കൊവിഡ് കുതിച്ചുയരുന്നു...! ബെയിജിംഗിലെ ചില ഫാക്ടറികൾ ഇതോടകം അടച്ചുപൂട്ടി, ചൈനയിൽ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാൻ പോകുന്നതെന്ന് മുന്നറിയിപ്പ്...!

വിദേശ രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ ഉപവകഭേദങ്ങൾ പിടിമുറുക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തുന്നവിൽ നിന്ന് രോഗവ്യാപനം തടയുന്നതിനായി വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ചൈനയാണ് ഇപ്പോൾ ലോകത്ത് കൊവിഡ് സ്ഥിതി ഏറ്റവും മോശമായി തുടരുന്ന രാജ്യം. എന്നാൽ കോവിഡിന്റെ പ്രഭവകേന്ദ്രം എന്ന് വിലയിരുത്തപ്പെടുന്ന ചൈനയിൽ തന്നെയാണ് ഈ വരവിലും കോവിഡ് തകർത്താടുന്നത്. ചൈനയിൽ കൊവിഡ് കേസുകൾ പെരുകുന്നത് കയറ്റുമതി ഉൾപ്പെടെയുള്ള മേഖലകളിൽ ചൈനക്ക് തിരിച്ചടിയാകാൻ ഇടയുണ്ട്. ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് നേട്ടമായേക്കും. ടെക്സ്റ്റൈൽ കയറ്റുമതി രംഗത്തുൾപ്പെടെ ഇന്ത്യക്ക് കൂടുതൽ സാധ്യത ലഭിച്ചേക്കും.
എന്നാൽ ചില മേഖലകളിൽ തിരിച്ചടി നേരിട്ടേക്കാം. ഇന്ത്യൻ ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് ഉൾപ്പെടെ തിരിച്ചടി നേരിട്ടേക്കും. വിതരണ ശൃംഖല തടസ്സപ്പെട്ടേക്കും. ബാറ്ററി ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളും മറ്റും അടഞ്ഞ് കിടക്കുന്നതാണ് കാരണം. ചൈനയിൽ നിന്നുള്ള വിതരണക്കാരെ ആശ്രയിക്കുന്ന ഇന്ത്യയിലെ ബാറ്ററി പായ്ക്ക് നിർമ്മാതാക്കൾക്കുൾപ്പെടെ പ്രതിസന്ധി പ്രശ്നമാകും. ഇങ്ങനെ ഇന്ത്യ കൂടുതലായി ചൈനയെ ആശ്രയിക്കുന്ന മേഖലകളിൽ ചൈനീസ് പ്രതിസന്ധി തിരിച്ചടിയായേക്കും ബെയിജിംഗിലെ ചില ഫാക്ടറികൾ ഇതോടകം അടച്ചിട്ടുണ്ട്. മറ്റ് മേഖലകളിലും കൂടുതൽ ഫാക്ടറികൾ അടച്ചു പൂട്ടേണ്ടി വന്നേക്കും. ഇത് ഉൽപ്പാദന വിതരണ ശൃംഖലയിലെ തടസങ്ങൾ സൃഷ്ടിക്കും.
ചൈനയിൽ കൊവിഡ് കേസുകൾ പെരുകിയാൽ അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ ചൈന അടച്ചുപൂട്ടും. അങ്ങനെ വന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വീണ്ടും സമയം വേണ്ടി വന്നേക്കുമെന്ന് ബാങ്കിങ് വിദദഗ്ധരും വ്യക്തമാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് ചൈനയിലുണ്ടാകുന്ന പ്രതിസന്ധികൾ വിവിധ മേഖലകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
141 കോടി ജനസംഖ്യയുള്ള ചൈനയിൽ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമെന്നാണ് വിലയിരുത്തൽ. മരണ നിരക്ക് 5000 ത്തിൽ എത്തിയിട്ടുണ്ടെന്നും ലണ്ടൻ ആസ്ഥാനമായ ആരോഗ്യ വിശകലന സ്ഥാപനം എയർഫിനിറ്റി ലിമിറ്റഡ് പറയുന്നു. ജനുവരിയിലും മാർച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങൾക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകൾ 37 ലക്ഷമായി ഉയരും. മാർച്ചിൽ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയിൽ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വൻ തിരിച്ചടിയാണ് ചൈനയിൽ ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യയിലും പുതിയ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം കനത്ത ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പുലർത്താനും യോഗത്തിൽ ധാരണയായി. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പാക്കണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന കാര്യത്തിൽ യോഗം തീരുമാനമെടുത്തില്ല. ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദം ഇന്ത്യയിൽ ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചിരുന്നു. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ ഇത്തരത്തിൽ കോവിഡ് സ്ഥിരീകരിച്ച രോഗികൾ സുഖം പ്രാപിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
https://www.facebook.com/Malayalivartha
























