അതിശൈത്യത്തിൽ വിറച്ച് അമേരിക്ക; മരണം 65 ആയി ഉയർന്നു; മരിച്ചവരില്‍ ഇന്ത്യക്കാരും; വീടുകൾക്ക് പുറത്തും വാഹനങ്ങൾക്ക് അകത്തും മരവിച്ച് വീണ് ജനം; ന്യൂയോര്‍ക്കില്‍ മാത്രം 28 മരണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊടും അതിശൈത്യത്തിൽ വിറച്ച് അമേരിക്ക. ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയില്‍ മരണം 65 ആയി ഉയർന്നു. മാത്രമല്ല മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്.
അതേസമയം ന്യൂയോര്‍ക്കില്‍ മാത്രം മരണം 28 ആയി ഉയർന്നു. മാത്രമല്ല അതിശൈത്യം കടുത്ത സാഹചര്യത്തിൽ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിൽ രണ്ട് കോടി ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ലക്ഷക്കണക്കിന് അമേരിക്കന്‍ മലയാളികളുടെ ജീവിതവും നരകതുല്യമായി. ഇപ്പോഴും ലക്ഷക്കണക്കിന് വീടുകള്‍ ഇരുട്ടിലാണ്. ശീതക്കാറ്റും മഞ്ഞുവീഴ്ചയും മൂലം റെയില്‍, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി.
കൂടാതെ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുന്നതും തുടരുകയാണ്. രണ്ട് ദിവസം വരെ വിമാനത്താവളങ്ങളില്‍ തുടരേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. നേരത്തെ അതിശൈത്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി എടുത്തത്. ഇതോടു കൂടി ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഇപ്പോഴത്തെ ഈ ഈ നടപടി കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോര്‍ക്കിനും ബഫല്ലോ നഗരത്തിനും ആശ്വാസകരമാകും എന്നാണ് വിലയിരുത്തുന്നത്. ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 77ൽ ന്യൂയോർക്കിൽ 25 പേരായിരുന്നു മരിച്ചത്.
അതേസമയം കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗതാഗത കുരുക്കില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് അകത്ത് നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തതെന്നതും ഞെട്ടിപ്പിക്കുന്നതാണ്. അതുപോലെ നിരവധി പേര്‍ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇപ്പോൾ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് യുദ്ധ സമാന സാഹചര്യമാണെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.
നിലവിൽ പലയിടങ്ങളും മഞ്ഞുമൂടി കിടക്കുന്നതിനാല്‍ റെയില്‍ റോഡ് വ്യോമ ഗതാഗത സംവിധാനങ്ങള്‍ പഴയ പടിയായിട്ടില്ല. അതുപോലെ അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സര്‍വീസുകളും നിലച്ചിരിക്കുകയാണ്. ഇപ്പോഴും വൈദ്യുതി തടസ്സം പൂര്‍ണമായി പരിഹരിക്കാനാകാത്തതിനാല്‍ ലക്ഷക്കണക്കിന് വീടുകള്‍ഇരുട്ടിലാണ്.
https://www.facebook.com/Malayalivartha
























