ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു... പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ അവര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കയറി, പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ റനില്‍ വിക്രമസിംഗെ രാജിവച്ചു

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ പ്രസിഡന്റ് ഗൊതാബയ രജപക്‌സെയും രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച രാജിവയ്ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗത്തിലാണ് റനില്‍ വിക്രമസിംഗെ രാജി തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ നടന്ന സര്‍വ കക്ഷിയോഗത്തില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഇല്ലായ്മകളില്‍ പൊറുതിമുട്ടിയ ശ്രീലങ്കയില്‍ ജനം, പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ വസതിയിലേക്കും ഓഫീസിലേക്കും ഇരച്ചുകയറി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോതാബയ ഒഴിയണമെന്നായിരുന്നു ആവശ്യം. പ്രതിഷേധക്കാര്‍ വസതി വളഞ്ഞപ്പോള്‍തന്നെ പ്രസിഡന്റിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ പ്രസിഡന്റിന്റെ വാഹനവ്യൂഹം വിമാനത്താവളപരിസരത്ത് കണ്ടിരുന്നു. ഇദ്ദേഹം രാജ്യം വിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരത്തോടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സര്‍വകക്ഷി സര്‍ക്കാരിനായി വഴിമാറുന്നെന്നാണ് അറിയിച്ചത്.
പ്രസിഡന്റും പ്രധാനമന്ത്രിയും ഉടന്‍ രാജിവെക്കണമെന്നും ഏഴുദിവസത്തിനകം പാര്‍ലമെന്റ് വിളിച്ചുകൂട്ടി ആക്ടിങ് പ്രസിഡന്റിനെ നിയമിക്കണമെന്നും സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള അംഗം പ്രധാനമന്ത്രിയാകുകയും ഇടക്കാല സര്‍വകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുകയും വേണം. ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് യോഗത്തില്‍ വിവിധ പാര്‍ട്ടികള്‍ അറിയിച്ചു. ഇതിനുശേഷമാണ് ഗോതാബയ രാജിതീരുമാനം അറിയിച്ചത്. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതുവരെ അപേവര്‍ധന ആക്ടിങ് പ്രസിഡന്റാകണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെടുകയും ചെയ്തു
ജനകീയ പ്രക്ഷോഭത്തിന്റെ അസാധാരണ കാഴ്ചകള്‍ക്കാണ് തലസ്ഥാനമായ കൊളംബോ ശനിയാഴ്ച വീണ്ടും വേദിയായത്. ബാരിക്കേഡുകള്‍ തകര്‍ത്തും മതില്‍ ചാടിക്കടന്നും ആളുകള്‍ മുന്നോട്ടുകുതിച്ചു. സുരക്ഷാസേന വെടിവെച്ചതില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍വാതകം ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച 36 പേര്‍ ചികിത്സയിലുണ്ട്.
അതേസമയംപ്രതിഷേധം മുന്‍കൂട്ടിക്കണ്ട് പ്രസിഡന്റിന്റെ വസതിക്ക് ശക്തമായ കാവലേര്‍പ്പെടുത്തിയിരുന്നു. 20,000 പോലീസുകാരെയാണ് വിന്യസിച്ചത്. വെള്ളിയാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും പ്രതിപക്ഷത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് അന്നുതന്നെ പിന്‍വലിക്കേണ്ടിവന്നു. ശനിയാഴ്ച രാവിലെമുതല്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ആളുകള്‍ തലസ്ഥാന നഗരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പല സ്ഥലങ്ങളില്‍നിന്നും കൊളംബോയിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തിയത്. ഇന്ധനക്ഷാമം അവഗണിച്ച് സ്വകാര്യ ബസുകളും നിരത്തിലിറങ്ങി.
https://www.facebook.com/Malayalivartha



























