കാൽപന്ത് കളിയുടെ തമ്പുരാൻ പെലെ അന്തരിച്ചു; രാജാവിന്റെ വിടവാങ്ങൾ ലോകമെമ്പാടുമുള്ള ആരാധകരെ ദുഃഖത്തിലാഴ്ത്തി

ഫുട്ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു.
1940 ഒക്‌ടോബർ 23നു ഡോണ്ടിഞ്ഞോ എന്ന ജോവ റിമോസ് ദൊ നാസിമെന്റോയുടെയും സെലസ്റ്റെ അരാന്റെസിന്റെയും മകനായി ബ്രസീലിലെ ട്രെസ് കോറസ്യൂസ് നഗരത്തിലാണ് എഡ്‌സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. 1956 ൽ തന്റെ 15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്.
1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലായിരുന്നു ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ ഒരു ഗോളുമടിച്ചു. 1957 ജൂലായ് ഏഴിന് അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു ബ്രസീല്‍ അരങ്ങേറ്റം. 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.
1958-ല്‍ ലോകകപ്പില്‍ അരങ്ങേറി. കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്റായിരുന്നു അത്. കാല്‍മുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് അന്ന് ബ്രസീല്‍ കിരീടം നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. 1970 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി. പെലെയുടെ ഈ പ്രകടനം തന്നെയാണ് ഫുട്ബോൾ ആരാധകർ എന്നും ഓർത്തിരിക്കുന്നത്. മുട്ടുലേറ്റ പരിക്കുമായി സ്വീഡനിലെത്തിയ അദ്ദേഹത്തെ ടീമിലെ മറ്റു കളിക്കാരുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു കളിക്കൻ സമ്മതിച്ചത്. അക്കാലത്ത് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്ന പെലെ.
1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടാനായ ശേഷമായിരുന്നു ആ പടിയിറക്കം. അവിടെനിന്നും ആറു വര്‍ഷം കഴിഞ്ഞ് പെലെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണല്‍ കരിയറില്‍ ഈ രണ്ട് ക്ലബ്ബുകള്‍ക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ. കണിശതയാർന്ന പന്തടക്കം. എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള ബുദ്ധി. സഹതാരത്തിന്റെ പാഞ്ഞുവരുന്ന പാസ് നെഞ്ചിലേക്ക് ആവാഹിച്ച്, നൊടിയിടയിൽ കാലുകൊണ്ട് പോസ്റ്റിലേക്കു വെടിയുണ്ട കണക്കെ പായിക്കാനുള്ള മികവ്. ഇതൊക്കെ പെലെയ്ക്ക് മാത്രം അവകാശപ്പെടാൻ ഉണ്ടായിരുന്ന കഴിവുകളായിരുന്നു.
1,363 കളില്കളിൽ നിന്നായി നേടിയ 1,279 ഗോളുകളാണ് ഇദ്ദേഹത്തിന്റെ പേരിലായുള്ളത്. ഇത് ഇന്ന് ഗിന്നസ്സ് ലോക റിക്കാർഡ് ആണ്. മൂന്ന് തവണയാണ് പെലെ വിവാഹം കഴിച്ചത്. 75-ാം വയസ്സിലാണ് മൂന്നാമത്തെ വിവാഹം നടന്നത് . അതിനുപുറമെ നിരവധി പ്രണയബന്ധങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വ്യത്യസ്ത ബന്ധങ്ങളിൽ നിന്നായി ഏഴു മക്കളാണ് പെലെയ്ക്കുള്ളത്. തന്റെ കാലത്ത് അതുല്യനായ ഒരു കായികതാരമായിരുന്നു പെലെ എങ്കിലും അദ്ദേഹത്തിന് ലഭിച്ചിരുന്ന പ്രതിഫലം.വളരെ കുറവായിരുന്നു. അവസാന നാളുകളിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളാൽ വലയുകയായിരുന്നു പെലെ. പാളിപ്പോയ നടുഭാഗത്തെ ശസ്ത്രക്രിയ അദ്ദേഹത്തെ വീല്ചെയറിൽ എത്തിച്ചു. 2021-ൽ കോളനിലെ ട്യുമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു.
ഫുട്ബോൾ രംഗത്ത് നിന്ന് വിരമിച്ചതിനു ശേഷവും നിരവധി പരസ്യ ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഒരിക്കലും താൻ ഉപയോഗിച്ചിട്ടില്ല എന്ന് ആണയിടുമ്പോഴും വിയാഗ്രയുടെ പരസ്യത്തിലും ഫൈസറിനു വേണ്ടി അദ്ദേഹം മോഡലായി. സ്വന്തമായി ഒരു വീഡിയോ ഗെയിം കൂടി അദ്ദേഹം വികസിപ്പിച്ചെടുത്തു. നല്ലൊരു ഗിത്താർ വായനക്കാരൻ കൂടിയായ പെലെ ചില ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇറങ്ങിയ, പെലെയുടെ സംഗീത ആൽബം ''ലിസൻ ടു ദി ഓൾഡ് മാൻ'' ആയിരുന്നു.
അതിനിടയിൽ രാഷ്ട്രീയത്തിലും പെലെ ഒരു കൈ നോക്കി. 1995 മുതൽ 1998 വരെ ബ്രസീലിലെ സ്പോർട്സ് മന്ത്രി ആയിരുന്ന അദ്ദേഹം യുനെസ്‌കോ, യൂനിസെഫ് എന്നിവയുടെ അംബാസിഡർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ അമ്പാസിഡർ ആയും പെലെ പ്രവർത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























