അതി കഠിനമായ ശൈത്യം താങ്ങാന്‍ കഴിയാതെ ഉഷ്ണമേഖലാ ജീവികളായ ഓന്തുകളും ഇഗ്വാനകളുമെല്ലാം മരവിച്ചു ചത്തു വീഴുന്നു; ശീതക്കാറ്റിനൊപ്പം കടുത്ത മഞ്ഞുവീഴ്ച; ചരിത്രം കണ്ടതിൽ വച്ചേറ്റവും കഠിനമായ ശൈത്യത്തിലൂടെ അമേരിക്ക

ചരിത്രം കണ്ടതിൽ വച്ചേറ്റവും കഠിനമായ ശൈത്യമാണ് അമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ ഇപ്പോൾ നേരിടുന്നത്. വടക്കന്‍ പ്രദേശങ്ങളായ ന്യുയോര്‍ക്കും ബോസ്റ്റണും മാത്രമല്ല , ഭൂമധ്യരേഖയോട് അധികം അകലെയല്ലാതെ കിടക്കുന്ന ഫ്ലോറിഡ പോലും ശൈത്യത്തില്‍ വിറച്ചു നില്‍ക്കുകയാണ്. അതി കഠിനമായ ശൈത്യം താങ്ങാന്‍ കഴിയാതെ ഉഷ്ണമേഖലാ ജീവികളായ ഓന്തുകളും ഇഗ്വാനകളുമെല്ലാം മരവിച്ചു ചത്തു വീഴുകയാണ്.
തലമുറയില്‍ ഒരിക്കല്‍ മാത്രമെത്തുന്ന ശീതക്കാറ്റ് വീശിയടിച്ചതോടെ അമേരിക്കയില്‍ ക്രിസ്തുമസ് യാത്രകള്‍ ദുസ്സഹമായിരിക്കയാണ് . വ്യാഴാഴ്ച ശീതക്കാറ്റിനെ തുടര്‍ന്ന് താപനില മൈനസ് ഡിഗ്രി ഫാരന്‍ഹീറ്റില്‍ എത്തിയതോടെ ആയിരക്കണക്കിന് വിമാനങ്ങളും റദ്ദ് ചെയ്യുകയും പ്രധാനപ്പെട്ട ദേശീയപാതകള്‍ അടയ്ക്കുകയും ചെയ്തു. കനത്ത മഞ്ഞിലും അതികഠിനമായ ശീതക്കാറ്റിലും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ മുങ്ങുന്ന സ്ഥിതിയിലാണ് മധ്യ അമേരിക്ക.
ശീതക്കാറ്റിനൊപ്പം കടുത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്. ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 4400 വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കി. ഒക്‍ലഹോമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കിടെയിലെ ഏറ്റവും ഉയർന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലത്തിന് മുന്നോടിയായി എത്തിയ പ്രതികൂല കാലാവസ്ഥ ജനങ്ങളെ വലയ്ക്കുകയാണ്. വ്യാഴാഴ്ച 2350 വിമാനങ്ങളും വെള്ളിയാഴ്ച 2120 വിമാനങ്ങളുമാണ് റദ്ദാക്കിയത്.വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനു പുറമേ 8450 വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുകയാണ്.
അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് വൈകി സര്‍വീസ് നടത്തുന്നത്. ചിക്കാഗോ, ഡിട്രോയിറ്റ്, മിനിയാപൊളിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത തടസത്തിന് സാധ്യതയുണ്ടെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
പല്ലിവര്‍ഗ്ഗത്തില്‍ പെട്ട ഓന്തുകളും ഇഗ്വാനകളും തണുത്ത രക്തമുള്ള ജീവികളാണ്. അതിനാല്‍ തന്നെ ഇവ താപനില പത്തു ഡിഗ്രി സെല്‍ഷ്യസിൽ താഴെയെത്തിയാല്‍ പിന്നീടു ശരീരം അനക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ മരവിച്ചു പോകും. ഇപ്പോള്‍ കുറഞ്ഞ താപനില നാല് ഡിഗ്രിയിലും താഴെപോകുന്നതിനാൽ ഇവ ചത്തു വീഴുന്നതില്‍ അത്ഭുതമില്ല
രാജ്യത്തിന്റെ പലയിടത്തും ശീതക്കാറ്റ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആള്‍ക്കാരാണ് പുറത്തിറങ്ങാനാകാതെ വീടുകളില്‍ അടച്ചിരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങിയാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ അസഹിനീയമായ തണുപ്പ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്. മുൻപുള്ള വർഷങ്ങളിൽ ഉള്ളത് പോലെയുള്ള ശൈത്യദിനങ്ങള്‍ അല്ല ഇതെന്നും വളരെ ഗൗരവമുള്ള അവസ്ഥയാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി
‘ബോംബോജെനിസിസ്’ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ നിലവിലെ ശീതക്കാറ്റ് ‘ബോംബ് ചക്രവാതം’ എന്നറിയപ്പെടുന്ന പ്രതിഭാസമായി ശക്തിപ്പെടുമെന്ന് അക്യൂവെതര്‍ കാലാവസ്ഥ പ്രവചനകേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് വിമാന ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനാല്‍ പല വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഈ വര്‍ഷം തിരക്കേറിയ ഒരു അവധിക്കാലം പ്രതീക്ഷിക്കപ്പെട്ടിരുന്നതിനിടെയാണ് കാലാവസ്ഥ പ്രതികൂലമായത്.
https://www.facebook.com/Malayalivartha
























