കുളിച്ചപ്പോൾ രോഗം വന്നു അന്തരിച്ചു ; ലോകത്തിലെ ഏറ്റവും വൃത്തിഹീനന്റെ അന്ത്യം 94–ാം വയസ്സിൽ

50 ലേറെ വർഷമായി കുളിക്കാതെ ജീവിച്ച ഇറാൻകാരനായ അമൗ ഹാജി ഓർമയായി. ഇയാൾക്ക് 94 വയസ്സായിരുന്നു. ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ’ എന്നാണു ലോകം അമൗ ഹാജിയെ വിശേഷിപ്പിച്ചിരുന്നത്. ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎയാണു മരണവിവരം പുറത്തുവിട്ടത്.
ഇറാനിലെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോന്നിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിനുകാരണമെന്നാണ് റിപ്പോര്‍ട്ട്.
പതിറ്റാണ്ടുകൾ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാൾ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്.
പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014ൽ ടെഹ്റാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ ഇയാൾ പറയുന്നുണ്ട്. പ്രത്യേകിച്ച് മുള്ളൻ പന്നിയുടേത്. ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനിൽനിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നു.
https://www.facebook.com/Malayalivartha


























