അമേരിക്ക കടന്ന് പോകുന്നത് ഏറ്റവും കടുത്ത ശൈത്യത്തിലൂടെ, വീടുകൾക്ക് പുറത്തും വാഹനങ്ങൾക്ക് അകത്തും മരവിച്ച് വീണ് ജനം, 60 ജീവനുകൾ പൊലിഞ്ഞു, അമേരിക്കയുടെ 60 ശതമാനം പേരെ അതിശൈത്യം ബാധിച്ചുവെന്ന് കണക്കുകൾ

ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്ന് പോകുന്നത്. ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയിൽ മരണം 60 ആയി ഉയർന്നിരിക്കുകയാണ്. രണ്ട് കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. അമേരിക്കയുടെ 60 ശതമാനം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് കണക്കുകൾ.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്ത് നിന്നും വീടുകൾക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്. മഞ്ഞുവീഴ്ചയുണ്ടായ പ്രദേശങ്ങളിലും കാറുകൾക്കുള്ളിലുമാണ് മൃതദേഹങ്ങളേറെയും കണ്ടെത്തിയത്. നാലടിയിലേറെ ഉയരമുള്ള മഞ്ഞിനു മുകളിലൂടെ രക്ഷാപ്രവർത്തനം ഏറെക്കുറെ നിലച്ച മട്ടാണ്.
നിരവധി പേർ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ക്രിസ്മസ് തലേന്ന് പുറത്തിറങ്ങിയ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തെ കാറിൽ നിന്ന് രക്ഷപ്പെടുത്തിയത് മണിക്കൂറുകൾക്ക് ശേഷമാണ്. സംസ്ഥാനത്ത് യുദ്ധ സമാന സാഹചര്യമാണെന്നാണ് ന്യൂയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്.
ലക്ഷക്കണക്കിന് അമേരിക്കൻ മലയാളികളുടെ ജീവിതവും നരകതുല്യമായി. വൈദ്യുതി വിതരണം താറുമാറായതോടെ പലയിടങ്ങളും ഇരുട്ടിലാണ്.ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. വൈദ്യുതി വിതരണം നിലച്ചതിനാൽ മഞ്ഞ് മൂടിക്കിടക്കുന്ന വീടുകൾക്കുള്ളിലെ മനുഷ്യരുടെ അതിജീവനം കൂടുതൽ അപകടത്തിലായി. മോണ്ടാനയിൽ മൈനസ് 50 ഡിഗ്രിയാണ് അന്തരീക്ഷ താപനില. . ഇന്ധനവും വൈദ്യുതിയും സൂക്ഷിച്ചുപയോഗിക്കാൻ അതിശൈത്യമേഖലകളിൽ കർശന നിർദേശം നൽകിക്കഴിഞ്ഞു.
70 ഹൈവേകൾ താൽക്കാലികമായി അടച്ചു. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായി.പലയിടങ്ങളും മഞ്ഞുമൂടി കിടക്കുന്നതിനാൽ റെയിൽ റോഡ് വ്യോമ ഗതാഗത സംവിധാനങ്ങൾ പഴയ പടിയായിട്ടില്ല. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സർവീസുകളും നിലച്ചു. ശനിയാഴ്ച 3500ഉം, വെള്ളിയാഴ്ച 6000ഉം വിമാനസർവ്വീസുകൾ ആണ് റദ്ദായത്.വൈദ്യുതി തടസ്സം പൂർണമായി പരിഹരിക്കാനാകാത്തതിനാൽ ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്.
വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് അൽപം കുറവുണ്ടാകും എന്നാണ് കാലാവസ്ഥാ അറിയിപ്പ്. മഞ്ഞുരുകുന്നതോടെ മാത്രമേ ദുരന്തം എത്ര പേരുടെ ജീവൻ അപഹരിച്ചു എന്ന് വ്യക്തമാകൂ. അതികഠിനമായ തണ്ണുപ്പും ഇടവേളയില്ലാത്ത മഞ്ഞുവീഴ്ചയും ചേർന്നതോടെ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഏതാണ്ട് മരവിച്ച നിലയിലാണ്.
കാനഡ മുതൽ മെക്സിക്കൻ അതിർത്തിവരെ നീളുന്ന വടക്കൻ അമേരിക്കയുടെ ഭാഗങ്ങളിലാണ് ബോംബ് സൈക്ലോൺ എന്ന് പേരിട്ടിരിക്കുന്ന ശീതക്കാറ്റ് ഏറ്റവും ദുരിതം വിതച്ചത്. അഭയാർഥികൾ ഏറെയുള്ള മെക്സിക്കൻ അതിർത്തിയിലും സ്ഥിതി സങ്കീർണമാണ്. വരുംദിവസങ്ങളിൽ ശീതക്കാറ്റിൻറെ ശക്തി കുറഞ്ഞേക്കുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകും എന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകർ.
https://www.facebook.com/Malayalivartha
























