോലീസ് പിടികൂടി, സംഭവം പാർലമെൻ്റ് ഉപരിസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ യോഗത്തിൽ

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു . കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്. നെഞ്ചിലാണ് വെടിയേറ്റത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആബെയുടെ നില അതീവ ഗുരുതരമാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആബെയ്ക്ക് നേരെ വെടിയുതിർത്തയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.തുടർച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തു. പാർലമെൻ്റിൻ്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ യോഗത്തിനിടെയാണ് സംഭവം.
സ്റ്റേജിൽ പ്രസംഗിക്കുന്നതിനിടെയാണ് ഷിൻസോ ആബെയ്ക്ക് നേരെ അക്രമി വെടിയുതിർത്തത്. സ്റ്റേജിന് പുറകിൽ നിന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിടിയിലായ വ്യക്തിക്ക് 40 വയസ് പ്രായമുണ്ടെന്നാണ് റിപ്പോർട്ട്.
ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണു വെടിയേറ്റത്.
2006ലാണ് ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വർഷം അതു തുടർന്നു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈ സമയങ്ങളിലെല്ലാം എൽഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
https://www.facebook.com/Malayalivartha



























