തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്നു! യുഎസിൽ 3 ഇന്ത്യക്കാർ മുങ്ങി മരിച്ചു... അമേരിക്കയിൽ കൊടും ശൈത്യം

അമേരിക്കയിൽ മാത്രമല്ല കാനഡയിലും അതിശൈത്യം രൂക്ഷമായി തുടരുന്നു. അതിശൈത്യത്തിനൊപ്പം ശീത കൊടുങ്കാറ്റും ആഞ്ഞു വീശുകയാണ്. പലയിടത്തും -50 ഡിഗ്രി താപനിലയിലെത്തിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. അമേരിക്കയിലെ കൊടും തണുപ്പിന്റെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചരിക്കുകയാണ്.
അതിനിടയിലാണ് ഇന്ത്യക്കാരേയും ദുഖത്തിലാഴ്ത്തിയ ഒരു മരണ വാർത്ത അവിടെ നിന്നും ലഭിക്കുന്നത്. അമേരിക്കയിലെ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാർ മുങ്ങി മരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ഡിസംബർ 26ന് തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
അരിസോണയിലെ കൊകനിനോ കൗണ്ടിയിൽ വൂഡ്‌സ് കാന്യൻ തടാകത്തിലാണ് മൂവരും മുങ്ങി മരിച്ചത്. മുദ്ദന നാരായണ റാവു (49), ഗോകുൽ മെഡിസേതി, ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. അരിസോണയിലെ ചാൻഡ്‌ലറിലാണ് ഇവർ താമസിച്ചിരുന്നത്. ഹരിതയെ തടാകത്തിൽ നിന്ന് ജീവനോടെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
നാരായണിന്റേയും ഗോകുലിന്റേയും മൃതദേഹം ചൊവ്വാഴ്ചയോടെയാണ് പുറത്തെടുക്കാൻ സാധിച്ചത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ളവരാണ് മുദ്ദന നാരായണയും ഹരിതയും. ഇരുവരും ഭാര്യാ ഭർത്താക്കന്മാരാണ്. വിശാഖപട്ടണം സ്വദേശിയാണ് ഗോകുൽ. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തടാകം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ. സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലിക്കാരനാണ് നാരായണ റാവു. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.
https://www.facebook.com/Malayalivartha
























