പുട്ടിൻ വിമർശകരായ മുൻ കമാൻഡറും കപ്പൽശാലാ മേധാവിയും മരിച്ചു; അവിചാരിതമായ മരണത്തിൽ ദുരൂഹത

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകരുടെ മരണം തുടർകഥയാവുന്നു. മുൻ സേനാ കമാൻഡർ അലക്സി മാസ്‌ലോവ് (69) ദുരൂഹസാഹചര്യത്തിൽ മരിച്ചു. 2004 മുതൽ 2008 വരെ കരസേനയുടെ കമാൻഡർ-ഇൻ-ചീഫും പിന്നീട് ബ്രസൽസിൽ നാറ്റോയുടെ ചീഫ് സൈനിക പ്രതിനിധിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ മരണത്തിന് തലേന്ന് സെന്റ്പീറ്റേഴ്സ്ബർഗിലെ കപ്പൽശാലാ ജനറൽ ഡയറക്ടർ അലക്സാണ്ടർ ബുസാകോ (65) വും മരിച്ചിരുന്നു.
യുക്രെയ്ൻ യുദ്ധത്തിനാവശ്യമായ ടാങ്കുകൾ നിർമിച്ചുനൽകുന്നതിൽ പരാജയപ്പെട്ട ഫാക്ടറിയുടെ ചുമതലക്കാരനായിരുന്ന മാസ്‌ലോവ്. പുട്ടിൻ ഈ ഫാക്ടറിയിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കിയതിന്റെ പിറ്റേന്നാണു മരിച്ചത്. അവസാനനിമിഷം സന്ദർശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. പുടിനോട് അടുപ്പമുള്ള ദിമിത്രി റോഗോസിനോടൊപ്പം നാറ്റോയിൽ പ്രവർത്തിച്ചിട്ടുള്ള മാസ്‌ലോവ് പിൽക്കാലത്ത് യുക്രെയ്നുമായി അടുപ്പം പുലർത്തുന്നതിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു.
മാസ്‌ലോവിനും കപ്പൽശാലാ മേധാവി അലക്സാണ്ടർ ബുസാകോയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. മാസ്‌ലോവ് കഴിഞ്ഞ 25ന് മോസ്‌കോയിലെ സൈനിക ആശുപത്രിയിൽ മരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. രണ്ടു മരണങ്ങളും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























