വ്യോമയാന സുരക്ഷയിൽ ചൈനയെ പിന്തള്ളി ഇന്ത്യ... ചരിത്രത്തിലെ ഉയർന്ന റാങ്ക്...
വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സുരക്ഷാ ഓഡിറ്റിൽ സ്ഥാനം മെച്ചപ്പെടുത്തി 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ചൈന, തുർക്കി, ഡെൻമാർക്ക്, ഇസ്രായൽ, പോളണ്ട് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് നമ്മുടെ രാജ്യം ഈ അസുലഭ നേട്ടം കരസ്ഥമാക്കിയത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്. അവസാനം ഓഡിറ്റ് നടന്ന 2018-ൽ 69.95 ശതമാനമായിരുന്ന സ്‌കോർ 85.49 ശതമാനമായാണ് ഉയർന്നത്. 2018ൽ 102-ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈനയുടെ റാങ്കിങ്. 49ാം റാങ്കാണ് ചൈനയ്ക്ക്.
ഓഡിറ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേ ഉള്ളുവെന്ന് ഡി.ജി.സി.ഐ. ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു. നിയമ നിർമ്മാണം, ഘടന, വ്യക്തിഗത ലൈസൻസിംഗ്, പ്രവർത്തന രീതികൾ, ആകാശ യാത്രയുടെ യോഗ്യത, വിമാനത്താവളങ്ങൾ എന്നീ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്.
ഡൽഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ട്രാഫിക് കൺട്രോൾ, എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎൻഎസ് വിഭാഗം എന്നിവിടങ്ങളിൽ ഐക്യരാഷ്‌ട്ര സംഘടനയുടെ സംഘം സന്ദർശനം നടത്തി. ഇതിന് പിന്നാലെയാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.
സിങ്കപ്പൂർ, യു.എ.ഇ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആദ്യനാല് സ്ഥാനങ്ങളിൽ. യു.എസ്. 22-ാമതും ഖത്തർ 25-ാമതുമാണ്. ഓഡിറ്റിലെ ഉയർന്ന റാങ്കിങ് രാജ്യം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യോമയാന കമ്പനികൾക്ക് പുതിയ സാധ്യതകൾ തുറുന്നുനൽകുന്നു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ വിപുലീകരണ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ ഉയർന്ന റാങ്കിങ് കമ്പനിയുടെ ഈ നീക്കങ്ങൾക്ക് ഉപയോഗപ്രദമാകും.
https://www.facebook.com/Malayalivartha